കൊച്ചി ∙ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചത് എസ്‍എൻസി ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ. 2020ൽ ഇ.ഡി റജിസ്റ്റർ െചയ്ത ഇസിഐആർ അനുസരിച്ച് സാക്ഷിയായാണ് വിവേക് കിരണിന് സമൻസ് അയച്ചത് എന്നാണ് വിവരം. ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളിൽനിന്നു സ്വീകരിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ഇ.ഡി നടപടി. ലാവ്‍ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള സിബിഐയുടെ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.  
  
 -  Also Read  ഇ.ഡി സമൻസിന് എന്തുപറ്റി?: ബിജെപി പ്രതിരോധത്തിൽ   
 
    
 
2023 ഫെബ്രുവരി 14ന് ഇ.ഡിയുെട കൊച്ചി ഓഫിസിൽ ഹാജരാകാനായിരുന്നു സമൻസിൽ പറഞ്ഞിരുന്നത്. ‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്’ എന്ന വിലാസത്തിൽ എത്തിയ സമൻസ്, പക്ഷേ വിവേക് ഇവിടെയല്ല താമസിക്കുന്നതെന്ന് വ്യക്തമാക്കി മടക്കുകയായിരുന്നു. പിന്നീട് സമൻസ് അയച്ചോ എന്നതിലോ വിവേക് ഇഡിക്കു മുമ്പാകെ ഹാജരായി മൊഴി നൽകിയോ എന്നതിലോ വ്യക്തതയില്ല. കേന്ദ്ര അന്വേഷണ ഏജൻസി മുഖ്യമന്ത്രിയുടെ മകന് സമൻസ് അയച്ച കാര്യത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി കഴിഞ്ഞ ദിവസം പ്രസ്താവനയിലൂടെ പ്രതികരിച്ചിരുന്നു.  
  
 -  Also Read   ആരാധന താച്ചറോട്, ഇന്ദിരയെപ്പോലെ അധികാരത്തിൽ; ആദ്യ വെല്ലുവിളി ട്രംപിന്റെ വരവ്; ‘യാകൂസാനി’ വിനയാകുമോ ജപ്പാന്റെ ഉരുക്കു വനിതയ്ക്ക്?   
 
    
 
ലാവ്‍ലിൻ കേസുമായി ബന്ധപ്പെട്ട് സിബിഐ അടക്കമുള്ള ഏജൻസികൾ വര്‍ഷങ്ങളോളം അന്വേഷണം നടത്തിയിരുന്നു. ഇക്കൂട്ടത്തിൽ ലഭിച്ച മൊഴികളിലെ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് വിവേകിന് സമൻസ് അയയ്ക്കാൻ കാരണമായത് എന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലാവ്‍ലിൻ കരാറിൽ സാക്ഷിയായി ഒപ്പുവച്ച, ആ കമ്പനിയിലെ ഉദ്യോഗസ്ഥനായിരുന്ന ദിലീപ് രാഹുലനുമായി ബന്ധപ്പെട്ട മൊഴികളാണ് ഇതിൽ പ്രധാനം എന്നാണ് വിവരം. വിവേകിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് വിവരങ്ങളായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്. ഇന്ത്യയിലും വിദേശത്തുമായി വിവേകിനുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, അവ തുടങ്ങിയതു മുതലുള്ള വിശദമായ സ്റ്റേറ്റ്മെന്റ് എന്നിവ ഹാജരാക്കാനായിരുന്നു ഇ.ഡി സമൻസിൽ നിർദേശിച്ചിരുന്നത്. English Summary:  
Vivek Kiran is the focus of an ED investigation related to the SNC Lavalin case: The Enforcement Directorate had issued summons to him, and the details are now surfacing amidst the ongoing legal proceedings surrounding the Lavalin agreement. |