പനമരം ∙ വയനാട്ടിൽ ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ കടുവ കാടുകയറി. പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പടിക്കംവയലിൽ കൃഷിയിടത്തിലാണ് തിങ്കളാഴ്ച കടുവയെ കണ്ടത്. വനംവകുപ്പ് സർവ സന്നാഹങ്ങളോടെ 52 മണിക്കൂർ നടത്തിയ ദൗത്യത്തിന് പിന്നാലെയാണ് കടുവ കാടു കയറിയതായി സ്ഥിരീകരിച്ചത്.
കാൽപാടുകൾ പരിശോധിച്ചാണ് പാതിരി വനത്തിലേക്ക് കടുവ കയറിയതായി വനംവകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചു. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് പച്ചിലക്കാട് പടിക്കംവയലിൽ കടുവയെ കണ്ടത്. ഇതോടെ മേഖലയിൽ പല വാർഡുകളിലും സ്കൂളുകൾക്കും മറ്റും അധികൃതർ അവധി പ്രഖ്യാപിച്ചിരുന്നു. പനമരം മേച്ചേരിയിലെ റോഡിലും സമീപത്തെ വയലിലും കടുവയുടെ കാൽപാടുകൾ കണ്ടെത്തിയതാണ് ബുധനാഴ്ചത്തെ ദൗത്യത്തിൽ നിർണായകമായത്. ഈ കാൽപാടുകൾ പിന്തുടർന്ന വനപാലകർ പാതിരി വനത്തിലേക്ക് എത്തുകയായിരുന്നു. ഈ വനത്തിൽ നിന്നു തന്നെയാണ് റോഡുകളും പുഴയും വയലുകളും താണ്ടി കടുവ നാട്ടിൽ ഇറങ്ങിയത് എന്നാണ് സൂചന.
കടുവ വനം കയറിയെന്ന വിവരം സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ.രാമനാണ് സ്ഥിരീകരിച്ചത്. ദൗത്യം വിജയകരമാണെന്നും പാതിരി റിസർവ് മേഖലയിലേക്കുള്ള വഴിയിൽ കാൽപാട് കണ്ടെത്തിയതായും അത് കഴിഞ്ഞ ദിവസം പടിക്കംവയലിൽ നിന്ന് ശേഖരിച്ച കാൽപാടുമായി താരതമ്യം ചെയ്ത് ഒരേ കടുവയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായി അദ്ദേഹം വിശദീകരിച്ചു.
REFLECTIONS 2025 പിന്നെയും പിന്നെയും ബുക്കിങ്; എന്തുകൊണ്ട് കേരളത്തിലെ ഈയിടങ്ങളിൽ ഇത്രയും തിരക്ക്? 2025ൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകളെത്തിയത് ഇവിടെ
തിയറ്ററുകൾക്ക് അന്ന് വെല്ലുവിളിയായത് ആ സീരിയൽ; മോശം റിവ്യൂ കൊണ്ട് കാര്യമില്ല; ‘ലോക’ ടീമിന്റെ തീരുമാനം റെക്കോർഡിട്ടു
നിങ്ങളുടെ കഴുത്തിലുണ്ടോ ആ അടയാളം? ശ്രദ്ധിക്കണം, ശരീരത്തില്‍ ഇൻസുലിൻ പ്രവർത്തിക്കില്ല; ഉറപ്പാക്കിയിട്ടുണ്ടോ ഈ 3 ‘സേഫ്റ്റി’
MORE PREMIUM STORIES
വയനാട് വന്യജീവി സങ്കേതത്തിലെ 112-ാം നമ്പറിലുള്ള അഞ്ചു വയസ്സുള്ള ആൺ കടുവയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കാട്ടിലേക്ക് തുരത്തുന്നതിനിടെ വയലിലൂടെ കടുവ ഓടിയത് ചൊവ്വാഴ്ച രാത്രിയിൽ പ്രദേശത്ത് വലിയ ആശങ്ക പരത്തിയിരുന്നു. നൂറോളം വരുന്ന വനപാലകർക്കൊപ്പം തെർമൽ ഡ്രോണുമായി ആർആർടി സംഘവും ദൗത്യത്തിന്റെ ഭാഗമായി. പാതിരി വനമേഖലയിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ച് കടുവയുടെ നീക്കങ്ങൾക്കായി നിരീക്ഷണം തുടരുകയാണ്. പ്രദേശത്തെ നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും നിരീക്ഷണം തുടരുമെന്ന് വനംവകുപ്പ് അറിയിച്ചു. English Summary:
Tiger Returns to Forest After Panic in Wayanad: The tiger, which was spotted in Padikkamvayal, was confirmed to have entered the forest after a 52-hour operation by the forest department. Authorities have lifted restrictions in the area but will continue monitoring.