കോട്ടയം ∙ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും മാറ്റിയത് അറിയിക്കാത്തതിലും റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ ക്ഷണിക്കാത്തതിലും വിഷമമുണ്ടെന്ന് നടൻ പ്രേം കുമാർ. ആശാ സമരം എത്രയും വേഗം പരിഹരിക്കണം എന്ന അഭിപ്രായം താൻ പറഞ്ഞിരുന്നു. നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും പറഞ്ഞു. അത് എന്റെ അഭിപ്രായമാണ്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാൻ കഴിയാത്തത് വേറെ ചില തിരക്കുകൾ ഉണ്ടായിരുന്നതിനാൽ ആണെന്നും പ്രേം കുമാർ വിശദീകരിച്ചു. ചലച്ചിത്ര അക്കാദമിയിലെ സ്ഥാനചലനം സംബന്ധിച്ച വിവാദത്തിൽ പ്രേം കുമാർ മനോരമ ഓൺലൈനോട് സംസാരിക്കുന്നു...
- Also Read ‘കേരളം ഏറ്റവും സമാധാനമുള്ള സംസ്ഥാനം; മൂന്നാറിലേത് നെഗറ്റീവ് സംഭവം, അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു’
∙ നാലു വർഷം ചലച്ചിത്ര അക്കാദമിയിൽ നടത്തിയ പ്രവർത്തനങ്ങളിൽ സംതൃപ്തനായാണോ പടിയിറക്കം?
മനുഷ്യനാണ് പ്രധാനം, മനുഷ്യനാവുക എന്നതാണ് പ്രധാനം. അക്കാദമിയിൽ സ്ഥാനമേറ്റെടുത്തപ്പോൾ ഞാൻ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാചകമാണിത്. സിനിമയും കലയുമെല്ലാം മനുഷ്യനു വേണ്ടിയുള്ളതാണ്. അക്കാദമിയിലെ എന്റെ പ്രവർത്തനങ്ങളും മനുഷ്യത്വപരമായിട്ടായിരുന്നു. ചെയർമാൻ എന്ന നിലയിലുള്ള അകൽച്ച എനിക്ക് ആരോടും ഉണ്ടായിരുന്നില്ല. ചലച്ചിത്രമേള ഉൾപ്പെടെ എല്ലാത്തിനും സ്വീകാര്യത കിട്ടിയത് അതുകൊണ്ടാണ്. സിനിമ അവാർഡ് നിർണയവും വിതരണവും, ടെലിവിഷൻ അവാർഡ് നിർണയവും വിതരണവും, ടൂറിങ് ടാക്കീസ്, വിവിധ ചലച്ചിത്ര മേളകൾ, തൊഴിൽ പരിശീലന പരിപാടി അങ്ങനെ അക്കാദമിക് ഒരുപാട് പരിപാടികളുണ്ട്.
- Also Read ലോകത്തെ ഏറ്റവും ‘ഭീകരൻ’ ഏകാധിപതി: കൂട്ടിന് അമേരിക്ക, ഇസ്രയേൽ; 43 വർഷം പ്രസിഡന്റ്, 93 വയസ്സ്! രാജ്യംവിട്ട് ആഡംബര ഹോട്ടലിൽ ഭരണം!
ചലച്ചിത്ര മേഖലയിൽ ആരു മരണപ്പെട്ടാലും വലുപ്പചെറുപ്പം നോക്കാതെയാണ് ഞങ്ങൾ റീത്ത് വയ്ക്കാൻ പോയിരുന്നത്. മറ്റുള്ളവരെ സംബന്ധിച്ച് അത് ചെറിയൊരു കാര്യമായിരിക്കാം. താരപരിവേഷം മാത്രമല്ല ഞങ്ങൾ പരിഗണിച്ചത്. ആരും ഓർക്കാത്ത ഒരുപാട് പേർക്ക് ഞങ്ങൾ അർഹമായ പരിഗണന നൽകിയിട്ടുണ്ട്. ടി.പി. മാധവൻ, പൂജപ്പുര രവി, നെയ്യാറ്റിൻകര കോമളം എന്നിവരുടെയെല്ലാം മരണത്തിനു മുൻപ് അക്കാദമി അവരെ ഓർക്കുകയും അർഹമായ ആദരം നൽകുകയും ചെയ്തു. രാജ്യാന്തര കാര്യങ്ങൾ മാത്രമല്ല, നമ്മുടെ നാട്ടിൽ പാർശ്വവൽക്കരിക്കപ്പെട്ടവർക്കു വേണ്ടി പോലും അക്കാദമി ഒപ്പം നിന്നു. ഗോത്രവർഗത്തിലുള്ള കുട്ടികളെ ആദ്യമായി തിയേറ്ററിൽ സിനിമ കാണിച്ചതൊക്കെ ജീവിതത്തിലെ ധന്യതയാണ്. ആത്മാർഥമായും അർപ്പണ ബോധത്തോടെയും ജനാധിപത്യപരമായും ആണ് ഞാൻ പ്രവർത്തിച്ചത്.
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
- അർജന്റീനയ്ക്കൊപ്പം ബ്രസീലും വരുമായിരുന്നോ? പഴി കേൾപ്പിച്ചത് ആരാണ്? മുംബൈ ആയിരുന്നോ പ്രതീക്ഷ? അവർ ചാടി, സ്പൈക്കില്ലാതെ മുളങ്കമ്പിൽ കുത്തി!
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
MORE PREMIUM STORIES
∙ മനുഷ്യത്വപരമായ പ്രവർത്തനം നടത്തിയെന്ന് താങ്കൾ പറയുന്നു. പക്ഷേ അതൊന്നും സർക്കാർ തിരിച്ചറിഞ്ഞില്ലേ ?
തിരിച്ചറിയുമോ തിരിച്ചറിയില്ലേ എന്നതൊന്നും എന്റെ ലക്ഷ്യമായിരുന്നില്ല. എന്റെ രീതി അങ്ങനെയാണ്. ഞാൻ നാടകത്തിൽ നിന്നു സിനിമയിലേക്കു വന്നയാളാണ്. അല്ലാതെ ഒരു സുപ്രഭാതത്തിൽ സിനിമ നടനായതല്ല. ആരെങ്കിലും എന്റെ പ്രവർത്തനം തിരിച്ചറിഞ്ഞോ എന്നത് എന്റെ വിഷയമല്ല.
∙ പ്രേംകുമാറിനെ ചെയർമാൻ പദവിയിൽ നിന്നും മാറ്റിയ തീരുമാനം അപ്രതീക്ഷിതമായിരുന്നോ ?
എന്നെ മാറ്റിയതും നിയമിച്ചതും സർക്കാരാണ്. പുതിയ സംവിധാനം വരുന്നതിനെയും സ്വാഗതം ചെയ്യുന്നു. പക്ഷേ മാറ്റിയ കാര്യം എന്നെ ഔദ്യോഗികമായി അറിയിച്ചില്ല. അതാണ് എനിക്ക് വിഷമമുണ്ടാക്കിയത്. ബോധപൂർവം എന്നെ അറിയിച്ചില്ല എന്നല്ല. പക്ഷേ അറിയിച്ചില്ല എന്നത് സത്യമാണ്.
∙ ആശമാരെ അനുകൂലിച്ചു നടത്തിയ പ്രസംഗമാണ് സ്ഥാനം തെറിപ്പിച്ചതെന്ന വ്യാഖ്യാനമുണ്ടല്ലോ ?
അങ്ങനെ ഒരു സമരം നടക്കുമ്പോൾ അത് എത്രയും വേഗം പരിഹരിക്കണം എന്ന അഭിപ്രായമാണ് ഞാൻ പറഞ്ഞത്. നീട്ടിക്കൊണ്ടു പോകുന്നത് ശരിയല്ലെന്നും പറഞ്ഞു. അത് എന്റെ അഭിപ്രായമാണ്. അല്ലാതെ സർക്കാരിനെ എതിർത്ത് സംസാരിച്ചതല്ല. നമ്മുടെ കൂടി സഹോദരിമാരാണ് സമരം ചെയ്തത്. സർക്കാരിന് അത് ഒട്ടും ഭൂഷണമായിരുന്നില്ല.
∙ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനു പോയില്ലെന്നതിൽ വാസ്തവമുണ്ടോ ?
ആ സമയത്ത് വേറെ ചില തിരക്കുകൾ കാരണം നിലമ്പൂരിലേക്ക് പോകാൻ പറ്റിയില്ല. അതിൽ വേറെ കാര്യമൊന്നുമില്ല.
∙ സ്ഥാനചലനം ഉണ്ടായ ശേഷം സാംസ്കാരിക മന്ത്രിയുമായി സംസാരിക്കാൻ അവസരം കിട്ടിയോ ?
മാറ്റുന്ന കാര്യം പറഞ്ഞില്ലെങ്കിലും ശനിയാഴ്ച നടന്ന ഐഎഫ്എഫ്കെ സംഘാടക സമിതിയൽ പങ്കെടുക്കണമെന്ന അറിയിപ്പ് കിട്ടിയിരുന്നു. അങ്ങനെ ഞാൻ ടാഗോർ തിയറ്ററിലേക്ക് പോയി. മന്ത്രി എന്നെ ക്ഷണിച്ച് വേദിയിലിരുത്തി. പ്രസംഗിച്ചപ്പോൾ എന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. പക്ഷെ റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലേക്ക് എനിക്ക് അറിയിപ്പോ ക്ഷണമോ കിട്ടിയില്ല.
∙ ആ ക്ഷണം ലഭിക്കാത്തതിൽ വിഷമമുണ്ടോ ?
തീർച്ചയായിട്ടും ഉണ്ട്. ഇത്രയും ലോക പ്രശസ്തനായ ഒരു വ്യക്തി എന്റെ പിൻഗാമിയായി വരുമ്പോൾ മുൻഗാമിയായ എന്റെ സാന്നിധ്യം അവിടെ ഉണ്ടാകണമായിരുന്നു. പക്ഷേ അതുണ്ടായില്ല. അതിൽ എനിക്ക് വിഷമമുണ്ട്. അല്ലാതെ പരാതിയോ പരിഭവമോ ഇല്ല.
∙ റസൂൽ പൂക്കുട്ടിയും കുക്കു പരമേശ്വരനും സംസാരിച്ചിരുന്നോ ?
റസൂൽ പൂക്കുട്ടി ചുമതലയേറ്റതിനു പിന്നാലെ ആദ്യം എന്നെ തന്നെയാണ് വിളിച്ചത്. ഞങ്ങൾ തമ്മിൽ നേരത്തെ സൗഹൃദമുണ്ട്. കുക്കു എന്റെ അടുത്ത സഹപ്രവർത്തകയാണ്.
∙ എന്ത് വിഷമമുണ്ടെങ്കിലും പ്രേം കുമാർ സ്ഥിരമായി ബൈബിൾ വായിക്കുമെന്ന് കേട്ടിട്ടുണ്ട്. ഈ വിഷമത്തിലും ബൈബിളിൽ തന്നെയാണോ അഭയം തേടിയത്?
ബൈബിൾ വായിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന ഉറച്ച ദൈവവിശ്വാസിയാണ് ഞാൻ. യേശു ക്രിസ്തുവിലുള്ള വിശ്വാസം എന്റെ ഏറ്റവും വലിയ ശക്തിയാണ്. ക്രിസ്തു എന്നെ ഒരുപാട് മാറ്റി. അതുകൊണ്ട് ഇതൊന്നും എന്നെ ഒട്ടും ബാധിക്കില്ല. വേറെ ഒരു പ്രതികരണത്തിനും ഞാൻ ഇല്ലാത്തതും ആ ശക്തിയുടെ ബലം കൊണ്ടാണ്.
∙ ‘ഞങ്ങൾ ഒപ്പമുണ്ട്’ എന്ന പേരിൽ പ്രേംകുമാറിനെ പിന്തുണച്ചുള്ള കോൺഗ്രസ് സമൂഹമാധ്യമ പേജുകളിലെ പോസ്റ്റുകൾ ശ്രദ്ധിച്ചിരുന്നോ ?
എല്ലാവരുടെയും സ്നേഹം ഞാൻ സ്വീകരിക്കും. നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കാനാണ് യേശു പറഞ്ഞത്. അല്ലാതെ ക്രിസ്ത്യാനിയെ സ്നേഹിക്കണമെന്നല്ല. ആരോടും എനിക്ക് ദേഷ്യമോ പകയോ ഇല്ല. English Summary:
Prem Kumar\“s Reaction to Academy Removal: Prem Kumar expresses his disappointment at not being informed about his removal as Chairman of the Kerala Chalachitra Academy and not being invited to Resul Pookutty\“s inauguration. He also voiced his support for resolving the Asha workers\“ strike promptly. Despite these issues, Prem Kumar remains steadfast in his faith and commitment to serving others. |