deltin33 • 2025-10-28 09:44:54 • views 554
കൽപറ്റ ∙ വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ.എം.വിജയനും മകൻ ജിജേഷും ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. വയനാട് ഡിസിസി മുൻ പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. കേസിൽ നേരത്തെ അറസ്റ്റിലായ മൂന്നു പ്രതികൾക്കും മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
- Also Read ‘അവർ വിളിച്ച് ഇനി യുദ്ധം ചെയ്യില്ലെന്നു പറഞ്ഞു’: ഇന്ത്യ – പാക്ക് സംഘർഷം അവസാനിപ്പിച്ചെന്ന് വീണ്ടും ട്രംപ്
ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് അന്വേഷണ സംഘ തലവനും ബത്തേരി ഡിവൈഎസ്പിയുമായ കെ.കെ.അബ്ദുൽ ഷരീഫ് കുറ്റപത്രം സമർപ്പിച്ചത്. സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് എൻ.എം.വിജയന്റെയും മകന്റെയും മരണത്തിലേക്കു നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. നിയമനക്കോഴയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിലും ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതിയാണ്.
2024 ഡിസംബർ 24 നാണ് വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുന്നത്. ചികിത്സയിലിരിക്കെ 27 നാണ് ഇരുവരും മരിച്ചത്. നിയമനക്കോഴയുമായി ബന്ധപ്പെട്ട് വിജയന്റെ കത്തുകളിൽ പരാമർശിച്ച സാമ്പത്തിക ഇടപാടുകളും ബാധ്യതകളും വിശദമാക്കുന്ന നൂറോളം സാക്ഷിമൊഴികളും ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഒന്നര കോടിയോളം രൂപയുടെ ബാധ്യത വിജയന് ഉണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
നേതാക്കളും പണം നൽകിയവരുമായി എൻ.എം.വിജയൻ നടത്തിയ ഫോൺ വിളികളുടെ വിവരങ്ങളും ഓഡിയോ ക്ലിപ്പുകളും ഡിജിറ്റൽ തെളിവുകളും വിജയന്റെ ഡയറിക്കുറിപ്പുകളിലെ വിശദാംശങ്ങളും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. എൻ.എം.വിജയന്റെ ആത്മഹത്യാക്കുറിപ്പിൽ എംഎൽഎ ഉൾപ്പെടെയുള്ളവരുടെ പേരുണ്ടായിരുന്നു.
ഐ.സി.ബാലകൃഷ്ണൻ, എൻ.ഡി.അപ്പച്ചൻ, കെ.കെ.ഗോപിനാഥൻ, പി.വി.ബാലചന്ദ്രൻ എന്നിവരാണ് മരണത്തിനു കാരണക്കാരെന്നാണ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ഇതിൽ മുൻ ഡിസിസി പ്രസിഡന്റായിരുന്ന പി.വി.ബാലചന്ദ്രൻ 2023 ൽ അസുഖബാധയെത്തുടർന്ന് അന്തരിച്ചു. കെപിസിസി മുൻ നിർവാഹക സമിതിയംഗം കൂടിയായിരുന്ന അദ്ദേഹം അഭിപ്രായഭിന്നതകളെത്തുടർന്ന് 2021 ൽ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു.
നിയമനക്കോഴയുമായി ബന്ധപ്പെട്ട് എൻ.എം.വിജയന്റെ കുടുംബം ഉയർത്തിയ ആരോപണ വിവാദങ്ങൾക്കിടെ, വിജയന്റെ സാമ്പത്തിക ബാധ്യത കെപിസിസി നേതൃത്വം ഏറ്റെടുത്തിരുന്നു. 69 ലക്ഷം രൂപയുടെ ബാധ്യതയിൽ പിഴപ്പലിശയും മറ്റും ഒഴിവാക്കി 58.23 ലക്ഷം രൂപയാണ് കഴിഞ്ഞമാസം കെപിസിസി അടച്ചുതീർത്തത്. സ്വകാര്യ ബാങ്കിൽ വിജയന്റെ കുടുംബത്തിനുണ്ടായിരുന്ന കടബാധ്യത തീർക്കാൻ 20 ലക്ഷം രൂപ നേരത്തേ കോൺഗ്രസ് നേതൃത്വം കുടുംബത്തിനു നൽകിയിരുന്നു. English Summary:
N.M. Vijayan suicide case: N.M. Vijayan suicide case leads to chargesheet against IC Balakrishnan MLA. The chargesheet details abetment to suicide and the alleged involvement of multiple Congress leaders, including ND Appachan. |
|