നെടുങ്കണ്ടം ∙ ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ പെയ്തിറങ്ങിയത് മേഘ സ്ഫോടനത്തിന് സമാനമായ മഴ. ഏകദേശം മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ ജില്ലയുടെ വിവിധ അതിർത്തി പ്രദേശങ്ങളായ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകി പോയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു കല്ലാർ ഡാമിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കി തുടങ്ങിയിട്ടുണ്ട്. തുറക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിനു തൊട്ടുപിന്നാലെ കല്ലാർ ഡാം തുറക്കുകയായിരുന്നു. ഇതും പ്രദേശത്ത് വെള്ളപ്പാച്ചിലിന് കാരണമായെന്ന് നാട്ടുകാർ പറയുന്നു. നെടുംങ്ങണ്ടം താന്നിമൂട് പാലം മുങ്ങിയപ്പോൾ. (ചിത്രം: മനോരമ)
2018 ലെ പ്രളയകാലത്ത് പോലും വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഇപ്പോൾ വെള്ളം കയറിയിരിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ശനിയാഴ്ച പുലർച്ചയോടെയാണ് ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തു തുടങ്ങിയത്. പലയിടത്തും മലവെള്ളപ്പാച്ചിൽ ഉണ്ടായി. വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതോടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നിലവിൽ മഴയുടെ ശക്തി കുറവാണ്. ആളപായം സംഭവിച്ചിട്ടില്ലെന്നതാണ് ആശ്വാസകരമായ കാര്യം. നെടുംകണ്ടം പതിനഞ്ചിൽപ്പടി പാലം മുങ്ങിയപ്പോൾ. (ചിത്രം: റെജു അർണോൾഡ്∙ മനോരമ)
അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച 9 ജില്ലകളിൽ യെലോ അലർട്ടാണ്. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്കു പുറമേ ഇടിമിന്നൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലത്തും ശക്തമായ മഴയാണ് രാത്രി പെയ്തത്. കുടമുണ്ടപാലത്ത് വെള്ളം കയറിയതോടെ കാർ ഒഴുക്കിൽപെട്ടു. രക്ഷാപ്രവർത്തകർ എത്തിയാണ് കാർ പുറത്തെത്തിച്ചത്.
View this post on Instagram
A post shared by Manorama News (@manoramanews) English Summary:
Idukki rain caused significant damage in the Tamil Nadu border regions of the Idukki district due to a cloudburst-like rainfall. Several areas experienced heavy flooding, and residents report that areas unaffected even during the 2018 floods are now inundated. A yellow alert has been issued for nine districts in Kerala due to the continued heavy rainfall forecast. |