ഇരിട്ടി ∙ കൂട്ടുപുഴ പുതിയ പാലത്തിൽ പട്ടാപ്പകൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ നാട്ടുകാരെയും യാത്രക്കാരെയും ഒരു മണിക്കൂറോളം ഭീതിയിലാക്കി. തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര പാതയിൽ ഇത്രയും സമയം ഗതാഗതവും സ്തംഭിച്ചു. ഇന്നലെ രാവിലെ 11ന് ആണു കർണാടകയുടെ മാക്കൂട്ടം വനമേഖലയിൽ നിന്നെത്തിയ കാട്ടുകൊമ്പൻ പാലത്തിന്റെ നടുഭാഗത്ത് നിലയുറപ്പിച്ചത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ ഇരുവശത്തും ഇതോടെ നൂറുകണക്കിനു വാഹനങ്ങൾ നിർത്തിയിട്ടു. നിർത്തിയിട്ട വാഹനങ്ങളുടെ അടുത്തേക്കു 3 തവണ കാട്ടാന നീങ്ങിയത് യാത്രക്കാരെ കൂടുതൽ ആശങ്കയിലാക്കി. എന്നാൽ, ആക്രണത്തിന് മുതിരാതെ ആന വീണ്ടും പഴയ സ്ഥലത്തുതന്നെ നിലയുറപ്പിച്ചു.   
 
ചരക്കുലോറിയിൽനിന്ന് വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി ആനയെ അകറ്റാൻ ശ്രമിച്ചതോടെ ആന ലോറിക്കു നേരെ ചെന്നു. ഇതോടെ ശ്രമം നിർത്തി. കേരളാതിർത്തിയിൽനിന്നു പൊലീസിന്റെയും എക്സൈസിന്റെയും മോട്ടർ വാഹന വകുപ്പിന്റെയും ജീവനക്കാരും യാത്രക്കാരും നാട്ടുകാരും ബഹളം ഉണ്ടാക്കിയും ഇരുമ്പുഷീറ്റിൽ അടിച്ചും ആനയെ വനത്തിലേക്കു തുരത്താൻ ശ്രമം നടത്തി. എന്നാൽ ആന മറുകരയിൽ നിർത്തിയിട്ട വാഹനങ്ങൾക്കു നേരെ തിരിഞ്ഞതോടെ പ്രതിസന്ധിയായി. കർണാടക വനപാലക സംഘത്തിന്റെ വാഹനങ്ങൾക്കു നേരെയും കൊമ്പൻ പാഞ്ഞെത്തി. ഒടുവിൽ കേരളത്തിന്റെ ആനയാണിതെന്നു പറഞ്ഞു കർണാടക സംഘം മടങ്ങി.  
 
കേരള വനപാലകരെത്തി പടക്കം പൊട്ടിച്ചും മറ്റുമായി തുരത്തൽ ശ്രമം ശക്തമാക്കിയതോടെ പാലത്തിലൂടെ തിരികെനടന്ന ആന കൂട്ടുപുഴ സ്നേഹഭവൻ റോഡിലേക്കു നീങ്ങിയത്. ഇതിനിടയിൽ ആന വനത്തിലേക്കു വനപാലക സംഘത്തിനു നേരെ പാഞ്ഞടുത്തെങ്കിലും വനപാലകർ ഭയന്നു പിന്മാറാതെ സൈറൺ മുഴക്കിയും മറ്റുമായി വനത്തിലേക്കു കയറ്റിവിട്ടത്. മാക്കൂട്ടം വനമേഖലയിൽ കാട്ടാനകൾ യഥേഷ്ടം ഉണ്ടെങ്കിലും കൂട്ടുപുഴ പാലത്തിൽ ആദ്യമായാണ് ആന എത്തുന്നത്. English Summary:  
Wild elephant on bridge disrupted traffic in Koottupuzha, Iritty, causing concern among locals and travelers. Forest officials eventually managed to drive the elephant back into the forest after a tense standoff. |