കൊച്ചി∙ നടി ആക്രമിക്കപ്പെട്ട് 8 വർഷങ്ങൾ കഴിയുമ്പോഴാണ് കോടതിയുടെ വിധി വരുന്നത്. അന്വേഷണത്തിനിടെ നടൻ ദിലീപ് അറസ്റ്റിലായി. വലിയ നിയമ പോരാട്ടമാണ് കോടതിയിൽ നടന്നത്. ജഡ്ജിക്കെതിരെ ആരോപണങ്ങളുയർത്തി ഹർജി കോടതിയിലെത്തി. പ്രോസിക്യൂട്ടർമാർ രാജിവച്ചു. ഒടുവിൽ ദിലീപ് ഉൾപ്പെടെ 4 പേരെ കുറ്റവിമുക്തരാക്കി. 6 പ്രതികള്‍ക്കും 20 വർഷം കഠിന തടവ് ശിക്ഷയും വിധിച്ചു.
- Also Read ശിക്ഷാ ഇളവിനായി പൊട്ടിക്കരഞ്ഞ് പ്രതികൾ: അമ്മ മാത്രമേയുള്ളൂ എന്ന് പൾസർ സുനി; നിരപരാധിയെന്ന് മാർട്ടിൻ- കോടതിയിൽ നടന്നത്
നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ:
∙ 2017 ഫെബ്രുവരി 17 : അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചു കയറിയ സംഘം നടിയെ ഉപദ്രവിച്ച് അപകീർത്തികരമായ വിഡിയോയും ചിത്രങ്ങളും പകർത്തി. ഡ്രൈവർ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആന്റണി (24) പൊലീസ് കസ്റ്റഡിയിൽ.
∙ ഫെബ്രുവരി 18: സിനിമാരംഗത്തു പ്രവർത്തിക്കുന്ന ഡ്രൈവർ പെരുമ്പാവൂർ കോടനാട് സ്വദേശി സുനിൽ (പൾസർ സുനി), കൂട്ടാളി സലിം എന്നിവരെ പൊലീസ് തിരയുന്നു. നടിയുടെ രഹസ്യ മൊഴി കളമശേരി മജിസ്ട്രേട്ട് രേഖപ്പെടുത്തി. പ്രതികൾ സഞ്ചരിച്ച 2 വാഹനങ്ങളും കണ്ടെത്തി. ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം.
∙ ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാൾ സലീം, കണ്ണൂർ സ്വദേശി പ്രദീപ് എന്നിവർ കോയമ്പത്തൂരിൽ പിടിയിലായി. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ അന്വേഷണം ആരംഭിച്ചു.
- Also Read അതിക്രൂര ബലാത്സംഗമെങ്കിലേ പരമാവധി ശിക്ഷ നൽകാനാകൂ എന്ന് അഭിഭാഷകൻ; അതിജീവിതയുടെ അവസ്ഥ പരിഗണിക്കേണ്ടേ എന്ന് കോടതി
∙ ഫെബ്രുവരി 20: പ്രതി കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്നു പിടികൂടി. പ്രതികളായ സുനിൽ, മണികണ്ഠൻ, വി.പി. വിജീഷ് എന്നിവർ മുൻകൂർ ജാമ്യം തേടി.
∙ ഫെബ്രുവരി 21: നടൻ ദിലീപിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
∙ ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് എറണാകുളം അഡിഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലെത്തിയ മുഖ്യപ്രതി പൾസർ സുനി, വിജീഷ് എന്നിവരെ കോടതി മുറിയിൽനിന്നു ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു.
∙ ഏപ്രിൽ 18: പൾസർ സുനിയെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കൊരട്ടി സ്വദേശി മാർട്ടിൻ ആന്റണി, ആലപ്പുഴ സ്വദേശി വടിവാൾ സലിം, കണ്ണൂർ സ്വദേശികളായ പ്രദീപ്, വിജീഷ്, തമ്മനം സ്വദേശി മണികണ്ഠൻ, ഇരിട്ടി സ്വദേശി ചാർലി തോമസ് എന്നിവർ മറ്റു പ്രതികൾ.
∙ ഏപ്രിൽ 20: വിഷ്ണു എന്നയാൾ വിളിച്ച് സംഭവത്തിൽ ബന്ധപ്പെടുത്താതിരിക്കാൻ ഒന്നരക്കോടി രൂപ ഫോണിലൂടെ ആവശ്യപ്പെട്ടെന്നു കാണിച്ച് ദിലീപ് ഡിജിപിക്ക് പരാതി നൽകി.
∙ ജൂൺ 25: ദിലീപിനെ ബ്ലാക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ പൾസർ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനൽ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. കത്ത് എഴുതിയതായി സുനി അന്വേഷണസംഘത്തിനു മൊഴി നൽകി. മൊബൈൽ ഫോണും സിം കാർഡും കാക്കനാട് ജില്ലാ ജയിലിൽനിന്ന് കണ്ടെത്തി.
∙ ജൂലൈ 02: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മുഖ്യപ്രതി പൾസർ സുനി എത്തിയതായി പൊലീസിനു തെളിവു ലഭിച്ചു.
∙ ജൂലൈ 11: അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ദിലീപിനെ ആലുവ സബ്ജയിലിൽ പ്രവേശിപ്പിച്ചു. കൂട്ടബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി.
∙ ഒക്ടോബർ 3: കർശന ഉപാധികളോടെ ദിലീപിനു ജാമ്യം. പ്രോസിക്യൂഷന്റെ ആരോപണങ്ങൾ ഗുരുതരമാണെങ്കിലും ലൈംഗികാതിക്രമത്തിൽ ദിലീപ് പങ്കെടുത്തിട്ടില്ലെന്നു ഹൈക്കോടതി വിലയിരുത്തൽ.
∙ 2018 ഒക്ടോബർ 19: ദിലീപ് അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിൽനിന്നു പുറത്ത്.
∙ 2020 ഒക്ടോബർ 30 : കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇരയായ നടിക്കു പിന്നാലെ സർക്കാരും ഹൈക്കോടതിയിൽ. രഹസ്യ വിചാരണയുടെ ലക്ഷ്യം ഉറപ്പാക്കാതെയാണു തെളിവെടുപ്പു നടന്നതെന്നു സർക്കാരും ആരോപിച്ചു. ആവശ്യം ഹൈക്കോടതി തള്ളി.
∙ 2023 ജൂൺ 26 : കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമം നടന്നെന്ന് അതിജീവിത ഹൈക്കോടതിയിൽ.
∙ 2023 ഡിസംബർ 7: മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്.
∙ 2024 സെപ്റ്റംബർ 16: ദിലീപിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.
∙ 2024 ഡിസംബർ 11 : കേസിൽ അന്തിമവാദം തുടങ്ങി.
∙ 2025 ഡിസംബർ 08 : വിചാരണക്കോടതി വിധി പറഞ്ഞു. നടൻ ദിലീപ് അടക്കം നാലു പേരെ കുറ്റവിമുക്തരാക്കി, ഒന്നാം പ്രതി പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാരാണെന്നും കണ്ടെത്തി.
∙ 2025 ഡിസംബർ 12: വിചാരണക്കോടതിയുടെ വിധി പുറത്ത്. 6 പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
- ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
MORE PREMIUM STORIES
English Summary:
Actress Assault Case Verdict: After an 8-year legal battle, the verdict in the Kerala actress assault case is here. Actor Dileep is acquitted, while 6 others are convicted. Explore the complete timeline of the case from 2017 to the final judgment. |