മാന്നാർ ∙ കുളിക്കടവിൽ സ്ത്രീയെ മുക്കിക്കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പരുമല കോട്ടയ്ക്കമാലിയിൽ സബീറിനായി(45) നദിയിലും പരിസര പ്രദേശത്തും പൊലീസ് ഡ്രോൺ നിരീക്ഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചെങ്ങന്നൂർ ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
പൊലീസിന്റെ ക്യൂആർടി ടീം ഉൾപ്പെടെ സംഘത്തിലുണ്ട്. സംഘം ബോട്ടിൽ സഞ്ചരിച്ചും ഡ്രോൺ ഉപയോഗിച്ചുമാണ് പ്രതിക്കായി ഇന്നലെ തിരച്ചിൽ നടത്തിയത്. പമ്പാ നദിയുടെ ഇരുവശങ്ങളിലും പ്രതി ഒളിഞ്ഞിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം സംഘം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പൊലീസിനോടൊപ്പം പ്രദേശവാസികളായ യുവാക്കളും രാപകലില്ലാതെ തിരച്ചിൽ നടത്തുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയോടെ വീടിന് സമീപത്തുള്ള കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന സ്ത്രീയുടെ അടുത്തെത്തിയ സബീർ തുണി കൊണ്ട് കണ്ണും മുഖവും മൂടി വെള്ളത്തിലേക്കു തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സ്ത്രീയെ പലതവണ ക്രൂരമായി മർദിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ വരുന്നതു കണ്ട സബീർ ആറ്റിൽ ചാടി നീന്തി രക്ഷപ്പെടുകയായിരുന്നു. കൊലക്കേസിലടക്കം ഒട്ടേറെ കേസുകളിലെ പ്രതിയാണെന്നും ആളെ അറിയാമമെന്നുമുള്ള സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് സബീറിനെതിരെ കേസെടുത്തിരുന്നു. മർദനമേറ്റ സ്ത്രീ ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു. English Summary:
Fugitive search operation in Mannar, Kerala. Police are using drone surveillance and local support to find Sabir, who is accused of attempting to drown a woman at a bathing ghat. The incident, which involved a brutal assault, has prompted a widespread manhunt along the Pamba river and surrounding areas. |
|