വിഖ്യാത യുദ്ധവീരനായ റിച്ചഡ് ദ് ലയൺഹാർട്ട് എന്ന രാജാവിന്റെ സഹോദരനായിരുന്നു ജോൺ. റിച്ചഡിനു ശേഷം ബ്രിട്ടന്റെ ഭരണം ഇദ്ദേഹത്തിനു വന്നു ചേർന്നു. ക്രൂരനും ദയയില്ലാത്തവനുമായ ജോണിനെ പ്രജകളെല്ലാം വെറുത്തിരുന്നു. ഫ്രാൻസുമായുള്ള യുദ്ധത്തിൽ ഗംഭീരമായി തോറ്റ ജോണിന് സാമ്രാജ്യത്തിന്റെ നല്ലൊരു പങ്ക് നഷ്ടമാകുകയും ചെയ്തു. തുടർന്ന് ഇദ്ദേഹത്തിന്റെ കിരീടം തെറിച്ചു. 1215ൽ മാഗ്നാ കാർട്ട ഉടമ്പടിയിൽ ഇദ്ദേഹം ഒപ്പു വച്ചതോടെ ബ്രിട്ടനിൽ രാജകുടുംബത്തിന്റെ ഏകാധിപത്യത്തിനും മങ്ങലേറ്റു. ബ്രിട്ടിഷ് ചരിത്രത്തിൽ കുപ്രസിദ്ധിയുള്ള രാജാവായ കിങ് ജോൺ പ്രശസ്ത ഇംഗ്ലിഷ് നാടോടിക്കഥയായ റോബിൻഹുഡിലെ വില്ലനാണ്.
- Also Read ആരായിരുന്നു ആ സുകുമാരക്കുറുപ്പ്
1216 ആയപ്പോഴേക്കും ജോൺ ഭരണത്തിൽ തീരെ ദുർബലനായി. ബ്രിട്ടന്റെ കീഴിലുള്ള സ്കോട്‌ലൻഡ് ഫ്രാൻസുമായി കൂട്ടുകൂടിത്തുടങ്ങി. ഇതിനിടെ ജോൺ ഒരുവട്ടം കൂടി പോരാട്ടത്തിനിറങ്ങി. ഇംഗ്ലണ്ടിന്റെ കിഴക്കൻ മേഖലകൾ വിമതരിൽനിന്നു മോചിപ്പിക്കാനായിരുന്നു ശ്രമം. ഇതിനായി നോർഫോക്സ് പ്രവിശ്യയിലെ കിങ്സ് ലിൻ എന്ന പട്ടണത്തിലെത്തിയ ജോണിന് ഒരു വിവരം കിട്ടി. സ്കോട്‌ലൻഡിലെ രാജാവായ അലക്സാണ്ടർ രണ്ടാമൻ വൻപടയുമായി തന്നെ ആക്രമിക്കാൻ വരുന്നു. ഫ്രഞ്ച് പടയുമായി ചേർന്ന് ആക്രമിക്കാനാണു പദ്ധതി.
ജോൺ ലിങ്കൺഷർ എന്ന പ്രവിശ്യയിലേക്കു രക്ഷപ്പെടാൻ ശ്രമിച്ചു. നേരായ വഴി പോയാൽ എതിരാളികളുടെ കയ്യിൽപെടാൻ സാധ്യതയുള്ളതിനാൽ വാഷ് എന്ന കടൽമേഖല വഴിയായിരുന്നു യാത്ര. ബ്രിട്ടനിലെ നോർഫോക്, ലിങ്കൺഷർ മേഖലകളിലായി പടർന്നു കിടക്കുന്ന കടൽത്തീരമാണ് ‘വാഷ്’. ഒട്ടേറെ ചതുപ്പുകളും പുതയുന്ന മണ്ണും ഇടയ്ക്കിടെ വലിയുന്ന കടൽത്തീരവുമൊക്കെ ഇവിടെയുണ്ട് വാഷിലെ പുതഞ്ഞ മണ്ണിലൂടെ ഒരു കുതിരപ്പുറത്തു ജോൺ കുതിച്ചുപാഞ്ഞു. പിന്നിൽ കാള വണ്ടികളിൽ വിലപിടിപ്പുള്ള ആഭരണങ്ങളും രാജകീയമായ മറ്റ് ആഢംബരവസ്തുക്കളും രത്നങ്ങളുമൊക്കെ കുത്തി നിറച്ച് ഭടൻമാർ കൂടെ. വാഷിലെ കടൽത്തീരം നന്നായി ഉള്ളിലേക്കു വലിഞ്ഞു നിൽക്കുന്ന സമയമായിരുന്നു അത്. എന്നാൽ ഉടൻ തന്നെ വേലിയേറ്റം തുടങ്ങി. തിരകൾ തീരത്തേക്ക് അടിച്ചുകയറി. കാളവണ്ടികളും സാധനങ്ങളും ചെളിയിലേക്ക് ആണ്ടു പോയെങ്കിലും ജോൺ എങ്ങനെയോ രക്ഷപ്പെട്ട് ലിങ്കൺഷറിലെത്തി. അവിടെ അൽപം വിശ്രമിച്ച ശേഷം കളഞ്ഞുപോയ സമ്പത്ത് കണ്ടെത്താനായി സേവകരെ അയച്ചെങ്കിലും നിരാശയായിരുന്നു ഫലം. നിധി കണ്ടെത്തിയില്ല. ഇതോടെ ജോൺ രാജാവിന് അസുഖം വർധിച്ചു കിടപ്പിലായി. ഒടുവിൽ 1216 ഒക്ടോബർ 18ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു. 49 വയസ്സായിരുന്നു അപ്പോൾ പ്രായം.
അതിനു ശേഷം കിങ് ജോണിന്റെ ആഭരണങ്ങൾക്കായി വലിയ നിധിവേട്ട തുടങ്ങി. ബ്രിട്ടിഷ് കിരീടത്തിൽ ഉപയോഗിക്കുന്ന രത്നങ്ങൾ, സ്വർണ ലോക്കറ്റുകൾ, അസംഖ്യം സ്വർണനാണയങ്ങൾ എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടിരുന്നു. അമൂല്യമായ ട്രീസ്ട്രാം വാളും ഇക്കൂട്ടത്തിൽ നഷ്ടപ്പെട്ടിരുന്നു. ബ്രിട്ടിഷ് രാജകുടുംബാംഗങ്ങൾ കിരീടധാരണം നടക്കുമ്പോൾ മാത്രം പുറത്തെടുക്കുന്നതാണ് ഒരുപാടു ചരിത്രമുള്ള ഈ വാൾ. ജോണിന്റെ നിധിനഷ്ടത്തിനു ശേഷം ഒറിജിനൽ ട്രീസ്ട്രാം വാളിന്റെ മാതൃകയിലുള്ള ഒരു ഡ്യൂപ്ലിക്കറ്റ് വാളാണ് കിരീടധാരണങ്ങൾക്ക് ഉപയോഗിക്കുന്നത്.
ഏതായാലും ജോൺ രാജാവിന്റെ നിധി തേടി ലോകത്തിന്റെ പലസ്ഥലങ്ങളിൽ നിന്നുള്ള നിധിവേട്ടക്കാർ വർഷങ്ങളായി നോർഫോക്സിലും വാഷിലും വിയർപ്പൊഴുക്കുന്നുണ്ട്.1930ൽ ഒരു അമേരിക്കക്കാരൻ ഫെൻ റിസർച് കമ്പനി എന്നൊരു കമ്പനി തന്നെ രൂപീകരിച്ചു.വൻകിട യന്ത്രങ്ങളൊക്കെ കൊണ്ട് വന്ന് കടൽത്തീരം ഉഴുതു മറിച്ചെങ്കിലും ഒന്നും കിട്ടിയില്ല. English Summary:
Sunday Special: King John\“s treasure remains one of history\“s greatest unsolved mysteries. Lost in the treacherous Wash, a coastal area in eastern England, the jewels, gold, and artifacts disappeared in 1216. To this day, treasure hunters continue to search for this legendary hoard. |
|