ചെന്നൈ ∙ പിഎം ശ്രീക്ക് വഴങ്ങാൻ കേരളം തയാറെടുക്കുമ്പോൾ, ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച തമിഴ്നാട് സ്വന്തം നയം രൂപീകരിച്ചു കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കിയിരിക്കുകയാണ്.
- Also Read ഇന്ത്യാസഖ്യനീക്കം പാളി, നേതൃത്വത്തിനു പഴി; 9 ഇടത്ത് സഖ്യകക്ഷികൾ പരസ്പരം മത്സരിക്കുന്നു
എൻഇപിയുടെ പ്രധാന നിബന്ധനകളെ ശക്തമായി എതിർത്ത തമിഴ്നാട്, സുപ്രീംകോടതിയെ സമീപിച്ചാണു കേന്ദ്ര ഫണ്ട് നേടിയെടുത്തത്. അപ്പോഴും, എൻഇപിയിൽ ഒപ്പിടാത്തതിനാൽ സംസ്ഥാനത്തിനു ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവയ്ക്കുകയും വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയുമാണു ചെയ്തത്.
അധ്യാപകരുടെ ശമ്പളം, വിദ്യാർഥികളുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ, അടിസ്ഥാന വികസനം എന്നിവയ്ക്കായി സ്വന്തം പണമാണു നിലവിൽ തമിഴ്നാട് ചെലവഴിക്കുന്നത്. ഇതിനിടെ, സംസ്ഥാനത്തെത്തിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, സമഗ്ര ശിക്ഷാ പദ്ധതിക്കു കീഴിൽ കുടിശിക ഫണ്ട് നൽകണമെങ്കിൽ സംസ്ഥാനം എൻഇപി പൂർണമായും അംഗീകരിക്കണമെന്ന നിലപാടെടുത്തെങ്കിലും സർക്കാർ കുലുങ്ങിയില്ല.
ലോക്സഭയിൽ ഇതിന്റെ പേരിൽ ഡിഎംകെ എംപിമാരും കേന്ദ്രമന്ത്രിയും തമ്മിൽ പലവട്ടം കൊമ്പു കോർത്തു. പിന്നാലെ, ഡൽഹി ഹൈക്കോടതി റിട്ട.ജസ്റ്റിസ് ഡി. മുരുകേശന്റെ നേതൃത്വത്തിലുള്ള സമിതിയെ വിദ്യാഭ്യാസ നയം തയാറാക്കാൻ സംസ്ഥാനം നിയോഗിച്ചു.
ഓഗസ്റ്റിൽ സമിതി പുറത്തിറക്കിയ റിപ്പോർട്ട് നിലവിലുള്ള ദ്വിഭാഷാ സമ്പ്രദായത്തെ പിന്തുണയ്ക്കുന്നതാണ്. തമിഴും ഇംഗ്ലിഷും നിർബന്ധിത വിഷയങ്ങളാണ്. പ്ലസ് വൺ പൊതുപരീക്ഷ ഒഴിവാക്കി. 8–ാം ക്ലാസ് വരെ ആരെയും തോൽപിക്കില്ല. ആർട്സ് ആൻഡ് സയൻസ് ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം 11,12 ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്.
9-ാം ക്ലാസ് മുതൽ കരിയർ ഗൈഡൻസോടെ ഹയർ സെക്കൻഡറി സ്കൂളുകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് നയം ഊന്നൽ നൽകുന്നു. എഐ, ഡേറ്റ സയൻസ്, റോബട്ടിക്സ് തുടങ്ങിയ വിഷയങ്ങൾക്കും മുൻഗണന നൽകുന്നു. തമിഴ്‌നാടിന്റെ തനതു സാംസ്കാരിക, സാമൂഹിക സാഹചര്യവുമായി ഒത്തുപോകുന്ന നയം പ്രാദേശിക പൈതൃകം, സാമൂഹിക നീതി എന്നിവയ്ക്കും ഊന്നൽ നൽകുന്നു.
കർണാടകയിൽ 478 സ്കൂളുകളിൽ പിഎം ശ്രീ
കർണാടകയിലെ 478 സ്കൂളുകളിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. 1,51,263 വിദ്യാർഥികളാണു പദ്ധതിയിൽ എൻറോൾ ചെയ്തത്. ഫണ്ട് ലഭിക്കാനുള്ള നടപടിക്രമങ്ങൾ സങ്കീർണമാണെന്ന
പരാതി വ്യാപകമാണ്. 2023–24ൽ 129 സ്കൂളുകൾക്ക് അനുവദിച്ച ഫണ്ടിന്റെ 25% മാത്രമാണു സംസ്ഥാനം വിനിയോഗിച്ചത്. ഓരോ ജില്ലയിലും 4 സ്കൂളുകളിൽ വീതം സോളർ പാനലുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. English Summary:
PM Shri vs States: Tamil Nadu & Bengal Defy Centre, Develop Own Education Policies |