ഈ രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുക്കാൻ ഇന്ത്യയുടെ ഹൃദയത്തിലുടനീളം നടത്തിയ ചരിത്രയാത്രകളായിരുന്നു ഭാരത് ജോഡോ യാത്രയും  ഭാരത് ജോഡോ ന്യായ് യാത്രയും. ആ യാത്രകൾക്കു വെറുപ്പിനെ അതിജീവിക്കുന്ന സ്നേഹത്തിന്റെ സ്വഭാവമായിരുന്നു. എന്നാൽ, രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷ, ജനാധിപത്യ, പരമാധികാര മൂല്യങ്ങളും സംരക്ഷിക്കാനുള്ള മറ്റൊരു യാത്രയാണ് ചരിത്രമുറങ്ങുന്ന ബിഹാറിന്റെ മണ്ണിൽ ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് ഇപ്പോൾ നടത്തുന്നത്. സമുദ്രമൊഴുകുന്ന കണക്കെ നഗരങ്ങളും ഗ്രാമങ്ങളും പിന്നിട്ട വോട്ടവകാശയാത്രയുടെ ഭാഗമാണ് ഇപ്പോഴുമെന്നതിൽ അത്യധികം അഭിമാനമുണ്ട്. പാർലമെന്റ് സമ്മേളനം പൂർത്തിയാക്കിയാണ് കഴിഞ്ഞ ദിവസം, മറ്റൊരു പരിപാടിക്കും ഇടം കൊടുക്കാതെ വോട്ടവകാശയാത്രയെന്ന ചരിത്രലക്ഷ്യത്തിലേക്കു വീണ്ടും തിരിച്ചെത്തിയത്.   
  
 -  Also Read  രാഹുലിന് സസ്പെൻഷൻ; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കിൽ പുറത്താക്കും: കടുത്ത നടപടിക്ക് കോൺഗ്രസ്   
 
    
 
അഞ്ചാം ദിവസം ഉച്ചയ്ക്കു ശേഷം യാത്ര ലഖിസരായിലെത്തിയിരുന്നു. വൈകിട്ട് പൊതുയോഗത്തിൽ, സിപിഐ(എംഎൽ) നേതാവ് ദീപാങ്കർ ഭട്ടാചാര്യ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവരോടൊപ്പമെത്തിയ രാഹുൽ ഗാന്ധിയെ കേൾക്കാൻ ജനക്കൂട്ടം ഒഴുകിയെത്തുമ്പോൾ കോരിച്ചൊരിയുന്ന മഴയായിരുന്നു. എന്നാൽ, മഴയൊന്നും തങ്ങളെ ബാധിക്കില്ലെന്ന പ്രഖ്യാപനം നടത്തുന്ന ജനതയെയാണ് അവിടെക്കണ്ടത്. യാത്ര മുന്നോട്ടുനീങ്ങുംതോറും ദിവസങ്ങളും മാസങ്ങളും കടന്ന് പിന്നോട്ടു സഞ്ചരിക്കുകയായിരുന്നു ഞാൻ. ഭാരത് ജോഡോ യാത്രയിൽ പ്രതീക്ഷയുടെ ഭാരവുമായി സ്നേഹം നിറഞ്ഞ മുഖങ്ങൾ വഴിയോരത്തു കാത്തുനിന്നപോലൊരു കാഴ്ച എനിക്കിവിടെയും കാണാനായി.     കെ.സി.വേണുഗോപാൽ  
 
രാഷ്ട്രീയമായിരുന്നില്ല അവരെ അവിടെത്തിച്ചത്. ജനാധിപത്യ അവകാശംപോലും നിഷേധിക്കപ്പെട്ടതിന്റെ തിരിച്ചറിവു ലഭിച്ച ഒരു ജനത, അതു തങ്ങൾക്കു നിഷേധിച്ചവരോടുള്ള പ്രതിഷേധമാണ് വോട്ടവകാശയാത്രയിൽ പങ്കെടുക്കുകവഴി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പു കമ്മിഷനെവരെ ഹൈജാക്ക് ചെയ്ത്, അട്ടിമറിരാഷ്ട്രീയത്തിനു നേതൃത്വം നൽകുന്ന ബിജെപി, അതിനു കൂട്ടുനിൽക്കുന്ന ജെഡിയു എന്നിവർക്കെതിരെ അടിമുടി രോഷമാണ് തങ്ങൾക്കുള്ളതെന്ന് ആ ജനത വിളിച്ചുപറഞ്ഞു. സ്വയമേവ മുന്നോട്ടുവന്ന് ഞങ്ങളോടു സംസാരിച്ചത് സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം വഴി വോട്ടു നഷ്ടപ്പെട്ടവരാണ്. അവരിൽ പലരും മരിച്ചവരെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ വിധിയെഴുതിയവരും. യാത്രയ്‌ക്കൊപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകരോടും അവർ ഇതേകാര്യങ്ങൾ പങ്കുവച്ചു. യാത്രയുടെ ലക്ഷ്യവും ഉദ്ദേശ്യശുദ്ധിയും ഈ രാജ്യം തിരിച്ചറിയുന്നുണ്ടെന്നുകൂടി ബോധ്യപ്പെട്ട നിമിഷങ്ങളാണിങ്ങനെ കൺമുന്നിൽ വന്നുകൊണ്ടിരുന്നത്.  
  
 
അന്നത്തെ ദിവസം യാത്ര അവസാനിപ്പിച്ചശേഷം മുംഗറിലെ കണ്ടെയ്നറാണ് വിശ്രമിക്കാനും തുടർചർച്ചകൾക്കുമായി തിരഞ്ഞെടുത്തത്. അടുത്ത ദിവസത്തെ യാത്ര എങ്ങനെയാവണം എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്തശേഷം രാത്രി അവിടെ കഴിച്ചുകൂട്ടി.MLA resignation, Sexual allegations against politicians, Kerala politics, Political ethics, Congress party issues, CPM controversies, Malayala Manorama Online News, Ramesh Chennithala, MV Govindan, Rahul Mamkootathil, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ  
 
രാവിലെ യാത്ര വീണ്ടും തുടങ്ങി. ഖാൻഖ റഹ്മാനി പള്ളി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന മുംഗറിലെ റഹ്മാനി ഫൗണ്ടേഷനിലേക്കായിരുന്നു ആദ്യയാത്ര. പാതയ്ക്കിരുവശവും പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യാനും യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും തടിച്ചുകൂടിയത്.   
 
നൂറുകണക്കിനു വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കും തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങൾക്കും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾക്കും നേതൃത്വം നൽകുന്ന റഹ്മാനി ഫൗണ്ടേഷൻ, പ്രധാനപ്പെട്ട ആത്മീയകേന്ദ്രം കൂടിയാണ്. ഖാൻഖ റഹ്മാനി പള്ളി ഒട്ടേറെ ചരിത്രമുറങ്ങുന്ന ഇടമാണ്. 1901ൽ മൗലാനാ മുഹമ്മദ് അലി മുംഗ്രി സ്ഥാപിച്ച പള്ളി, സാമൂഹികപരിഷ്കരണത്തിൽ മാത്രമല്ല, ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലും നിർണായകപങ്ക് വഹിച്ചിട്ടുണ്ട്. ഇതൊരു ചരിത്രനിയോഗം കൂടിയാകാം. 1991ൽ, വിയോഗത്തിനു ദിവസങ്ങൾക്കു മുൻപാണ് ഖാൻഖ റഹ്മാനി പള്ളിയിൽ രാജീവ് ഗാന്ധിയെത്തിയത്. കൗമാരക്കാനായ രാഹുൽ ഗാന്ധിയും കൂടെയുണ്ടായിരുന്നു. അന്നെടുത്ത ആ ചിത്രങ്ങൾ വികാരവായ്‌പോടെയാണ് രാഹുൽ ഗാന്ധിയടക്കം ഞങ്ങളെല്ലാം നോക്കിക്കണ്ടത്. ചരിത്രം ആവർത്തിക്കപ്പെട്ടു. രാജീവ് ഗാന്ധിയിരുന്ന അതേ ഇടത്തിൽ 34 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മകൻ രാഹുൽ ഗാന്ധിയിരിക്കുന്നു;  വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയുടെ ഭാഗമായി.   
  
 -  Also Read  രാഹുലിന് സസ്പെൻഷൻ; വിശദീകരണം തേടും, തൃപ്തികരമല്ലെങ്കിൽ പുറത്താക്കും: കടുത്ത നടപടിക്ക് കോൺഗ്രസ്   
 
    
 
അവിടെനിന്നു പോയത് ഭാഗൽപുർ ജില്ലയിലെ അക്ബർ നഗറിലേക്ക്. ബിഹാർ പിഎസ്‌സി മത്സരാർഥികളുമായുള്ള കൂടിക്കാഴ്‌ചയായിരുന്നു പിന്നീട്. രാഹുൽ ഗാന്ധി, തേജസ്വി യാദവ്, കനയ്യ കുമാർ, മുകേഷ് സൈനി അടക്കമുള്ളവർ മത്സരാർഥികൾക്കു പറയാനുള്ളതു കേട്ടു. വ്യാപക ക്രമക്കേടു നടന്ന പിഎസ്‌സി പരീക്ഷ, മത്സരാർഥികൾക്കു സമ്മാനിച്ച നിരാശ അവരുടെ മുഖത്തുനിന്നു വായിച്ചെടുക്കാം. ചോദ്യക്കടലാസ് ചോർച്ചകളും പരീക്ഷാനടത്തിപ്പിലെ വീഴ്ചകളും മൂലം ഒരു തലമുറയുടെ ഭാവിയാണ് അവിടെ തുലാസിലാകുന്നത്. ആശങ്കകൾ നീക്കാനുള്ള ഉത്തരവാദിത്തമുണ്ടായിട്ടുകൂടി, ക്രമക്കേടുകൾക്കു കൂട്ടുനിൽക്കുകയാണ് ബിഹാർ സർക്കാർ.   
 
യാത്ര ഭാഗൽപുരിലേക്കു കയറിയതോടെ കണ്ട കാഴ്ച മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. സ്ത്രീകളും കുട്ടികളും വയോധികരും കർഷകരും ഉൾപ്പെടെയുള്ള ജനസഞ്ചയത്തെ അഭിവാദ്യം ചെയ്തും അവരോടു സംസാരിച്ചുമാണ് രാഹുൽ ഗാന്ധി കടന്നുപോയിരുന്നത്. രണ്ടു മണിക്കൂർകൊണ്ടു പിന്നിടാനായത് 10 കിലോമീറ്റർ മാത്രമെന്നതു ജനപങ്കാളിത്തത്തിന്റെ തെളിവ്. വൈകിട്ട് ഭാഗൽപുരിലെ യോഗത്തിലേക്കു ജനം ഒഴുകിയെത്തി. എല്ലാവർക്കും ഒരേ സ്വരം: ‘വോട്ടു കള്ളന്മാരേ, അധികാരമൊഴിയൂ’.   
 
പ്രതീക്ഷയ്ക്കപ്പുറം മുന്നേറുന്ന യാത്രയായി ഇതു മാറുകയാണ്. കേൾക്കാനുള്ള ഒരവസരവും വിട്ടുകളയാത്ത രാഹുൽ ഗാന്ധി, യാത്രയുടെ അർഥവും ലക്ഷ്യവും ജനങ്ങളിലേക്കു പകർന്നാണ് മുന്നോട്ടുനീങ്ങുന്നത്. ആൾക്കൂട്ടത്തിൽ അലിഞ്ഞുകൊണ്ട്, രാജ്യം കണ്ട ഏറ്റവും വലിയ ജനാധിപത്യ പോരാട്ടത്തിനാണ് ബിഹാറിൽ രാഹുൽ ഗാന്ധി തുടക്കം കുറിച്ചിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണ്. പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും. English Summary:  
Rahul Gandhi\“s Votavakasha Yatra in Bihar: Rahul Gandhi\“s Votavakasha Yatra in Bihar signifies a fight to reclaim the nation\“s spirit and protect democratic values. The yatra highlights the denial of voting rights and protests against alleged electoral malpractices. It represents a continuation of the struggle for justice and democracy in India. |