കൊട്ടാരക്കര ∙ ആർ.ബാലകൃഷ്ണപിള്ളയുടെ മകനെ ആരും രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് മന്ത്രി കെ.ബി.ഗണേഷ്കുമാർ. ഇന്നലെ കൊട്ടാരക്കര കെഎസ്ആർടിസി സ്റ്റേഷനിൽ നടത്തിയ ബസ് ടെർമിനൽ നിർമാണ ഉദ്ഘാടന ചടങ്ങിൽ നിന്നു യുഡിഎഫ് അംഗങ്ങൾ വിട്ടു നിന്നതിനെതിരെയാണ് ഉദ്ഘാടകനായ മന്ത്രിയുടെ പരാമർശം. ചടങ്ങിൽ നിന്നു വിട്ടു നിന്നവരുടെ പേരുകൾ ശിലാഫലകത്തിൽ നിന്നു വലിച്ച് കീറിക്കളയുമെന്നും പകരം പങ്കെടുത്തവരുടെ പേരുകൾ മാത്രം ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസ് കേടാക്കിയതിന്റെ പേരിൽ സർവീസിൽ നിന്നു പുറത്താക്കിയ 4 ഐഎൻടിയുസി സംഘടനാ പ്രവർത്തകരെ തിരിച്ചെടുക്കാനും മന്ത്രി യോഗത്തിൽ എംഡിക്ക് നിർദേശം നൽകി. മന്ത്രി ബാലഗോപാൽ കൃത്യമായി ഫണ്ട് നൽകുന്നതു കൊണ്ടാണ് കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകാനാകുന്നത്. അല്ലെങ്കിൽ ആനവണ്ടിയിലെ രണ്ടാനകളും 2 വഴിക്ക് പോകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബസുകൾ എത്താതിരുന്ന ഗ്രാമീണ മേഖലകളിലേക്കു ചെറിയ ബസുകളുടെ സർവീസ് ആരംഭിച്ചത് വൻ നേട്ടമായെന്നും കൂടുതൽ സർവീസുകൾ ഇനിയും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ബസുകളിൽ 13 രൂപയ്ക്ക് കുടിവെള്ളം വിതരണം ചെയ്യാൻ പദ്ധതിയായി. വാഹനപ്പിഴ അടച്ചു തീർക്കാൻ ഇളവുകളോടെ അദാലത്ത് ഉടൻ നടത്തുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ.എൻ.ബാലഗോപാൽ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി എംഡി ഡോ.പി.എസ്.പ്രമോജ് ശങ്കർ,എക്സി.ഡയറക്ടർ ഷാജി,എടിഒ എ.അബ്ദുൾ നിഷാർ,നഗരസഭ ചെയർപഴ്സൻ അനിത ഗോപകുമാർ,വൈസ് ചെയർപഴ്സൻ എ.ഷാജു എന്നിവർ പ്രസംഗിച്ചു.
English Summary:
K.B. Ganesh Kumar criticized the UDF boycott of the Kottarakkara KSRTC bus terminal inauguration, stating he would remove the boycotters\“ names from the foundation plaque. The minister also announced several new KSRTC initiatives, including the reinstatement of dismissed workers, expansion of rural bus services, and a future Adalat for settling vehicle fines. |