എരുമേലി ∙ നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് വിമാനത്താവള നിർമാണത്തിനു വേണ്ടി സ്ഥലം ഏറ്റെടുത്തു. സ്വന്തം വസ്തു വിൽക്കാൻ കഴിയാതെ വന്നതോടെ എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വിധവയുടെ വീടും സ്ഥലവും ജപ്തി ഭീഷണിയിൽ. ബാങ്ക്, വീട്ടിലെ സാധന, സാമഗ്രികൾ മാറ്റി ജപ്തി നോട്ടിസ് പതിച്ചതോടെ രണ്ട് മക്കളുമായി ബന്ധുവീട്ടിൽ അഭയം തേടിയിരിക്കുകയാണ് കറിക്കാട്ടൂർ കിഴക്കേ പയ്യനാട്ട് വീട്ടിൽ ലിജിൻ മാത്യു. 2017ൽ ലിജിൻ മാത്യുവിന്റെ ഭർത്താവ് കേരള ബാങ്കിന്റെ കറിക്കാട്ടൂർ ശാഖയിൽ നിന്നു വീട് നിർമിക്കുന്നതിനു വേണ്ടി 20 ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതാണ് പ്രതിസന്ധിക്ക് കാരണം. വിദേശത്ത് ജോലി ചെയ്തിരുന്ന ഭർത്താവിന്റെ വരുമാനം ആയിരുന്നു വീടിന്റെ ഏക ആശ്രയം. 2022 വരെ മുടങ്ങാതെ ലോൺ തുകകൾ അടച്ചു. 2023 ജൂൺ 19ന് രോഗബാധിതനായ ഭർത്താവ് മരിച്ചു.
തുടർന്ന് ലോൺ തിരിച്ചടയ്ക്കാൻ പറ്റാത്ത സാഹചര്യമുണ്ടായി. ഇപ്പോൾ മുതലും പലിശയുമായി 27,33,061 രൂപ ബാങ്കിൽ അടയ്ക്കാനുണ്ട്. ഒന്നര വർഷം മുൻപ് നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിയിലേക്ക് ചെറുവള്ളി എസ്റ്റേറ്റും അതിന് ചുറ്റുമുള്ള സ്വകാര്യ വസ്തുക്കളും സർക്കാർ ഏറ്റെടുക്കാൻ അതിരുതിരിച്ച് കല്ലിട്ടു.
ഇതിൽ ഉൾപ്പെട്ട ലിജിൻ മാത്യുവിന്റെ 20 സെന്റ് ഭൂമിയിലും സർക്കാർ കല്ലിട്ട് തിരിച്ചു. വായ്പ തിരിച്ചടയ്ക്കാൻ വീടും സ്ഥലവും വിൽക്കുകയോ അല്ലെങ്കിൽ വിമാനത്താവളത്തിനായി സർക്കാർ വസ്തു ഏറ്റെടുത്ത് നഷ്ടപരിഹാരം നൽകുകയോ ചെയ്യേണ്ട സ്ഥിതിയായി. വിമാനത്താവളത്തിനായി കല്ലിട്ട് തിരിച്ചതുമൂലം ആരും വീടും സ്ഥലവും വാങ്ങാൻ തയാറല്ല, ലിജിൻ സർക്കാരിനും ജനപ്രതിനിധികൾക്കും വിവിധ ഏജൻസികൾക്കും പരാതികളും നിവേദനങ്ങളും നൽകിയെങ്കിലും ഫലമുണ്ടായില്ല. ADVERTISEMENT Go AD-FREE
മനുഷ്യാവകാശ കമ്മിഷനും ലിജിൻ മാത്യുവിന്റെ പരാതിയിൽ ഇടപെട്ടു, വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നിലവിലുള്ള അവ്യക്തതകൾ ഇതുവരെ നീങ്ങിയിട്ടുമില്ല കഴിഞ്ഞ ദിവസം ബാങ്ക് അധികൃതർ കോട്ടയം. ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടു കോടതി മുഖേന സർഫാസി ആക്ട് പ്രകാരം ജപ്തി നോട്ടിസ് നൽകി. ഇതോടെയാണ് വീട്ടിലെ സാധനങ്ങൾ പുറത്തേക്ക് മാറ്റി വച്ചശേഷം ബാങ്ക് അധികൃതർ വീട് പൂട്ടുകയും ജപ്തി നോട്ടിസ് പതിക്കുകയും ചെയ്തത്. English Summary:
A widow in Kerala is facing the threat of her home being auctioned due to a loan default, exacerbated by the land acquisition for the proposed Sabarimala Greenfield Airport. Despite efforts to resolve the financial crisis, her property, now marked for the airport project, has become unsellable, leaving her and her children in a desperate situation. |
|