തൊടുപുഴ ∙ സ്വകാര്യ ബസുകളിലെ കണ്ടക്ടറെ കുറിച്ച് എഴുതിയ ‘കരുതലിന്റെ കുറിപ്പ്’ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. പൂമാല റൂട്ടിൽ ഓടുന്ന മരിയ ബസിൽ ആലക്കോട് നിന്ന് കയറിയ ജോസഫ് വാടപ്പുറം എഴുതിയ അനുഭവമാണ് ആയിരക്കണക്കിനു പേരുടെ അഭിനന്ദനത്തിന് ഇടയാക്കിയത്. മരിയ ബസിലെ കണ്ടക്ടർ ഷൈൻ കാണിച്ച സ്നേഹത്തിന്റെ കഥയാണിത്.
കളമശേരി രാജഗിരി കോളജിൽ സോഷ്യൽ വർക്കറായിരുന്ന ജോസഫ് കുറിച്ചതിങ്ങനെ: ‘ബുധനാഴ്ച ഉച്ചകഴിഞ്ഞ് ആലക്കോട് നിന്നു തൊടുപുഴയ്ക്കു പോകാനായി മരിയ ബസിൽ കയറി. തൊടുപുഴ പൊലീസ് സ്റ്റേഷന്റെ അടുത്തു കൂടിയാണോ ബസ് പോകുന്നതെന്ന് കണ്ടക്ടറോട് ചോദിച്ചു. ‘ഏറ്റവും അടുത്തുള്ള സ്റ്റോപ്പിൽ എത്തുമ്പോൾ ഞാൻ പറയാം’ എന്ന് കണ്ടക്ടർ. ബസ് ടൗണിൽ എത്തി. ഇടയ്ക്ക് പറഞ്ഞ സ്ഥലമായോ എന്നു കണ്ടക്ടറോട് ചോദിച്ചു. അയ്യോ, ചേട്ടാ സ്ഥലം കഴിഞ്ഞു പോയല്ലോ. തൊട്ടു മുൻപത്തെ സ്റ്റോപ്പിലിറങ്ങണമായിരുന്നു. പറയാൻ മറന്നുപോയി. കണ്ടക്ടർ ബസ് ബെല്ലടിച്ച് നിർത്തി. ഇറങ്ങാൻ എഴുന്നേറ്റപ്പോൾ കണ്ടക്ടർ ബാഗിൽ നിന്ന് 30 രൂപ എടുത്ത് എന്റെ കയ്യിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. ‘എന്റെ കുറ്റം അല്ലേ, ചേട്ടൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോ’. ഇത് ഹൃദയത്തിൽ ഒരു കുളിർ തെന്നലായി അനുഭവപ്പെട്ടു. പണം വാങ്ങിയിട്ട് തിരിച്ചു കണ്ടക്ടറുടെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു. ‘പൈസയൊന്നും വേണ്ട. വലിയ സന്തോഷമായിട്ടോ’. നിർബന്ധിച്ചിട്ടാണ് കണ്ടക്ടർ പണം തിരികെ വാങ്ങിയത്’. English Summary:
Thodupuzha bus conductor kindness is highlighted in a viral social media post detailing the compassionate gesture of Shine, a conductor on the Maria bus. He offered to pay for a passenger\“s auto-rickshaw fare after mistakenly missing the passenger\“s stop, an act that has earned widespread admiration. |
|