കലിഫോർണിയ ∙ ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്നാണ് സ്പേസ് എക്സിന്റെ ക്രൂ 11 ദൗത്യ സംഘം കലിഫോർണിയ തീരത്ത് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയെത്തിയത്. ദൗത്യസംഘത്തിലെ നാലുപേരിൽ ഒരാൾക്ക് അപ്രതീക്ഷിതമായി ആരോഗ്യപ്രശ്നം അനുഭവപ്പെടുകയായിരുന്നു. രാജ്യാന്തര ബഹിരാകാശ നിലയത്തിലുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ഈ അവസ്ഥ പൂർണമായി പരിശോധിക്കാനോ ചികിത്സിക്കാനോ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ദൗത്യം വെട്ടിച്ചുരുക്കിയത്.
- Also Read ക്രൂ 11 തിരിച്ചിറക്കം വിജയം ; ആ രോഗവിവരം നാസയുടെ രഹസ്യപേടകത്തിൽ; മുൾമുനയിൽ പത്തര മണിക്കൂർ !
ആരോഗ്യപ്രശ്നം സ്പേസ് സ്റ്റേഷനിലെ ജോലികളുമായോ അപകടങ്ങളുമായോ ബന്ധപ്പെട്ടതല്ലെന്ന് നാസ ചീഫ് മെഡിക്കൽ ഓഫിസർ ജെയിംസ് പോൾക്ക് വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യത മാനിച്ച് ഏത് അംഗത്തിനാണ് ആരോഗ്യ പ്രശ്നം നേരിട്ടതെന്നോ എന്താണ് അസുഖമെന്നോ നാസ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, അസുഖബാധിതനായ അംഗം സുരക്ഷിതനാണെന്ന് നാസ അറിയിച്ചു. ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദൗത്യം ഇത്തരത്തിൽ വൈദ്യശാസ്ത്രപരമായ കാരണങ്ങളാൽ വെട്ടിച്ചുരുക്കുന്നത്.
അസുഖം ഒരാൾക്കാണെങ്കിലും നാലുപേരും ഒരുമിച്ചു മടങ്ങേണ്ടി വന്നത് ‘ലൈഫ് ബോട്ട്’ പ്രോട്ടോക്കോൾ പ്രകാരമാണ്. ഇവരുടെ ഡ്രാഗൺ പേടകം സ്റ്റേഷനിൽ ഉപേക്ഷിച്ചാൽ മറ്റ് അംഗങ്ങൾക്ക് അടിയന്തര സാഹചര്യത്തിൽ രക്ഷപ്പെടാൻ വാഹനം ഉണ്ടാവില്ല എന്നതിനാലാണ് മുഴുവൻ സംഘത്തെയും തിരികെ എത്തിച്ചത്. സീന കാർഡ്മാൻ, മൈക്ക് ഫിങ്കെ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരായിരുന്നു ഈ ദൗത്യസംഘത്തിലുണ്ടായിരുന്നത്.
- സ്ട്രെസ്സ് കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ; വേണം ലൈംഗിക ബന്ധത്തിലും ശ്രദ്ധ; നിലാവും തണുത്ത കാറ്റും ദേഷ്യം കുറയ്ക്കുമോ?
- അജിത്തിന് ബിജെപിയുടെ ‘രഹസ്യ’ ദൗത്യം? ലക്ഷ്യം ട്രിപ്പിൾ എൻജിൻ സർക്കാർ; കോടികൾ ‘മൂല്യമുള്ള’ കോർപറേഷൻ ആരു പിടിക്കും?
- ആശ്വാസം, ആദ്യ 50ൽ ഇറാനില്ല; കേന്ദ്രത്തിന്റെ ഭയം ആ തുറമുഖം; ട്രംപിന്റെ 75% പിഴത്തീരുവ വന്നാൽ ഇന്ത്യയ്ക്ക് എന്തു സംഭവിക്കും?
MORE PREMIUM STORIES
∙ അപകട സാധ്യതകൾ എന്തെല്ലാം ?
ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികൾ നേരിടാറുള്ള അസ്ഥികളുടെയും പേശികളുടെയും ബലക്ഷയം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി ഇതിന് ബന്ധമുണ്ടാകാമെന്ന് ചിലർ അനുമാനിക്കുന്നു. മുൻകാലങ്ങളിൽ ബഹിരാകാശ സഞ്ചാരികളെ ബാധിച്ചിട്ടുള്ള പകർച്ചവ്യാധികൾ, വൃക്കയിലെ കല്ല് എന്നിവയാകാം കാരണമെന്നാണ് മറ്റ് ചിലർ പറയുന്നത്. ചില അഭ്യൂഹങ്ങൾ വിരൽ ചൂണ്ടുന്നത് ബഹിരാകാശ സഞ്ചാരികളുടെ മാനസികാരോഗ്യത്തിലേക്കും അവർ അനുഭവിക്കുന്ന സമ്മർദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും ആണ്. അതേ സമയം, ഇത്തരം വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിൽ നിന്നും നാസ സാധാരണയായി വിട്ടുനിൽക്കാറാണ് പതിവ്.
∙ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ?
ബഹിരാകാശ യാത്രികർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ അത് നേരിടാനുള്ള പ്രാഥമിക സംവിധാനങ്ങളുണ്ട്. രാജ്യാന്തര നിലയത്തിൽ അത്യാവശ്യ മരുന്നുകളും മെഡിക്കൽ കിറ്റുകളും ലഭ്യമാണ്. മുറിവുകൾ ഉണക്കുന്നതിനും സാധാരണ അസുഖങ്ങൾ ചികിത്സിക്കുന്നതിനും യാത്രികർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഭൂമിയിലുള്ള മിഷൻ കൺട്രോളിലെ ഡോക്ടർമാരുമായി വിഡിയോ കോൺഫറൻസിങ് വഴി ബന്ധപ്പെടുകയും അവരുടെ നിർദ്ദേശപ്രകാരം ചികിത്സ തുടരുകയും ചെയ്യാറുണ്ട്. ഗുരുതരമായ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ സ്റ്റെതസ്കോപ്പ്, ബി.പി മോണിറ്റർ, ഡിഫിബ്രിലേറ്റർ തുടങ്ങിയ ഉപകരണങ്ങൾ കരുതാറുണ്ട്. എല്ലാ യാത്രികർക്കും അടിസ്ഥാനപരമായ മെഡിക്കൽ ട്രെയിനിങ് നൽകിയിട്ടുണ്ടാകും.
∙ എന്താണ് ലൈഫ് ബോട്ട് ?
ബഹിരാകാശ നിലയത്തിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ (ഗുരുതരമായ അസുഖം, സാങ്കേതിക തകരാർ, അല്ലെങ്കിൽ ബഹിരാകാശ മാലിന്യങ്ങൾ ഇടിക്കാനുള്ള സാധ്യത) യാത്രികർക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാനുള്ള വാഹനത്തെയാണ് ലൈഫ് ബോട്ട് എന്ന് വിളിക്കുന്നത്. അടിയന്തര സാഹചര്യത്തിൽ യാത്രികർ ഈ പേടകത്തിൽ കയറി നിലയത്തിൽനിന്നും വേർപെടുകയും മണിക്കൂറുകൾക്കുള്ളിൽ ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്യുന്നു. English Summary:
SpaceX Mission Cut Short Due to Astronaut Health Emergency: A crew member\“s health issue caused SpaceX\“s Crew-6 mission to return early from the International Space Station, marking the first medical emergency return in 25 years. NASA did not disclose details due to privacy concerns. |
|