തുടർച്ചയായ അവധി ദിവസങ്ങൾ എത്തിയതോടെ താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതാണ് ഇന്നത്തെ മുഖ്യവാർത്തകളിലൊന്ന്. എൻഎസ്എസുമായി യുഡിഎഫിന് പ്രശ്നങ്ങൾ ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രസ്താവിച്ചതാണ് ഇന്നത്തെ മറ്റൊരു പ്രധാന വാർത്ത. അറിയാം ഇന്ന് വാർത്താപ്രാധാന്യം നേടിയ മറ്റു വാർത്തകളും.
നിയമസഭാ പോരാട്ടത്തിന് ഫീൽഡിൽ ഇറങ്ങി കനഗോലു: എംഎൽഎമാർക്ക് പ്രത്യേക ടൂൾ, വാർ റൂമിനു കൂടുതൽ രഹസ്യാത്മകത
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ പ്രചാരണ തന്ത്രങ്ങൾ അടക്കമുള്ള കാര്യങ്ങൾക്കു മൂർച്ഛ കൂട്ടാൻ പാർലമെന്റ് അടിസ്ഥാനത്തിൽ നിരീക്ഷരെ നിയമിച്ച് സുനിൽ കനഗോലു ടീം. 20 ലോക്സഭാ മണ്ഡലങ്ങൾക്കു കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കുക, ഇവിടങ്ങളിലെ കോൺഗ്രസിന്റെ വിജയ സാധ്യത എങ്ങനെ?, താഴെത്തട്ടിലെ അഭിപ്രായം ക്രോഡീകരിക്കുക, മണ്ഡലത്തിൽ പാർട്ടി പിന്നിലെങ്കിൽ മുന്നിലെത്താൻ എന്തു ചെയ്യണം അടക്കമുള്ള കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് ഇവരുടെ നിയമനം. സിറ്റിങ് എംഎൽഎമാരുമായി ഇവർ സമ്പർക്കം പുലർത്തുന്നുണ്ടെന്നാണു വിവരം. മണ്ഡലം നിലനിർത്തുന്നതിനു ഒപ്പം പ്രവർത്തനം മെച്ചപ്പെടുത്താൻ എന്തു വേണമെന്നുകൂടി നിർദേശിക്കാനാണ് എഐസിസി നിർദേശപ്രകാരം ഇവർ എംഎൽഎമാരെ കാണുന്നത്.
പൂജ, ദസറ അവധി: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത കുരുക്ക്, നിർദേശങ്ങളുമായി പൊലീസ്
താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക്. അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്കാണ് ബുധനാഴ്ച ഉച്ച മുതൽ അനുഭവപ്പെടുന്നത്. തുടർച്ചയായ അവധി ദിവസങ്ങളും ദസറയും പ്രമാണിച്ച് ചുരത്തിലൂടെയുള്ള വാഹനയാത്ര വർധിച്ചതാണ് ഗതാഗത കുരുക്കിന് പിന്നിൽ. അവധി ദിവസങ്ങളിൽ വയനാട്ടിലേക്കും മറ്റും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നവരും ഏറെയാണ്. വയനാട് ഭാഗത്തേക്ക് പോകുന്നിടത്താണ് കൂടുതല്‍ ഗതാഗതക്കുരുക്ക്.
‘കോൺഗ്രസ് വേറെ, ലീഗ് വേറെ എന്ന ചിന്തയില്ല; എൻഎസ്എസുമായി യുഡിഎഫിന് പ്രശ്നങ്ങൾ ഇല്ല’
എൻഎസ്എസുമായി യുഡിഎഫിന് പ്രശ്നങ്ങൾ ഇല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ വ്യക്തമാക്കിയിട്ടുണ്ട്. എൻഎസ്എസുമായി സൗഹൃദം എപ്പോഴും ഉണ്ട്. അത് പുതുക്കേണ്ട ആവശ്യമില്ലെന്നും പി.എം.എ. സലാം പറഞ്ഞു.
തല കയറിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽനിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു
തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി കഴുത്തറ്റ് ഒരാൾ മരിച്ചു. പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചു. തല മാത്രം കയറിൽ തൂങ്ങിക്കിടപ്പുണ്ട്.ഇന്നു രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടു; അമ്മയെ കുത്തി വീഴ്ത്തി 17കാരി, നില ഗുരുതരം
നായ മൂത്രമൊഴിച്ചത് വീടിന്റെ തറയിൽ നിന്നും കഴുകി കളയാൻ ആവശ്യപ്പെട്ട മാതാവിനെ 17 കാരിയായ മകൾ കത്തികൊണ്ട് കഴുത്തിൽ കുത്തി. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. സ്ത്രീയുടെ ബോധം തെളിഞ്ഞതിന് ശേഷം മജിസ്ട്രേട്ട്, ആശുപത്രിയിൽ നേരിട്ട് എത്തി മൊഴി രേഖപ്പെടുത്തും. വാടയ്ക്കൽ ഷൺമുഖസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഹിളാ കോൺഗ്രസ് ഭാരവാഹിയാണ് മകളുടെ ആക്രമണത്തിന് ഇരയായത്. English Summary:
Recap- Kerala News |