തിരുവനന്തപുരം∙ സമഗ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) കൂട്ടിയിണക്കാനുള്ള വിവരങ്ങൾ നൽകാനാകാതെ പോയ 19.32 ലക്ഷം പേരെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായ ഹിയറിങ്ങിനുള്ള നോട്ടിസ് ഒരാഴ്ച മുൻപ് നൽകും. ഹിയറിങ് വേളയിൽ ഹാജരാക്കേണ്ട രേഖകൾ തയാറാക്കിവയ്ക്കാൻ ആവശ്യത്തിനു സമയം നൽകുന്നതിനു വേണ്ടിയാണിത്.
Also Read ‘അപ്രത്യക്ഷരായ’ വോട്ടർമാരെ കണ്ടെത്താൻ നടപടിയില്ല; ബിഎൽഒമാർക്ക് കണ്ടെത്താനാകാത്തത് 6.5 ലക്ഷം വോട്ടർമാർ
ഹിയറിങ്ങിന്റെ തീയതി ഇആർഒമാർ നിശ്ചയിക്കും. തീയതി അറിയിച്ച്, ഒരാഴ്ച മുൻപ് ബിഎൽഒമാർ നോട്ടിസ് കൈമാറും. കിടപ്പുരോഗികൾ, 85 വയസ്സിനു മുകളിലുള്ളവർ എന്നിവരെ നേരിൽക്കണ്ട് ഹിയറിങ് നടത്തുന്ന കാര്യം ഇആർഒമാർക്കു തീരുമാനിക്കാം. ഹിയറിങ്ങിന് ഓൺലൈൻ സൗകര്യമുണ്ടായിരിക്കില്ല. പരിശോധനയ്ക്കും ഹിയറിങ്ങിനുമായി 2 മാസം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഒരു മാസത്തിനകം പൂർത്തിയാക്കാനാകുമെന്നാണു പ്രതീക്ഷ.
നിയോജകമണ്ഡലാടിസ്ഥാനത്തിൽ രാഷ്ട്രീയ കക്ഷികൾക്കു ബിഎൽഎമാരെ നിയോഗിക്കാം. പുതുതായി 5003 ബൂത്തുകൾ രൂപീകരിച്ചപ്പോൾ ഒരേ കുടുംബത്തിലുള്ളവരുടെ വോട്ടുകൾ പലയിടത്തായി ചിതറിപ്പോയെന്ന പരാതി പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു.കേൽക്കർ പറഞ്ഞു. അന്തിമ വോട്ടർപട്ടികയിൽ ഇവരെ ഒറ്റ ബൂത്തിൽ ഉൾപ്പെടുത്താൻ നടപടി സ്വീകരിക്കും. പുതിയ ബൂത്തുകളുടെ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
തിരുവനന്തപുരം ∙ കരട് പട്ടികയിൽനിന്ന് ഏതെങ്കിലും കാരണത്താൽ അന്യായമായി പുറത്താക്കിയെന്നു കണ്ടെത്തുന്നവർക്ക് പുതിയ വോട്ടറായി മാത്രമേ ഇനി പട്ടികയിൽ അംഗമാകാൻ സാധിക്കൂ.
ഫോം 6 പൂരിപ്പിച്ച്, സത്യവാങ്മൂലം നൽകി ഇവർക്കു പട്ടികയിൽ പുതുതായി പേരു ചേർക്കാം. ഇവരുടെ അപേക്ഷകൾക്കു മുൻഗണന നൽകാൻ കലക്ടർമാർക്കും ഇആർഒമാർക്കും നിർദേശം നൽകും.
പട്ടികയിൽ നിന്നു പുറത്തായത് വോട്ടറുടെ പിഴവുകൊണ്ടല്ലെന്നും ഉദ്യോഗസ്ഥതലത്തിൽ വരുത്തിയ വീഴ്ച പരിഹരിക്കാൻ പുതിയ വോട്ടറായി അപേക്ഷ നൽകണമെന്നതു ന്യായമല്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാഷ്ട്രീയ കക്ഷികൾ ചൂണ്ടിക്കാട്ടി. അന്യായമായി പുറത്താക്കപ്പെട്ടവരുടെ പട്ടിക ഇആർഒമാർക്കു രാഷ്ട്രീയ കക്ഷികൾ കൈമാറണമെന്നു കേൽക്കർ പറഞ്ഞു.
മരിച്ചവർ, കണ്ടെത്താനാകാത്തവർ, സ്ഥിരമായി താമസം മാറിയവർ എന്നിവരുടെ പട്ടിക രാഷ്ട്രീയ കക്ഷികൾക്കു ലഭ്യമാക്കിയിട്ടുണ്ട്. കമ്മിഷന്റെ വെബ്സൈറ്റിലും ഇതു പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകളില്ലാത്ത, 100% അയോഗ്യരാണെന്നു കണ്ടെത്തുന്നവരെ മാത്രമേ പട്ടികയിൽ നിന്ന് ഒഴിവാക്കൂ. അല്ലാത്തവരെയെല്ലാം ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
വില്ലേജ് ഓഫിസുകളിൽ ഹെൽപ് ഡെസ്ക്
തിരുവനന്തപുരം ∙ എസ്ഐആറിന്റെ ഭാഗമായി കരട് പട്ടികയിൽ ഉൾപ്പെടാത്ത അർഹരായവരുടെ പേരുകൾ ചേർക്കാൻ സഹായിക്കുന്നതിന് വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്കുകൾ സ്ഥാപിക്കാൻ പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വില്ലേജ് ഓഫിസുകളിലോ ഏറ്റവും അടുത്തുള്ള സൗകര്യപ്രദമായ കെട്ടിടങ്ങളിലോ ആരംഭിക്കുന്ന ഹെൽപ് ഡെസ്കിൽ രണ്ട് ഉദ്യോഗസ്ഥരെ വീതം നിയോഗിക്കും.
ഉന്നതികൾ, മലയോര– തീരദേശ മേഖലകൾ, മറ്റു പിന്നാക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിട്ടെത്തി അർഹരായവരെ കണ്ടെത്തി സഹായം നൽകുന്നതിന് അങ്കണവാടി വർക്കർമാർ, ആശ – കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്താം. ഇതര വകുപ്പുകളിൽ നിന്ന് അധിക ജീവനക്കാരെ ആവശ്യമെങ്കിൽ നിയോഗിക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോധവൽക്കരണം നടത്തും.
നോ മാപ്പിങ്: എല്ലാവർക്കും ഹിയറിങ് വേണ്ടിവരില്ല
പാലക്കാട് ∙ എസ്ഐആർ കരടു പട്ടികയിൽ ഉൾപ്പെട്ടവരിൽ നോ മാപ്പിങ് വിഭാഗത്തിൽപെട്ട എല്ലാവരും ഹിയറിങ്ങിന് ഹാജരാകേണ്ടി വരില്ല. ഇവർ എസ്ഐആർ നടപടിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചിട്ടുള്ള 12 രേഖകളിൽ ഏതെങ്കിലും ഒന്ന് ബിഎൽഒയ്ക്കു നൽകുകയും അതു റിട്ടേണിങ് ഓഫിസർ പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്താൽ ഹിയറിങ് വേണ്ടിവരില്ല. ഇതുപ്രകാരം 45 വയസ്സിനു താഴെയുള്ളവർ നിർദിഷ്ട രേഖകളിൽ ഏതെങ്കിലും ഒന്ന് നൽകുന്നതോടൊപ്പം അച്ഛന്റെയും അമ്മയുടെയും രേഖയും നൽകണം.
45 വയസ്സിനു മുകളിലുള്ളവർക്ക് സ്വന്തം രേഖ മാത്രം നൽകിയാൽ മതി. ആധാർ കാർഡ് നൽകുന്നവർ അതിനോടൊപ്പം മറ്റൊരു രേഖയും നൽകേണ്ടി വരും. ഇത്തരത്തിൽ രേഖകൾ കൃത്യമായി നൽകാൻ കഴിയാത്തവർ മാത്രമായിരിക്കും റിട്ടേണിങ് ഓഫിസർക്കു മുൻപാകെയുള്ള ഹിയറിങ്. English Summary:
Voter List Revision in Kerala: All You Need to Know About the SIR Process & Hearing