റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്കെത്തുന്നുവെന്ന ഔദ്യോഗിക പ്രഖ്യാപനം വന്നതാണ് ഇന്നത്തെ പ്രധാന ഇന്ത്യ വാർത്തകളിലൊന്ന്. ഡിസംബർ അഞ്ച്, ആറ് തീയതികളിലായിരിക്കും സന്ദർശനം. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനു ജാമ്യം ലഭിച്ചതും ഇന്നത്തെ മുഖ്യവാർത്തകളിൽ ഇടം നേടി. ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ പ്രസ്താവിച്ചതാണ് മറ്റാരു പ്രധാന വാർത്ത. അറിയാം ഇന്ന് പ്രാധാന്യം നേടിയ മറ്റു വാർത്തകളും.
പുട്ടിൻ ഇന്ത്യയിലേക്ക്: ഡിസംബർ 5,6 തീയതികളിൽ സന്ദർശനം; പ്രതിരോധ രംഗത്ത് നിർണായക ഉഭയകക്ഷി ചർച്ചകൾ
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിൻ ഇന്ത്യയിലേക്ക്. ഡിസംബർ അഞ്ച്, ആറ് തീയതികളിലായിരിക്കും സന്ദർശനം. ഡൽഹിയിലെത്തുന്ന പുട്ടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനിടെ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ളവയിൽ ഇരുരാജ്യങ്ങളും ഉഭയകക്ഷി ചർച്ച നടത്തും. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ യുഎസ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നു. ഇന്ത്യ – യുഎസ് ബന്ധം വഷളായ സാഹചര്യത്തിലാണ് പുട്ടിന്റെ ഇന്ത്യാ സന്ദർശനം.
കരൂര്‍ ദുരന്തം: മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനു ജാമ്യം; വിജയ്‌ക്ക് ലക്ഷ്യം മുഖ്യമന്ത്രി പദവി മാത്രമെന്ന് ഡിഎംകെ
കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമ പ്രവർത്തകൻ ഫെലിക്സ് ജെറാൾഡിനു ജാമ്യം. ചെന്നൈ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഫെലിക്സിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് ജെറാൾഡിനു കോടതി നിർദേശം നൽകി. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വിഡിയോയുടെ പേരിലായിരുന്നു അറസ്റ്റ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകനായ ജെറാൾഡ് റെഡ്പിക്സ് യൂട്യൂബ് എന്ന ചാനലിന്റെ എഡിറ്ററാണ്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയതിനു ഫെലിക്സ് ജെറാൾഡ് അടക്കം 20 പേർക്ക് എതിരെയാണ് പൊലീസ് കെസെടുത്തത്.
‘ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവ്, ഇസ്രയേലിന്റെ പുനർനിർമാണത്തിനു സഹായം വേണം’
ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാവാണെന്ന് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റുവൻ അസർ. ഇസ്രയേലിലെ പ്രദേശങ്ങൾ പുനർനിർമിക്കാൻ ഇന്ത്യയുടെ സഹായം വേണമെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ റുവൻ അസർ പറഞ്ഞു. ‘‘ഇന്ത്യ ലോകത്തിന്റെ പുതിയ നിർമാതാക്കളാണ്. നിങ്ങൾ ഇന്ത്യയെ നിർമിക്കുന്നതുപോലെ, ഞങ്ങളുടെ പ്രദേശങ്ങളും നിങ്ങൾ നിർമിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് അത് ചെയ്യാൻ കഴിയും’’ – റുവൻ അസർ പറഞ്ഞു. ഇസ്രയേൽ - പലസ്തീൻ സംഘർഷം അവസാനിപ്പിച്ച് ഗാസയിൽ സമാധാനം സ്ഥാപിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച 20 ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ സമാധാന പദ്ധതിയിൽ ഇന്ത്യ പോലുള്ള മറ്റ് രാജ്യങ്ങൾക്ക് മേഖലയിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ ഭാഗമാകാനാകുമെന്ന നിർദേശമുണ്ട്.
‘ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണം, സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടോ?’: ചൈതന്യാനന്ദയുടെ അശ്ലീല ചാറ്റുകൾ പുറത്ത്
അറസ്റ്റിനു പിന്നാലെ സ്വയംപ്രഖ്യാപിത ആൾദൈവം സ്വാമി ചൈതന്യാനന്ദ സരസ്വതി വിദ്യാർഥിനികളുമായി നടത്തിയ ചാറ്റുകൾ പുറത്ത്. ഒരു ദുബായ് ഷെയ്ഖിന് ലൈംഗിക പങ്കാളിയെ വേണമെന്നും താൽപര്യമുള്ള സുഹൃത്ത് ഉണ്ടോയെന്നും ചൈതന്യാനന്ദ ചോദിക്കുന്ന ചാറ്റ് ഉൾപ്പെടെയാണ് പുറത്തുവന്നത്.[/url]
ഇന്ത്യൻ കറൻസിയിൽ ആദ്യമായി ഭാരതാംബ; ആർഎസ്എസ് ശതാബ്ദിയിൽ 100 രൂപയുടെ നാണയവുമായി മോദി
[url=https://www.manoramaonline.com/news/latest-news/2025/10/01/rss-centenary-bharatmata-coin-released.html]ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയ 100 രൂപയുടെ നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ കറൻസിയിൽ ആദ്യമായാണ് ഭാരതാംബയെ ഉൾപ്പെടുത്തുന്നത്. ഇതിനൊപ്പം പ്രത്യേക സ്റ്റാംപും പുറത്തിറക്കിയിട്ടുണ്ട്. 100 രൂപ നാണയത്തിൽ ഒരു വശത്ത് ദേശീയ ചിഹ്നവും മറുവശത്ത് വരദമുദ്രയിൽ സിംഹത്തോടുകൂടിയ ഭാരതാംബയുടെ ചിത്രവുമാണുള്ളത്. ഭക്തിയോടെയും അർപ്പണബോധത്തോടെയും സ്വയംസേവകർ ഭാരതാംബയ്ക്കു മുന്നിൽ പ്രണമിക്കുന്നതായും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. English Summary:
Recap- India News |