ന്യൂഡൽഹി∙ ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോക്സോ കേസ് അതിജീവിത. സ്വയം പ്രഖ്യാപിത ആൾദൈവമായ ആസാറാം രാജ്യത്തുടനീളം സഞ്ചരിക്കുന്നുണ്ടെന്നും അയാൾക്ക് ഗുരുതര രോഗമില്ലെന്നും ഇരയുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ബലാത്സംഗക്കേസിലെ പ്രതിയായ ആസാറാം ബാപ്പുവിന് ഒക്ടോബറിൽ രാജസ്ഥാൻ ഹൈക്കോടതിയും നവംബറിൽ ഗുജറാത്ത് ഹൈക്കോടതിയും ആരോഗ്യപരമായ കാരണങ്ങളാൽ ജാമ്യം അനുവദിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അതിജീവിത ആസാറാമിനെതിരെ രംഗത്തെത്തിയത്.
- Also Read വീട്ടിലെത്തിച്ച് കാമുകിയെ കൊലപ്പെടുത്തി; പിന്നാലെ യുവാവിന്റെ ആത്മഹത്യ
എന്നാൽ ഓഗസ്റ്റിൽ ഹൈക്കോടതി മെഡിക്കൽ ബോർഡ് രൂപീകരിച്ചുവെന്നും ആസാറാമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കണ്ടെത്തിയെന്നും അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ജാമ്യം ലഭിച്ച ആസാറാം അഹമ്മദാബാദ്, ജോധ്പുർ, ഇൻഡോർ, ഋഷികേശ് തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്ര ചെയ്തുവെന്നും അഭിഭാഷകൻ വാദിച്ചു. ജോധ്പുരിനടുത്തുള്ള മനായി ഗ്രാമത്തിലുള്ള തന്റെ ആശ്രമത്തിൽ വച്ച് 16 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലാണ് 2013 ഓഗസ്റ്റിൽ ആസാറാം പിടിയിലായത്. ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശിനിയായ പെൺകുട്ടിയായിരുന്നു പരാതിക്കാരി. രണ്ട് മാസങ്ങൾക്കു ശേഷം, ഗുജറാത്തിലെ സൂറത്തിലുള്ള ആശ്രമത്തിൽ വച്ച് രണ്ട് സഹോദരിമാരെ ബലാത്സംഗം ചെയ്തതിനും ആസാറാമിനും മകൻ നാരായൺ സായിക്കുമെതിരെ കോടതി കുറ്റം ചുമത്തി. തുടർന്ന് 2018 ഏപ്രിൽ 25ന് ജോധ്പുർ കോടതി ആസാറാമിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. English Summary:
The victim\“s lawyer informed the Supreme Court that Asaram, despite being accused of rape, was granted bail by both the Rajasthan and Gujarat High Courts on medical grounds, which they argue are unfounded. The lawyer also argues that his health conditions are better. |