LHC0088 • 3 hour(s) ago • views 1031
കൊട്ടാരക്കര ∙ സോളർ പീഡനക്കേസിൽ തന്റെ പിഎ പ്രദീപ്കുമാർ ആവശ്യപ്പെടുന്ന സഹായങ്ങൾ ചെയ്തു നൽകണമെന്നു കെ.ബി.ഗണേഷ്കുമാർ തന്നോടു നേരിട്ടു നിർദേശിച്ചെന്നു കേസിലെ സാക്ഷി അഡ്വ.ഫെനി ബാലകൃഷ്ണൻ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഇ.ആർ.അർജുൻരാജ് മുൻപാകെ മൊഴി നൽകി. ഗണേഷ്കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിന്റെയും പിഎ പ്രദീപ്കുമാറിന്റെയും ഫോണിൽ നിന്നു പല തവണ ഗണേ ഷ്കുമാർ വിളിച്ചിരുന്നതായും ഫെനി മൊഴി നൽകി.
സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷന് മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ.സുധീർ ജേക്കബ്, അഡ്വ.ജോളി അലക്സ് മുഖേന ഫയൽ ചെയ്ത ഹർജിയിലാണ് മൊഴി രേഖപ്പെടുത്തിയത്. ഗണേഷ്കുമാറിന് നേരിട്ടു കാണാൻ താൽപര്യമുണ്ടെന്ന് പ്രദീപ് കുമാർ അറിയിച്ചതു പ്രകാരം 2015 ഏപ്രിലിൽ താൻ കൊട്ടാരക്കരയ്ക്കും ഏനാത്തിനും മധ്യേ റോഡ് വശത്ത് കാറിൽ കാത്തുനിന്നു. മറ്റൊരു കാറിൽ പ്രദീപ്കുമാറിനൊപ്പം ഗണേഷ്കുമാറും എത്തി. വിഗ് ധരിക്കാതെയാണ് ഗണേഷ്കുമാർ എത്തിയതെന്നും ഫെനി മൊഴി നൽകി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും പീഡനക്കേസുകളിൽ കുരുക്കാൻ വൻ ഗൂഢാലോചനയാണ് നടന്നതെന്നാണ് അഡ്വ.ഫെനി ബാലകൃഷ്ണന്റെ നിർണായക മൊഴി.
വ്യാജമായി കൂട്ടിച്ചേർത്ത 4 പേജിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കോൺഗ്രസ് നേതാക്കളെയും ഉൾപ്പെടുത്തുന്നതിൽ സോളർ പീഡനക്കേസിലെ പരാതിക്കാരിയോടു താൻ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഗണേശേട്ടന്റെ നിർദേശ പ്രകാരമാണ് നടപടിയെന്നും ഒഴിവാക്കാനാകില്ലെന്നും അവർ നിലപാട് എടുത്തു. 2013 ജൂലൈ 24ന് പത്തനംതിട്ട ജില്ലാ ജയിലിൽ പോയി അവരെ കണ്ടു. അവർ എഴുതി തയാറാക്കിയ 21 പേജുള്ള കത്ത് എന്നെ ഏൽപിച്ചു. 21 പേജുകൾ ഉണ്ടെന്നു ജയിൽ സൂപ്രണ്ട് കൈപ്പറ്റ് രസീത് നൽകുകയും ചെയ്തു. കത്ത് ഗണേഷ്കുമാറിന്റെ ബന്ധുവായ ശരണ്യ മനോജിനു പ്രദീപ് കുമാർ വഴി കൈമാറി.
ഉമ്മൻ ചാണ്ടി ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾ തന്നോട് ലൈംഗികാതിക്രമം നടത്തി എന്നു ജുഡീഷ്യൽ കമ്മിഷനു മുന്നിൽ പറയണമെന്ന് സോളർ കേസിലെ പരാതിക്കാരി ആവശ്യപ്പെട്ടതായും ഫെനി മൊഴി നൽകി. കെ.ബി.ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണ് പറയുന്നതെന്നും അങ്ങനെ ചെയ്താൽ പ്രയോജനം ഉണ്ടാകുമെന്നും അവർ പറഞ്ഞു. പക്ഷേ സോളർ കമ്മിഷനിൽ അങ്ങനെ മൊഴി നൽകിയില്ല.
ഇനിയൊരിക്കലും ഗണേഷ്കുമാർ മന്ത്രിയാകില്ലെന്നും ഇവരെല്ലാം ചേർന്നാണ് അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം നഷ്ടപ്പെടുത്തിയതെന്നും അവർക്ക് പണി കൊടുക്കണമെന്നും 4 പേജുകൾ കൂട്ടിച്ചേർക്കുന്നതിന്റെ ഭാഗമായി ശരണ്യ മനോജ് പറഞ്ഞു. മനോജ് പറഞ്ഞതു പ്രകാരം, 4 പേജുകൾ സ്വന്തം കൈപ്പടയിൽ എഴുതി 21 പേജുള്ള കത്തിനൊപ്പം പരാതിക്കാരി കൂട്ടിച്ചേർത്തു. അതിനു ശേഷ ം യഥാർഥ കത്തെന്നു പറഞ്ഞ് 25 പേജുള്ള കത്ത് സോളർ കമ്മിഷനിൽ ഹാജരാക്കി. 25 പേജുള്ള കത്തിന്റെ കൈപ്പടയും ഒപ്പും ഇന്നലെ കോടതിയിൽ ഫെനി തിരിച്ചറിഞ്ഞു. English Summary:
A significant testimony by Adv. Feni Balakrishnan suggests a major conspiracy was in place to implicate former Chief Minister Oommen Chandy and other Congress leaders in sexual assault cases. This testimony, given in the solar rape case, details how K.B. Ganesh Kumar allegedly instructed his PA to facilitate assistance for the complainant. |
|