തിരുവനന്തപുരം ∙ ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയുടെ സ്വർണപ്പാളികൾ ചെമ്പുപാളികളെന്ന പേരിൽ, സ്വർണത്തട്ടിപ്പിന്റെ ആസൂത്രകനായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൊടുക്കാൻ തീരുമാനിച്ചത് അന്നത്തെ ദേവസ്വം ബോർഡ് ആണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതിനായി ബോർഡിനോടു ശുപാർശ ചെയ്തതു പിന്നീടു പ്രസിഡന്റായ അന്നത്തെ ദേവസ്വം കമ്മിഷണർ എൻ.വാസുവാണെന്നും കണ്ടെത്തി.  
  
 -  Also Read  മുഖ്യമന്ത്രിയുടെ മകന് നൽകിയത് നോട്ടിസ് അല്ല, സമൻസ് തന്നെ; പുകമറ സൃഷ്ടിക്കാൻ സിപിഎം ശ്രമം   
 
    
 
പോറ്റിയുടെ കൈവശം കൊടുത്തു വിടണമെന്ന നിർദേശവുമായി കമ്മിഷണർക്ക് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന ഡി.സുധീഷ് കുമാർ 2019 ഫെബ്രുവരി 16നു നൽകിയ കത്തിൽ ‘സ്വർണം പൂശിയ ചെമ്പ് പാളികൾ’ എന്നായിരുന്നെങ്കിൽ, വാസു ഫെബ്രുവരി 26ന് ബോർഡിന് നൽകിയ ശുപാർശയിൽ ‘സ്വർണം പൂശിയ’ എന്നത് ഒഴിവാക്കി ‘ചെമ്പുപാളികൾ’ മാത്രമാക്കി. ഇത് അംഗീകരിച്ചാണ് മാർച്ച് 19 ലെ ബോർഡ് തീരുമാനം. ഇതനുസരിച്ചുള്ള ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പാളികൾ കടത്തിയത്.   
 
ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് സ്വർണപ്പാളി കടത്തിൽ ദേവസ്വം ബോർഡിന്റെയും എൻ.വാസുവിന്റെയും പങ്ക് കൂടി രേഖകൾ സഹിതം വ്യക്തമാക്കുന്നത്. തന്റെ ഓഫിസിൽ തയാറാക്കിയ കുറിപ്പ് ബന്ധപ്പെട്ട 3 ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തി വന്നത്, ഒപ്പിട്ട് എക്സിക്യൂട്ടീവ് ഓഫിസറുടെ കത്ത് സഹിതം ബോർഡിന് നൽകുകയായിരുന്നു എന്നാണ് എൻ. വാസു ഇതിനോട് പ്രതികരിച്ചത്. എന്നാൽ, ഇദ്ദേഹമടക്കമുള്ള ഉദ്യോഗസ്ഥർക്കു ഗുരുതര വീഴ്ച സംഭവിച്ചെന്നും ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും നിരുത്തരവാദപരമായ പ്രവൃത്തി കാരണമാണ് സ്വർണം നഷ്ടപ്പെട്ടതെന്നുമാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.   
 
ചെന്നൈ സ്മാർട്ട് ക്രിയേഷൻസിലെ സ്വർണം പൂശൽ സുതാര്യമല്ലെന്നും പറയുന്നു. സ്വർണക്കവർച്ചയിൽ ബോർഡിനു വീഴ്ച സംഭവിച്ചിട്ടില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ന്യായീകരിക്കുമ്പോഴാണ് അവരുടെ വ്യക്തമായ പങ്ക് രേഖകൾ സഹിതം വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.  
 
സാക്ഷികളെയും ഒഴിവാക്കി 
  
 2019 ൽ സ്വർണപ്പാളി ഇളക്കിയെടുത്തപ്പോഴും തിരികെ സ്ഥാപിച്ചപ്പോഴും സാക്ഷ്യം വഹിക്കേണ്ടവരുടെ പട്ടികയിൽ ഹൈക്കോടതി നിയോഗിച്ച സ്പെഷൽ കമ്മിഷണറെയും ദേവസ്വം വിജിലൻസ് എസ്പിയെയും ഉൾപ്പെടുത്താത്തതും ബോർഡിന്റെ തീരുമാനമായിരുന്നു എന്ന് മിനിറ്റ്സിൽ വ്യക്തമാകുന്നു. ക്രമക്കേടുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ചുമതലയുള്ള ഈ 2 ഉദ്യോഗസ്ഥരെ ഒഴിവാക്കിയ തീരുമാനവും സംശയാസ്പദമാണ്.   
 
ഇളക്കിയെടുക്കുമ്പോൾ പാളികളുടെ തൂക്കവും അളവും കണക്കാക്കണമെന്ന് ദേവസ്വം ബോർഡ് തീരുമാനത്തിൽ പറയുന്നുണ്ടെങ്കിലും തിരികെ സ്ഥാപിക്കുമ്പോൾ തൂക്കം നോക്കണമെന്നു നിർദേശിച്ചിട്ടുമില്ല. ഇതും തട്ടിപ്പിനു വഴിയൊരുക്കി.   
 
ബോർഡിന്റെ കാലാവധി നീട്ടാൻ ഓർഡിനൻസ് 
  
 തിരുവനന്തപുരം ∙ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടാനായി സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. 2 വർഷം കാലാവധി പൂർത്തിയാക്കുന്ന ഭരണസമിതിയംഗങ്ങളെ വീണ്ടും തുടരാൻ അനുവദിക്കുന്നതിനു മറ്റു ദേവസ്വം ബോർഡുകളിൽ നിയമമുണ്ടെങ്കിലും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇല്ലാത്തതിനാലാണ് ഓർഡിനൻസ്.    
 
ഭരണസമിതിയുടെ കാലാവധി നവംബർ ഒന്നിനാണ് അവസാനിക്കുന്നത്. നവംബർ 16നാണ് ശബരിമല സീസൺ ആരംഭിക്കുന്നത്. ഇതിനിടയിൽ പുതിയ ഭരണസമിതി വരുന്നത് ഒരുക്കങ്ങളെ ബാധിക്കുമെന്നതിനാൽ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കണമെന്നും ദേവസ്വം വകുപ്പിന്റെ ശുപാർശയിലുണ്ട്. പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി തുടരണമെന്ന് രാഷ്ട്രീയമായും സർക്കാരിനു താൽപര്യമുണ്ട്. English Summary:  
Sabarimala Gold Scam: Vigilance Unearths Devaswom Board, N. Vasu\“s Role in Irregularities  |   
                
                                                    
                                                                
        
 
    
                                     
 
 
 |