ലക്നൗ∙ ദീപാവലി ബോണസ് കുറഞ്ഞുപോയതിനെ തുടർന്ന് ടോൾ പ്ലാസ ജീവനക്കാരുടെ പ്രതിഷേധം. ടോൾ പ്ലാസയുടെ എല്ലാ ഗേറ്റുകളും തുറന്നിട്ടാണ് ജീവനക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. ദീപാവലി ദിവസം ഉത്തർപ്രദേശിലെ ഫത്തേഹാബാദിലെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിലായിരുന്നു സംഭവം. പ്രതിേഷധത്തിന്റെ ഭാഗമായി ടോൾ ഗേറ്റുകൾ തുറന്നിട്ടതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദീപാവലിക്ക് ഫ്രീയായി ടോൾ കടന്നത്.  
  
 -  Also Read  ‘ന്യൂ പാളയം മാർക്കറ്റ്’ കല്ലുത്താൻ കടവിലേക്ക്: ഉദ്ഘാടനത്തിനു മുൻപ് പ്രതിഷേധവും ഉന്തും തള്ളും   
 
    
 
ശ്രീ സൈൻ & ഡാറ്റാർ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഫത്തേഹാബാദ് ടോൾ പ്ലാസയിലായിരുന്നു സംഭവം. ടോൾ പ്ലാസയിലെ 21 ജീവനക്കാർക്ക് ദീപാവലി ബോണസായി 1,100 രൂപ മാത്രമാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതോടെയായിരുന്നു ദീപാവലി ദിനത്തിൽ ജീവനക്കാരുടെ രോഷപ്രകടനം. ഈ വർഷം മാർച്ചിലാണ് ടോൾ പ്ലാസ കമ്പനി ഏറ്റെടുത്തത്. പിന്നാലെ ജീവനക്കാരുടെ ശമ്പളത്തിലും ബോണസിലും ചില തർക്കങ്ങൾ നടന്നിരുന്നു.  
  
 -  Also Read  ആരിക്കാടി ടോൾ പ്ലാസ നിർമാണം: ഗതാഗത നിയന്ത്രണത്തിൽ പ്രതിഷേധിച്ച് നാട്ടുകാരും ആക‍്ഷൻ കമ്മിറ്റിയും   
 
    
 
ഇതോടെയാണ് ഉയർന്ന ദീപാവലി ബോണസ് ആവശ്യപ്പെട്ട് തൊഴിലാളികൾ ജോലി നിർത്തിവച്ച് ടോൾ ഗേറ്റുകളും തുറന്നിട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ട കമ്പനി അധികൃതർ മറ്റു ടോൾ പ്ലാസകളിൽ നിന്നുള്ള ജീവനക്കാരെ എത്തിച്ചാണ് പ്രതിഷേധത്തെ നേരിട്ടത്. പക്ഷേ, പ്രതിഷേധക്കാർ പുറത്തുനിന്ന് വന്ന ജീവനക്കാരെ തടഞ്ഞു. ഇതോടെ സംഘർഷം ഉടലെടുത്തു. തുടർന്ന് പൊലീസെത്തി ചർച്ചകൾ നടത്തി. കമ്പനി ജീവനക്കാർക്ക് 10% ശമ്പള വർദ്ധനവ് പ്രഖ്യാപിക്കാമെന്ന് ചർച്ചയിൽ ധാരണയായിട്ടുണ്ട്. പ്രതിഷേധം നടന്ന രണ്ടു മണിക്കൂറോളം വാഹനങ്ങൾക്ക് ഇതുവഴി ടോൾ ഫ്രീ യാത്രയും ലഭിച്ചു.  
 
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @DainikBhaskar എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:  
Diwali bonus protest erupted at a Fatehabad toll plaza on the Agra-Lucknow Expressway due to low bonus amounts: The toll plaza workers opened all gates, granting free passage to thousands of vehicles for two hours, prompting company intervention and police mediation. |