തിരുവനന്തപുരം∙ തിരുവനന്തപുരം കോർപറേഷനിൽ വഞ്ചിയൂർ വാർഡിൽ കൗൺസിലറായ ഗായത്രി ബാബു മാറുമ്പോൾ മത്സരത്തിന് എത്തുന്നത് പാളയം ഏരിയ സെക്രട്ടറിയും ഗായത്രിയുടെ പിതാവുമായ വഞ്ചിയൂർ ബാബു. കൗൺസിലർ ആയിരുന്ന വഞ്ചിയൂർ ബാബു 2020ൽ വാർഡ് വനിതാ സംവരണമായതോടെ സീറ്റ് മകൾക്ക് നൽകുകയായിരുന്നു. 2020ൽ ഗായത്രി ബാബു മേയർ ആയേക്കും എന്ന് അവസാന നിമിഷം വരെയും വലിയ തോതിലുള്ള പ്രചാരണമുണ്ടായിരുന്നു. മുതിർന്ന നേതാക്കളെല്ലാം തോറ്റ തിരഞ്ഞെടുപ്പിൽ പാർട്ടിയിലെ ഒരു വിഭാഗം ഗായത്രി ബാബുവിനെ മേയറാക്കാൻ വേണ്ടിയാണ് വാദിച്ചത്. എന്നാൽ ജില്ലാ സെക്രട്ടേറിയറ്റിന്റെ അന്തിമ തീരുമാനത്തിനൊടുവിൽ അപ്രതീക്ഷിതമായി ആര്യ മേയർ സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
- Also Read കോഴിക്കോട്ട് നാടകീയ നീക്കം; മേയർ പങ്കെടുത്ത ചടങ്ങിൽ കോൺഗ്രസ് കൗൺസിലറുടെ രാജി, ഇനി ആം ആദ്മി പാർട്ടിയിൽ
സമീപ വാർഡായ പേട്ടയിൽ നിന്ന് മത്സരിക്കുന്ന എസ്.പി. ദീപക്കിനെ അനൗദ്യോഗികമായി മേയർ സ്ഥാനാർഥിയെന്ന് പറയുന്നുണ്ടെങ്കിലും ഏരിയ സെക്രട്ടറിയായ മുൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ വഞ്ചിയൂർ ബാബുവിനും ആ കസേരയിലേക്ക് താൽപര്യമുണ്ട്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ വി.കെ.പ്രശാന്ത് വിജയിച്ച് എംഎൽഎ ആയതോടെ വഞ്ചിയൂർ ബാബു മേയറാകുമെന്ന് പലരും കരുതിയെങ്കിലും നറുക്കുവീണത് കെ. ശ്രീകുമാറിനായിരുന്നു. ഏരിയ സെക്രട്ടറിയായ ശ്രീകുമാറും ചാക്കയിൽ നിന്ന് ഇത്തവണ മത്സരിക്കുന്നുണ്ട്. പട്ടത്ത് ഡപ്യൂട്ടി മേയറായ പി.കെ. രാജു സീറ്റ് കൈമാറുന്നത് മകളും എഐഎസ്എഫ് നേതാവുമായ തൃപ്തി രാജുവിനാണ്.
- Also Read സെമി വിസിൽ മുഴങ്ങി; നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള പോരാട്ടം നിർണായകം
3 ഏരിയ സെക്രട്ടറിമാരും 4 ജില്ലാ കമ്മിറ്റി അംഗങ്ങളും അടങ്ങുന്നതാണ് സിപിഎം പട്ടിക. പുന്നയ്ക്കാമുഗളിൽ ആർ.പി.ശിവജി, കുന്നുകുഴിയിൽ ഐ.പി.ബിനു, ജഗതിയിൽ പൂജപ്പുര രാധാകൃഷ്ണൻ എന്നിവർ എൽഡിഎഫിന്റെ ശ്രദ്ധേയ സ്ഥാനാർഥികളാണ്. സെലിബ്രിറ്റികളെയും അപ്രതീക്ഷിത സ്ഥാനാർഥികളെയും രംഗത്തിറക്കുന്നതിനു പകരം മറ്റ് രണ്ട് മുന്നണികളിൽ നിന്നും വ്യത്യസ്തമാണ് എൽഡിഎഫിന്റെ സ്ഥാനാർഥി പട്ടിക. പ്രാദേശികമായി നാട്ടുകാർക്ക് അറിയാവുന്നവർക്കാണ് സിപിഎം മുൻഗണന നൽകിയത്. ഇതിൽ പരിചയ സമ്പന്നരും യുവാക്കളും ഇടംനേടി. പ്രമുഖ സ്ഥാനാർഥികൾക്കെതിരെ നാട്ടുകാരെ കളത്തിലിറക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. കവടിയാറിലെ കോൺഗ്രസിന്‍റെ താര സ്ഥാനാർഥി ശബരീനാഥനെതിരെ പ്രദേശവാസികൾക്ക് പരിചിത മുഖമായ ലോക്കൽ കമ്മിറ്റി സെക്രട്ടറി സുനിൽകുമാറിനെയാണ് സിപിഎം മത്സരത്തിനിറക്കിയത്. ശാസ്തമംഗലത്ത് മുൻ ഡിജിപി ആർ.ശ്രീലേഖയയെ നേരിടാൻ രംഗത്തിറക്കിയതാകട്ടെ നാട്ടുകാരിയായ അമൃതയെ. വി.വി. രാജേഷിന് എതിരെ കൊടുങ്ങാന്നൂരിൽ ജനകീയാടിത്തറയുള്ള വി. സുകുമാരൻ നായരെയാണ് കളത്തിലിറക്കിയത്.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
5 വർഷം നഗരഭരണം നിയന്ത്രിച്ച മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്തില്ല. ആര്യ നേമത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമെന്നാണ് അഭ്യൂഹം. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ ആര്യ ഉണ്ടായിരുന്നില്ല. ഇതിനുപിന്നാലെ വികാരനിർഭരമായ കുറിപ്പുമായി ആര്യ ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെട്ടു. പത്തോളം ഘടകക്ഷികൾ സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതാണ് സ്ഥാനാർഥി നിർണയത്തിൽ സിപിഎമ്മിനു കീറാമുട്ടിയായത്. ഇതോടെ പതിവായി ആദ്യം സ്ഥാനാർഥി നിർണയം നടത്തുന്ന സിപിഎമ്മിന് പട്ടിക പുറത്തിറക്കാൻ കാത്തിരിക്കേണ്ടി വന്നു. പ്രഖ്യാപിച്ചപ്പോഴും 8 സീറ്റുകളിൽ തർക്കമുണ്ടെന്നും സ്ഥാനാർഥികളെ വൈകാതെ പ്രഖ്യാപിക്കുമെന്നും ജില്ലാ സെക്രട്ടറിക്ക് പറയേണ്ടി വന്നു. ഘടകക്ഷികളിൽ വിജയസാധ്യതയുള്ളവർക്കു മാത്രം സീറ്റ് നൽകിയാൽ മതിയെന്നായിരുന്നു സിപിഎം തീരുമാനം.
- Also Read ഇവരിൽ ഒരാളാകുമോ മേയർ ? പുതുമുഖമോ, യുവമുഖമോ, മുൻ മന്ത്രിയുടെ മകളോ ! കണ്ണൂരിൽ മുന്നണികളിൽ ‘സസ്പെൻസ്’
സിപിഐ നേരത്തേ മത്സരിച്ച പിടിപി വാർഡ് ഇല്ലാതായി. പകരം പാങ്ങോട് വാർഡ് നൽകി അവരെ അനുനയിപ്പിച്ചു. ഒരു വാർഡ് കൂടുതൽ വേണമെന്ന സിപിഐയുടെ ആവശ്യം പരിഗണിച്ചില്ല. ഘടകകക്ഷികൾ കൂടുതലായതിനാൽ ഇവർക്കെല്ലാം സീറ്റ് നൽകേണ്ടിവരുമെന്ന് സിപിഎം നേതാക്കൾ സിപിഐയെ അറിയിച്ചു. ജനതാദൾ (എസ്) കഴിഞ്ഞതവണ മത്സരിച്ച കൊടുങ്ങാനൂർ വാർഡിനുപകരം പാപ്പനംകോടോ കിണവൂരോ ആണ് ആവശ്യപ്പെട്ടത്. എന്നാൽ മണക്കാട് സീറ്റാണ് ജനതാദളിനു നൽകിയത്. പാപ്പനംകോട് സിപിഎം സ്ഥാനാർഥി തന്നെയാണ് മത്സരിക്കുന്നത്. കേരള കോൺഗ്രസ് മാണി വിഭാഗവും കിണവൂർ ആവശ്യപ്പെട്ടിട്ടുണ്ട്. കിണവൂരിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് എസിന് കഴിഞ്ഞ തവണത്തെ പാളയത്തിനു പകരം നന്തൻകോട് നൽകി.
കേരള കോൺഗ്രസ് (ബി) ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിലേക്ക് മത്സരിക്കുന്നത്. സിപിഎമ്മിന്റെ കൂടി പ്രത്യേക താൽപര്യത്തിലാണ് പൂജപ്പുര രാധാകൃഷ്ണനു ജഗതി സീറ്റ് നൽകിയത്. 3 തവണയായി ബിജെപി ജയിക്കുന്ന സീറ്റ് പിടിച്ചെടുക്കാമെന്നാണ് സിപിഎം കണക്കുക്കൂട്ടൽ. എൻസിപിയ്ക്ക് കണ്ണമൂലയും ആർജെഡിയ്ക്ക് കുറവൻകോണവും നൽകിയത് അപ്രതീക്ഷിതമാണ്. ഈ രണ്ട് വാർഡുകളിലും മുന്നണികളിലെ ഘടകക്ഷികൾ തമ്മിലാണ് പോരാട്ടം. യുഡിഎഫിൽ കണ്ണമൂലയിൽ സിഎംപിയും കുറവൻകോണത്ത് ആർഎസ്പിയും ആണ് മത്സരിക്കുന്നത്. തിരുവനന്തപുരം എംഎൽഎയായ ആന്റണി രാജുവിന് തന്റെ മണ്ഡലത്തിലെ പൂന്തുറ സീറ്റിലാണ് ജനാധിപത്യ കേരള കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താനുള്ള അവസരം ലഭിച്ചത്.
കോവളം മണ്ഡലത്തിൽ ജനതാ പാർട്ടിയ്ക്ക് സ്വാധീനമുള്ള വെങ്ങാനൂർ വാർഡ് ജനതാദളും ആർജെഡിയും ആവശ്യപ്പെട്ടിട്ടുണ്ട്. തർക്കം നിലനിൽക്കുന്നതിനാൽ ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. കഴിഞ്ഞ തവണ മത്സരിച്ച കാലടി വാർഡ് വിട്ടുകൊടുത്താണ് കേരള കോൺഗ്രസ് (എം) കരമന വാർഡ് ഏറ്റെടുത്തത്. ബിജെപി സ്ഥാനാർഥികളിൽ ശക്തനായ കരമന അജിത് മത്സരിക്കുന്ന കരമനയിൽ കേരള കോൺഗ്രസ് (എം) സ്ഥാനാർഥി മത്സരത്തിന് എത്തിയത് തിരിച്ചടിയാകുമെന്ന വിലയിരുത്തൽ സിപിഎമ്മിനുള്ളിൽ തന്നെയുണ്ട്. എന്നാൽ വിജയസാധ്യതയുള്ള കാലടി വാങ്ങി കരമന കേരള കോൺഗ്രസിന്റെ തലയിൽ അടിച്ചേൽപ്പിക്കുകയായിരുന്നു സിപിഎം. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് അരശുംമൂട് ബ്രാഞ്ച് അംഗം കെ.കല കടകംപള്ളി വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്.
(Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം gayatribabu, pkraju എന്ന ഫെയ്സ് ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്) English Summary:
Thiruvananthapuram Corporation Election: Gayathri Babu steps down. Her father, Vanchiyoor Babu, is set to contest, highlighting a shift in candidacy. |