ചന്ദ്രഭാനുവിനെ ഓർക്കുമ്പോൾ ഇപ്പോഴും വല്ലാത്ത സങ്കടം വരും. അവന്റെ പ്രതികാര കഥ കേൾക്കുമ്പോൾ ഒടുക്കത്തെ അഭിമാനവും. കായലിൽ പിടിച്ചു കെട്ടിയിട്ട ബ്രിട്ടിഷുകാരോടു ചന്ദ്രഭാനു ചെയ്തത് എന്താണെന്നറിയാമോ? അതൊരു ഉശിരൻ പരിപാടിയായിരുന്നു. അന്നത്തെ ബ്രിട്ടിഷ് കൊച്ചിയിലെ പോർട്ട് ഓഫിസർ ക്യാപ്റ്റൻ ജെ.ഇ.വിങ്‌ക്ലർ ആ സംഭവം എന്നും ഓർമിക്കപ്പെടാൻ ഫോർട്ടുകൊച്ചിയിൽ ഒരു തൂണു നാട്ടിയിട്ടുണ്ട്. 136 വർഷങ്ങൾക്കു ശേഷം അതിപ്പോഴും ഫോർട്ടുകൊച്ചി കടപ്പുറത്തുണ്ട്. ചന്ദ്രഭാനുവിന്റെ കഥ വിശദമായി പറയും മുൻപു കേരളത്തിൽ കപ്പലുണ്ടാക്കാൻ തുടക്കമിട്ട ചേരരാജാക്കന്മാർക്കും, തുണിമുറിച്ചു തുന്നിക്കൂട്ടി കുപ്പായമുണ്ടാക്കും പോലെ മരപ്പലക കൂട്ടിത്തുന്നി വഞ്ചിയുണ്ടാക്കാൻ പഠിപ്പിച്ച ജൂത മേസ്തിരിമാർക്കും, 20 അടി പായ്ക്കപ്പൽ 60 അടിയിലേക്കു വെട്ടിനീട്ടി പണിയാൻ ധൈര്യം നൽകിയ പോർച്ചുഗീസ് കപ്പിത്താന്മാർക്കും വാഴ്‌വും സ്തുതിയും...  
  
 -  Also Read  ‘ലൈസൻസ്’ യാത്രകൾ   
 
    
 
1889 ജനുവരി 4, വെള്ളിയാഴ്ച വൈകിട്ട് നാലിന് കൊച്ചിയിലെ ബ്രിട്ടിഷ് പണ്ടകശാലകൾക്കു തീയിട്ട പായ്ക്കപ്പലിന്റെ പേരാണു ‘ചന്ദ്രഭാനു’. പേരു പോലെ സൗമ്യവും തീക്ഷ്ണവുമാണ് ഈ കപ്പലിന്റെ കഥയും കാര്യവും. രണ്ടര വർഷം കൊണ്ടു പൂർണമായി ആഞ്ഞിലി മരത്തിൽ പണിക്കുറ്റം തീർത്തെടുത്ത അസ്സൽ മലയാളി പായ്ക്കപ്പൽ. 1885 അവസാനമാണു കൊച്ചിയിലെ തച്ചന്മാർ അച്ചുകൂട്ടി ചന്ദ്രഭാനുവിന് ഉളികുത്തി പണി തുടങ്ങിയത്. അപ്പോഴൊന്നും ബ്രിട്ടിഷ് പോർട്ട് ഓഫിസ് ഒരക്ഷരം മിണ്ടിയില്ല.    ‘ഗ്രേറ്റ് കൊച്ചിൻ ഫയറിന്റെ’ സ്മരണയ്ക്കായി ക്യാപ്റ്റൻ വിങ്‌ക്ലർ സ്ഥാപിച്ച കൽത്തൂൺ. ഫോർട്ടുകൊച്ചി ബീച്ചിലാണ് ഇപ്പോൾ ഇതുള്ളത്. ചിത്രം: മനോരമ  
 
ഓർക്കണം, 1795 മുതൽ കൊച്ചിയിൽ ബ്രിട്ടിഷ് ഭരണമുണ്ട്, പട്ടാള സാന്നിധ്യവുമുണ്ട്. കപ്പലുപണി തടയണമെങ്കിൽ നേരത്തെ തടയാമായിരുന്നു. അതു ചെയ്യാതെ പണിതീർത്തു കപ്പലിനു കീലിട്ടു പാമരം കുത്തി പായവിരിച്ചു ചരക്കും കയറ്റി കഴിഞ്ഞപ്പോൾ പോർട്ട് ഓഫിസർ കോടതി ഉത്തരവുമായെത്തി. ചരക്ക് ഉൾപ്പെടെ കപ്പൽ കണ്ടുകെട്ടി കായൽതീരത്തു തന്നെ നങ്കൂരമിട്ടു. അപ്പോഴേക്കും ഇന്ത്യയിൽ മുഴുവൻ ബ്രിട്ടിഷ് രാജ് തുടങ്ങിയിരുന്നല്ലോ? എന്തുമാകാമല്ലോ? ഇന്ത്യക്കാർ സ്വന്തം നിലയിൽ കപ്പൽ പണിയുന്നതിനു നിരോധനമുണ്ടെന്ന കാരണം കാട്ടിയാണു കപ്പലിൽ ബ്രിട്ടിഷ് കോടതിയുടെ നോട്ടിസ് പതിച്ചത്. 500 ടൺ കേവു ഭാരം താങ്ങാൻ ശേഷിയുണ്ടായിരുന്ന ‘ചന്ദ്രഭാനു’ ബ്രിട്ടിഷ് കപ്പൽമുതലാളിമാരെ കുറച്ചൊന്നുമായിരുന്നില്ല അലോസരപ്പെടുത്തിയത്.    പഴയകാല കൊച്ചി തുറമുഖത്തിലെ പണ്ടകശാലകളുടെ ചിത്രം.  
 
ഇന്നു കൊച്ചിയിൽ ആകെയൊരു ഷിപ്പ്‌യാഡാണുള്ളത്. അന്നു കൊച്ചി തീരത്തു പത്തോളം കപ്പൽ നിർമാണശാലകളുണ്ടായിരുന്നു. അറബി–ജൂത–ചീനി കച്ചവടക്കാർ കൊച്ചിയിൽ വന്നു പായ്ക്കപ്പലുകൾ വാങ്ങിയിരുന്നു. അതിനിടയിലാണു ചന്ദ്രഭാനുവിന്റെ നീരണയൽ. ഇതോടെ ബ്രിട്ടിഷ് കപ്പൽ നിർമാണ ശാലകൾക്കു നിർമാണത്തിനുള്ള ഓർഡർ ലഭിക്കാതായി. ഇതാണു ചന്ദ്രഭാനുവിനെതിരെ വളഞ്ഞ വഴിയിൽ കോടതി ഉത്തരവു നേടാനുള്ള കാരണം. വെളിച്ചെണ്ണയും കൊപ്രയും കയർത്തടുക്കും സുഗന്ധവ്യഞ്ജനങ്ങളും അടക്കം ഫുൾ ലോഡിലായിരുന്നു രണ്ടു വർഷത്തോളം ചന്ദ്രഭാനു കായലിൽ അതേപടി കിടന്നത്. കപ്പലിനു മഴയും വെയിലും കൊള്ളാതിരിക്കാൻ മേലേ മുള കൊണ്ടു കൂടുകെട്ടി ഓല മേഞ്ഞിരുന്നു.Ship memories, Captain Govindan, seafaring, ocean, life, death, ship accident, sea life, Malayalam, Kerala, Kottayam, Olympic Gym, sailor\“s life, maritime, Mayday, seaman, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ  
  
 -  Also Read  ഒരു വായനശാല നാടിനെ വായിച്ച വിധം   
 
    
 
ന്യൂ ഇയർ കാലം, കൊച്ചിയിലന്നും തകൃതിയായ ആഘോഷങ്ങളുണ്ട്. പുതുവർഷപ്പുലരിയിൽ കപ്പലുകൾ കാഹളം മുഴക്കും, കരയിൽ കതിനവെടി മുഴങ്ങും. മീൻപിടിത്തക്കാർ വെടിമരുന്നു കെട്ടിയുണ്ടാക്കുന്ന വാണങ്ങൾ രാത്രികളിൽ കൂട്ടമായി ആകാശത്തേക്കു കത്തിച്ചുവിടും.ഒരാഴ്ചയോളം പകലും രാത്രിയും ഈ ആഘോഷങ്ങൾ തുടരും. ഇക്കൂട്ടത്തിൽ ഒരു വാണം ദിശ തെറ്റി കായലിൽ നങ്കൂരമിട്ട ചന്ദ്രഭാനുവിൽ പതിച്ചെന്നാണു കൊച്ചിയിലെ പഴമക്കാരുടെ വാമൊഴിക്കഥ. അതവിടെ കിടന്നു പുകഞ്ഞു കത്തി ജനുവരി നാലിനു സന്ധ്യയോടെ വലിയ തീപിടിത്തമായി. ഇന്നത്തെ മട്ടാഞ്ചേരി കൽവത്തിയിൽ തീരത്തു മുഴുവൻ ബ്രിട്ടിഷ് കച്ചവട സ്ഥാപനങ്ങളാണ്. വില്യം പിയേഴ്സിന്റെ ‘പിയേഴ്സ് ലെസ്‌ലി കമ്പനി’, വില്യം ആസ്പിൻ വാളിന്റെ ‘ആസ്പിൻവാൾ കമ്പനി’ , ഹെർമെൻ വോൾക്കാർട്ടിന്റെയും സഹോദരന്മാരുടെയും കമ്പനിയായ ‘വോൾക്കാർട്ട് ബ്രോസ്’ ഇങ്ങനെയെല്ലാവരുടെയും ചരക്കുകൾ നിറച്ച ഗോഡൗണുകൾ അവിടെയാണ്.  
 
നങ്കൂരത്തിൽ തളയ്ക്കപ്പെട്ട ചന്ദ്രഭാനു കടൽക്കാറ്റിൽ പ്രതികാരഭാവം പൂണ്ട് ഉറഞ്ഞു തുള്ളുന്ന തീക്കോലമായി. കപ്പലിനെ നങ്കൂരച്ചങ്ങലയുമായി ബന്ധിച്ച ആലാത്തിനു തീപിടിച്ചതോടെ നങ്കൂരം പൊട്ടി. കാറ്റുപിടിച്ച ചന്ദ്രഭാനു കൽവത്തിയിലേക്കു പാഞ്ഞു കയറി. രാവണനോട് ഹനുമാൻ ചെയ്തതു സായിപ്പിന്റെ കമ്പനികളോടു ചന്ദ്രഭാനു ചെയ്തു. ബ്രിട്ടിഷ് കൊച്ചി കത്തിയമർന്നു. കൂട്ടത്തിൽ മട്ടാഞ്ചേരിയിലെ ഇരുന്നൂറോളം വീടുകൾക്കും തീപിടിച്ചതാണു സങ്കടം. കേരളത്തിലെ കപ്പൽ നിർമാണ ശാലകൾ ബ്രിട്ടിഷ് നിലപാടിനെതിരെ സംഘടിച്ചെന്നും കേസിൽ കക്ഷി ചേരാൻ കോടതിയെ സമീപിച്ചെന്നും പഴമക്കാർക്കു കേട്ടറിവുണ്ട്. കേസ് ഒരുപക്ഷേ ചന്ദ്രഭാനുവിന് അനുകൂലമായേക്കാവുന്ന ഘട്ടത്തിൽ ബ്രിട്ടിഷുകാർ കപ്പലിനു രഹസ്യമായി തീയിട്ടതാണെന്ന വാദവും നിലനിൽക്കുന്നുണ്ട്.  
 
കൊച്ചിയുടെ പുരാരേഖകളിൽ പോലും ഈ വൻതീപിടിത്തത്തിന്റെ വിശദാംശങ്ങൾ കുറവാണ്. കെ.എൽ.ബെർണാർഡ് എഴുതിയ ‘ ഫ്ലാഷസ് ഓഫ് കേരള ഹിസ്റ്ററിയിൽ’ ഒരധ്യായം കൊച്ചിയിലെ തീക്കപ്പലിന്റെ ചരിത്രത്തിനു നീക്കിവച്ചിട്ടുണ്ട്. പഴമക്കാരുടെ വാമൊഴിക്കഥയിൽനിന്നു വ്യത്യസ്തമായ ഒരു വിവരണം കെ.എൽ.ബെർണാർഡ് നൽകുന്നുണ്ട്. തീപിടിത്തത്തിൽ ആലാത്ത് (മുപ്പത് പിരിയുള്ള വടം) പൊട്ടിയല്ല ചന്ദ്രഭാനു കൽവത്തിയിലേക്കു പാഞ്ഞുകയറിയതെന്നാണു ബെർണാർഡ് പറയുന്നത്. വീതുളി കൊണ്ട് ആലാത്ത് അരിഞ്ഞാണു ചന്ദ്രഭാനുവിനെ സ്വതന്ത്രനാക്കിയതെന്നാണു ഈ വിവരണം.  
 
കത്തുന്ന കപ്പലിൽ നിന്നു പുക തീരത്തേക്ക് അടിച്ചപ്പോൾ വോൾക്കാർട്ട് കമ്പനിയുടെ ഓഫിസിലുണ്ടായിരുന്ന സായിപ്പുമാർ ചുമച്ചുകപ്പി. ഇതോടെ കത്തുന്ന കപ്പലിനെ അഴിച്ചു കടലിലേക്കു തള്ളിവിടാൻ ഉത്തരവിട്ടു. കമ്പനിയുടെ പണ്ടകശാലയിൽ ജോലി ചെയ്തിരുന്ന പണിക്കാർ വള്ളങ്ങളിൽ കപ്പലിനടുത്തേക്കു തുഴഞ്ഞുനീങ്ങി.വള്ളം അടുപ്പിക്കാൻ പറ്റാത്ത ചൂട് ആയതിനാൽ കൂട്ടത്തിലൊരാൾ ഒരു വീതുളിയെടുത്തു വായിൽ കടിച്ചു പിടിച്ചു വെള്ളത്തിലേക്കു ചാടി. കപ്പൽ ലക്ഷ്യമാക്കി നീന്തി. അരികിലെത്തി ആലാത്ത് വീതുളിക്കു മുറിച്ചുവിട്ടു. ബ്രിട്ടിഷ് കോടതിയുടെ ഉത്തരവിൽ നിന്നു സ്വാതന്ത്ര്യം നേടിയ ചന്ദ്രഭാനു പിന്നീടു ചെയ്തതു, ചരിത്രത്തിൽ അത്രയൊന്നും പാടിപ്പുകഴ്ത്താത്ത വീരഗാഥ.   
 
കേരളത്തിന്റെ വ്യവസായ പെരുമയോടു കോളനി വാഴ്ച ചെയ്ത വഞ്ചനയ്ക്ക് അഗ്നി കൊണ്ടാണു ചന്ദ്രഭാനു മറുപടി നൽകിയത്. വോൾക്കാർട്ട് ബ്രദേഴ്സിന്റെ ഓഫിസിനു പിന്നിലെ കൽവത്തി ജുമാ മസ്ജിദ് മാത്രം ഈ തീപിടിത്തത്തെ അതിജീവിച്ചെന്നും കെ.എൽ.ബെർണാർഡ് രേഖപ്പെടുത്തി. മറ്റൊരു ചരിത്ര സ്ഥാപനം കൂടി തീപിടിത്തത്തെ അതിജീവിച്ചിരുന്നു. 1862ൽ ബാങ്ക് ഓഫ് മദ്രാസ് കൊച്ചിയിൽ സ്ഥാപിച്ച കൽവത്തി ശാഖ. പിന്നീട് ബാങ്ക് ഓഫ് മദ്രാസും ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയും ലയിച്ചാണു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപംകൊണ്ടത്. വീരന്മാരുടെ ധീരതകളെ ബ്രിട്ടിഷുകാർ മരണത്തിനു ശേഷം ബഹുമാനിക്കാറുണ്ട്, അതാണു വിങ്‌ക്ലർ സായിപ്പും ചെയ്തത്. ‘ചന്ദ്രഭാനു’വെന്ന പേര് കൊത്തിയില്ലെങ്കിലും ഭാനുവിന്റെ തീക്കളി അദ്ദേഹം കൽത്തൂണിൽ കൊത്തി കടപ്പുറത്തു നാട്ടി. English Summary:  
Chandrabhanu\“s Revenge: The story of a Keralite ship that dramatically burned down British warehouses in Kochi in 1889. |