ചങ്ങനാശേരി ∙ അമൃത് ഭാരത് പദ്ധതിയിലൂടെ ലുക്ക് മാറിയ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെയാണ് സ്റ്റേഷന്റെ പഴയ രൂപവും അമൃത് പദ്ധതിക്കു ശേഷമുള്ള രൂപവും വിഡിയോ റീലായി പങ്കുവച്ചത്. മണിക്കൂറുകൾക്കം തന്നെ വിഡിയോ ശ്രദ്ധനേടി. കമന്റ് ബോക്സിൽ അഭിനന്ദങ്ങളേറെ. പ്ലാറ്റ്ഫോമും സ്റ്റേഷൻ പരിസരനും വൃത്തിയായി സൂക്ഷിക്കുന്നതിനു മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ പ്രത്യേക അഭിനന്ദനം പറയുന്നു. ഇതാണ് മറ്റു സംസ്ഥാനങ്ങൾക്കും മാതൃയാക്കാവുന്ന ‘കേരള മോഡൽ’ എന്നും കമന്റുകളിലുണ്ട്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 5 കോടി രൂപ ചെലവിട്ടുള്ള വികസനമാണു ചങ്ങനാശേരിയിൽ നടത്തിയത്. പ്രവേശന കവാടം, സൗന്ദര്യവൽക്കരിച്ച സ്റ്റേഷൻ പരിസരം, നടപ്പാലം, നിർമാണം അവസാനഘട്ടത്തിലെത്തിയ ലിഫ്റ്റ്, അലുമിനിയം ഫാബ്രിക്കേഷൻ, പുതിയ ടൈലുകൾ പാകി മനോഹരമാക്കിയ പ്ലാറ്റ്ഫോം, എസി വിശ്രമമുറി, ഇരിപ്പിടങ്ങൾ, ഭിന്നശേഷിക്കാർക്കായി റാംപ്, ശുചിമുറി, 24 മണിക്കൂറും ശുദ്ധജല സംവിധാനം, സ്റ്റേഷൻ കവാടത്തിൽ 100 അടി ഉയരത്തിൽ ദേശീയപതാക, എൽഇഡി കോച്ച് പൊസിഷൻ ടേബിളുകൾ, പാർക്കിങ് ഏരിയ തുടങ്ങിയവയാണു പ്രധാനം. English Summary:
Changanassery railway station has undergone a significant transformation under the Amrit Bharat Scheme, with the Union Railway Minister sharing images of the revamped station. This development, costing 5 crore rupees, has garnered widespread praise and is being hailed as a potential \“Kerala Model\“ for other states. |