കേരളത്തിൽ ആത്മഹത്യകൾ വർധിക്കുന്നത് വേദനിപ്പിക്കുന്ന ഒരു സാമൂഹിക യാഥാർഥ്യമാണ്. എണ്ണത്തിലോ അനുപാതത്തിലോ ഇപ്പോഴത്തെ കണക്കുകൾ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ലെങ്കിലും, കേരളം ഇതുവരെ നേടിയ മാനവ വികസന സൂചികകളിലെ നേട്ടങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുമ്പോൾ, പ്രതിരോധനടപടികൾ അത്യന്താപേക്ഷിതമാണ്.
- Also Read അജ്മലിന്റെ ഹൃദയത്തുടിപ്പിൽ ഇനി അമലിന്റെ ഓർമകളുടെയും മൃദുസ്പന്ദനം; ഹൃദയപൂർവം അമൽ ബാബു
സംസ്ഥാനത്തു യുവജന കമ്മിഷൻ നടത്തിയ പഠനപ്രകാരം, കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആത്മഹത്യ ചെയ്തവരിൽ കൂടുതലും 31നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഏതാണ്ട് 27.9% പേർ. 18നും 45നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യകൾ ആധാരമാക്കി, എല്ലാ ജില്ലകളിലെയും ഡേറ്റകൾ ശേഖരിച്ചാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതുപ്രകാരം, ആത്മഹത്യയിൽ സ്ത്രീകളെക്കാൾ (20.4%) വളരെയേറെ മുന്നിലാണ് പുരുഷന്മാർ (79.6%). ആത്മഹത്യ ചെയ്ത പുരുഷന്മാരിൽ ഭൂരിഭാഗവും 31-35 പ്രായപരിധിയിൽ ഉള്ളവരാണ്. സ്ത്രീകൾ 18-20 വയസ്സിന് ഇടയിലുള്ളവരും. ഡോ. എം.എസ്.ജയകുമാർ
പുരുഷന്മാരിൽ സാമ്പത്തിക പ്രതിസന്ധിയും കുടുംബബന്ധങ്ങളിലെ തകരാറുകളുമാണ് ആത്മഹത്യയ്ക്കുള്ള പ്രധാന കാരണങ്ങളായി കണ്ടെത്തിയത്; സ്ത്രീകളിലാകട്ടെ ബന്ധങ്ങളിലെ പ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും. മലയാളി സമൂഹം ആണധികാര കേന്ദ്രീകൃതമായ ഫ്യൂഡൽ മനഃസ്ഥിതിയിൽനിന്നു പൂർണമായി മോചിതമായിട്ടില്ലെന്ന വസ്തുതയും സ്ത്രീ ആത്മഹത്യകളുടെ കാരണമായി കാണാം. ആണധികാരപ്രയോഗങ്ങളും ടോക്സിക് ബന്ധങ്ങളും ജീവൻ സ്വയം വെടിയാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന സന്ദർഭങ്ങളുണ്ട്.
- Also Read ആർഎസ്എസിനെതിരെ കുറിപ്പിട്ട് യുവാവ് ജീവനൊടുക്കിയ സംഭവം; കേസ് എടുക്കാമെന്ന് നിയമോപദേശം
കേരളത്തിൽ തൊഴിൽരഹിതരായ യുവാക്കളെക്കാൾ തൊഴിൽ ചെയ്യുന്നവരാണ് ആത്മഹത്യക്കണക്കിൽ മുന്നിലുള്ളത്. മാറുന്ന തൊഴിൽ സംസ്കാരത്തിന്റെ പോരായ്മകളിലേക്കും അതു വ്യക്തികളിൽ ഏൽപിക്കുന്ന സമ്മർദങ്ങളിലേക്കും ഇതു വിരൽചൂണ്ടുന്നു.
- Also Read ശത്രുവായ മോദിയെ മിത്രമാക്കിയ ‘അധികാരക്കൊതി’; രാഷ്ട്രീയ പിച്ചിലും സൈഡ്‌ബെഞ്ചിലാകുമോ ലാലുപുത്രൻ? കോൺഗ്രസ് കടുംപിടിത്തം വിടുമോ?
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരാണ് പ്രധാന ഇരകൾ. നവ ലിബറൽ സമ്പദ്‌വ്യവസ്ഥയിലെ സ്ഥിരതയില്ലാത്ത തൊഴിൽരീതികളും സംവിധാനങ്ങളും യുവജനങ്ങളുടെ സ്വാഭിമാനത്തെയും സാമ്പത്തിക സ്വാശ്രയത്വത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ഉപഭോഗ സംസ്കാരത്തിന്റെ അനിയന്ത്രിത പെരുപ്പവും കടമെടുക്കലിന്റെ മഹത്വവത്കരണവും ഇതോടു കൂട്ടിവായിക്കണം. വിപണിയുടെയും അതിന്റെ ഉൽപന്നമായ ഉപഭോഗസംസ്കാരത്തിന്റെയും തെറ്റായ സ്വാധീനത്തിൽപ്പെട്ട് കടക്കെണിയിലായവർ ഒട്ടേറെ. സാധാരണക്കാരും ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുമാണ് ചതിക്കുഴികളിൽപെടുന്നതിലധികവും.
ആത്മഹത്യ ചെയ്ത ചെറുപ്പക്കാരിൽ ഭൂരിപക്ഷത്തിനും സാമൂഹികബന്ധങ്ങൾ തുലോം തുച്ഛമായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമുണ്ട്. സാമൂഹിക–രാഷ്ട്രീയ സംഘടനകളിലും മറ്റും പ്രവർത്തിക്കാത്തവരാണ് ഇവരിലേറെപ്പേരും.
ദേശീയതലത്തിൽ, വിവാഹിതരായ വ്യക്തികളാണ് കൂടുതലായും ആത്മഹത്യ ചെയ്തതെങ്കിൽ, കേരളത്തിൽ അവിവാഹിതരാണ് മുന്നിൽ. സാമ്പത്തിക പ്രതിസന്ധി, കുടുംബകലഹങ്ങൾ, വിദ്യാഭ്യാസ പരാജയം, ബന്ധങ്ങളിലെ വിള്ളലുകൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ, സമൂഹമാധ്യമങ്ങളിലെ നെഗറ്റീവ് കമന്റുകൾ എന്നിവയാണ് പൊതുവിൽ ആത്മഹത്യയ്ക്കു കാരണമായി കാണുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽകേന്ദ്രങ്ങളിലും മാനസികാരോഗ്യ അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നതിനൊപ്പം ശക്തമായ സാമൂഹികബന്ധം സൃഷ്ടിക്കുന്ന കൂട്ടായ്മകളും രൂപം കൊള്ളണം. കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ, മനസ്സിലാക്കൽ എന്നിവയിലൂടെ ആത്മഹത്യകൾ വളരെയേറെ പ്രതിരോധിക്കാനാകും. ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത് ആരോഗ്യമുള്ള വ്യക്തികളാണ്. ആരോഗ്യമെന്നത് മാനസികാരോഗ്യം കൂടി ഉൾപ്പെടുന്നതായതിനാൽ മാനസികക്ഷേമ പരിപോഷണം ഏറെ മുൻഗണന അർഹിക്കുന്ന വിഷയമാണ്. ‘ആത്മഹത്യരഹിത കേരളം’ എന്നതാകണം സംസ്ഥാനത്തിന്റെ വികസന മാതൃകയുടെ അടുത്ത അധ്യായം.
(കേരള സർവകലാശാലാ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ) English Summary:
Nottam: Suicide prevention in Kerala requires a multi-faceted approach addressing social, economic, and mental health factors. Studies indicate rising suicide rates, particularly among young adults, linked to financial strain, relationship issues, and social isolation. Prioritizing mental health awareness and strengthening social connections are crucial steps toward creating a suicide-free Kerala. |