കൊച്ചി∙ തദ്ദേശ തിരഞ്ഞെടുപ്പിനിടെയുള്ള സമഗ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. എന്നാൽ എസ്‌ഐആര്‍ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തിൽ അവിടെ സമീപിച്ചുകൂടേ എന്ന് ഹൈക്കോടതി വാക്കാൽ ആരാഞ്ഞു. അതേസമയം, സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എതിർത്തു. എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് പരോക്ഷമായി ഇതു നടപ്പാക്കാതിരിക്കാനാണെന്നും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വാദിച്ചു. ഹർജിയിൽ നാളെ വിധി പറയാമെന്ന് ജസ്റ്റിസ് വി.ജി.അരുൺ വ്യക്തമാക്കി.
Also Read അമിത അളവിൽ ഗുളിക കഴിച്ചു; പരിയാരത്ത് ചികിത്സയിലായിരുന്ന യുവതി തൂങ്ങിമരിച്ചു, മൃതദേഹം ശുചിമുറിയിൽ
തദ്ദേശ തിരഞ്ഞെടുപ്പും എസ്ഐആറും ഒരേ സമയത്താണ് നടക്കുന്നത് എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എസ്ഐആറിന്റെ സാധുതയെ നിലവിൽ എതിർക്കുന്നില്ല. മേയ് മാസത്തിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തിരക്കുപിടിച്ച് എസ്ഐആർ നടപ്പിലാക്കേണ്ട കാര്യമില്ല. തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഇതു നടത്തുന്നത് ഉദ്യോഗസ്ഥ ക്ഷാമത്തിനും ഭരണസ്തംഭനത്തിനും ഇടയാക്കും. ഇക്കാര്യം കാണിച്ച് ചീഫ് സെക്രട്ടറി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്തയച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിൽ എസ്ഐആർ നടപടികൾ നീട്ടിവയ്ക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
Also Read കലിയടങ്ങാതെ ശിവൻകുട്ടി: കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ തനിക്ക് ഉത്തരവാദിത്തമില്ല; ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഈ ആവശ്യത്തെ എതിർത്തു. നടപടികൾ നീട്ടിവയ്ക്കണം എന്നാൽ പരോക്ഷമായി എസ്ഐആർ തടസപ്പെടുത്തുകയാണ്. ചില രാഷ്ട്രീയ പാർട്ടികളും വ്യക്തികളും സംഘടനകളും എസ്ഐആർ നടപ്പാക്കാതിരിക്കാൻ ശ്രമിക്കുന്നുണ്ട്. ഇപ്പോൾ നീട്ടി വച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോൾ അതിന്റെ പേര് പറഞ്ഞ് വീണ്ടും തടസപ്പെടുത്താൻ നോക്കും. യഥാർഥത്തിൽ എസ്ഐആർ നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണിത്. സംസ്ഥാനത്ത് എസ്ഐആറിന്റെ പകുതിയിലധികം നടപടികൾ പൂർത്തിയായിക്കഴിഞ്ഞു. അതിനാൽ ഇപ്പോൾ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്കിടയാക്കും. തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കാത്ത വിധത്തിലായിരിക്കണം എസ്ഐആർ നടപടികൾ എന്ന് നിർദേശിച്ചിരുന്നു. ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറപ്പെടുവിക്കേണ്ടി വരുമെന്നും അതിനാൽ എത്രയും വേഗം എസ്ഐആർ പൂർത്തിയാക്കേണ്ടതുണ്ടെന്നുമാണ് കമ്മിഷൻ കോടതിയിൽ വാദിച്ചത്.
ഡൽഹി സ്ഫോടനം: ‘ഇനിഷ്യൽ ഷോക്ക്’ എങ്ങനെ വന്നു? തീപ്പെട്ടി കൊണ്ടു കത്തില്ല, പൊട്ടിത്തെറിപ്പിച്ചത് ഭീകരതയുടെ ‘കൈ’?
‘ആ പുരുഷ പങ്കാളികളുള്ള സ്ത്രീകൾ ഭാഗ്യവതികൾ’; പുരുഷന്മാർക്കുമുണ്ടോ ‘മൂഡ് സ്വിങ്സ്’? ഏതു പ്രായത്തിൽ വരും, ചികിത്സ വേണോ?
ഇതിനിടെയാണ്, സുപ്രീം കോടതി എസ്ഐആർ കേസുകൾ പരിഗണിക്കുന്ന സാഹചര്യത്തിൽ പരമോന്നത കോടതിയെ സമീപിച്ചു കൂടേ എന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞത്. English Summary:
SIR: Kerala High Court case refers to the request made by the Kerala government to halt the Summary Inquiry Revision (SIR) during the local body elections. The Election Commission opposed this move, stating that it would indirectly prevent the implementation of SIR.