പെരിക്കല്ലൂർ ∙ കേരളാതിർത്തിയിലെ പെരിക്കല്ലൂരിൽ നിന്നുണ്ടായിരുന്ന 3 ദീർഘദൂര ബസ് സർവീസുകൾ നിർത്തലാക്കിയത് ഗതാഗതമന്ത്രിയുടെ ദുർവാശിമൂലമാണെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. സ്വകാര്യ ബസുകളുള്ള റൂട്ടുകളിൽനിന്നു കെഎസ്ആർടിസി സർവീസുകൾ പിൻവലിക്കുന്നത് ഇടതുസർക്കാർ നയമല്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ വകുപ്പ് തയാറാകുന്നില്ല. നിർത്തിയ സർവീസുകൾ പുനഃരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഡപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പലവട്ടം ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ മന്ത്രി പിടിവാശി തുടരുകയാണ്.
പുലർച്ചെ 3.30ന് പെരിക്കല്ലൂരിൽ നിന്നുണ്ടായിരുന്ന പാലാ സൂപ്പർഫാസ്റ്റ്, 5.45 ന്റെ പിറവം സൂപ്പർ എക്സ്പ്രസ്, 9.30ന്റെ എറണാകുളം–അടൂർ സൂപ്പർഫാസ്റ്റ് എന്നിവയാണ് മന്ത്രിയുടെ ഏകപക്ഷീയ തീരുമാനപ്രകാരം നിർത്തലാക്കിയത്. കുടിയേറ്റ മേഖലയിലെ ജനങ്ങൾക്ക് തങ്ങളുടെ ജന്മനാടുകളുമായി ബന്ധപ്പെടാനുള്ള കണ്ണികളാണ് ഇല്ലാതായതെന്നും സർവീസ് മുടക്കം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണെന്നും പലവട്ടം മന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടും നടപടിയില്ല.
പെരിക്കല്ലൂർജനത നെഞ്ചോടുചേർത്ത കെഎസ്ആർടിസി സബ്ഡിപ്പൊയ്ക്കുവേണ്ടി ഫൊറോനാപ്പള്ളിയും ഗ്രാമപഞ്ചായത്തും ഓരോ ഏക്കർസ്ഥലം വീതം കണ്ടെത്തിയിട്ടും അവിടെ ഒന്നും ചെയ്യാൻ ഗതാഗതവകുപ്പ് തയാറായിട്ടില്ല. കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനു പകരം നിലവിലുള്ള സർവീസുകളൊന്നൊന്നായി ഇല്ലാതാക്കുന്ന സമീപനമാണ് ഗതാഗതവകുപ്പ് നടത്തുന്നതെന്നും ആരോപിച്ചു.
രാവിലെ കോഴിക്കോട് ഭാഗത്തേക്കും മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കും രോഗികളടക്കമുള്ളവർക്ക് എത്താനും ഉപകരിച്ചിരുന്ന പുലർകാല സർവീസ് നിർത്തിയശേഷം പല ബസുകൾ മാറിക്കയറിയാണ് യാത്രക്കാർ കോഴിക്കോട്ടെത്തുന്നത്.നിർത്തിയ സർവീസുകൾ പുനഃരാരംഭിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. സുനിൽ ഡി.വാഴക്കൻ അധ്യക്ഷത വഹിച്ചു. സാബു ശിശിരം, ബേബി പാരിപ്പള്ളി എന്നിവർ പ്രസംഗിച്ചു. ADVERTISEMENT Go AD-FREE English Summary:
KSRTC bus cancellation in Perikallur, affecting three major long-distance routes, has caused significant hardship for passengers who blame the Transport Minister\“s unilateral decision. Despite repeated requests for reinstatement from officials and the public, no action has been taken to restore the vital transport links. |
|