മൂന്നാർ∙ സഞ്ചാരികളുടെ വരവ് വർധിച്ചതോടെ മൂന്നാറിൽ ഗതാഗത സ്തംഭനം പതിവായി. രണ്ടു മുതൽ അഞ്ചു മണിക്കൂർ വരെ സഞ്ചാരികളടക്കമുള്ളവർ ഗതാഗത കുരുക്കിൽപ്പെട്ടു കിടക്കുകയാണ്. മൂന്നു ദിവസമായി മേഖലയിൽ ഗതാഗത കുരുക്ക് രൂക്ഷമായി. അതിശൈത്യവും ക്രിസ്മസ് പുതുവർഷ അവധികളും ആരംഭിച്ചതോടെയാണ് മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്ക് വർധിച്ചത്.ക്രിസ്മസ് ദിനത്തിൽ രാത്രി 11 മണി വരെ രാജമല ,മാട്ടുപ്പെട്ടി റോഡുകളിൽ വാഹനങ്ങൾ ഗതാഗത കുരുക്കിൽപ്പെട്ടു കിടന്നു.തിരക്ക് ആരംഭിച്ചതോടെ മൂന്നാറിൽ താമസിക്കാൻ മുറികൾ കിട്ടാത്ത അവസ്ഥയാണിപ്പോൾ.
മൂന്നാറിൽ ഒരാഴ്ചയായി താപനില മൈനസ് ഒന്ന്, പൂജ്യം ഡിഗ്രി സെൽഷ്യസിൽ തുടരുകയാണ്. രാത്രിയിലും പുലർച്ചെയും അതിശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്.പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളായ രാജമല ,മാട്ടുപ്പെട്ടി, ടോപ് സ്റ്റേഷൻ, കുണ്ടള, ഫ്ലവർ ഗാർഡൻ, ഇക്കോ പോയിന്റ്, പഴയ മൂന്നാർ ബ്ലോസം പാർക്ക്, ദേവികുളം റോഡിലെ ബോട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളിൽ വാഹനങ്ങൾ നാലും അഞ്ചും മണിക്കൂറുകളാണ് ഗതാഗതകുരുക്കിൽപെട്ടുകിടക്കുന്നത്. ഹെഡ് വർക്സ് ഡാം മുതൽ രണ്ടാം മൈൽ വരെ ദേശീയപാതയിൽ പണികൾ നടക്കുന്നതിനാൽ ഈ ഭാഗത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. സന്ദർശനത്തിനെത്തുന്നവർക്ക് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്.
മറയൂർ –കാന്തല്ലൂർ മേഖലയിലും കുരുക്ക്
മറയൂർ∙ മറയൂർ – കാന്തല്ലൂർ മേഖലയിൽ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. സഞ്ചാരികൾ ഏറെയും തമിഴ്നാട്ടിൽ നിന്നായതിനാൽ ഒന്നര മണിക്കൂറിൽ എത്തേണ്ട മറയൂർ – ഉദുമൽപേട്ട യാത്ര മൂന്ന് മണിക്കൂറിലേറെ വൈകുകയാണ്. അവധിക്കാലമായതിനാൽ കേരളത്തിൽ നിന്നും ഒട്ടേറെ വിനോദസഞ്ചാരികൾ എത്തുന്നുണ്ട്. തമിഴ്നാട്ടിലും ഇപ്പോൾ സ്കൂളുകൾക്ക് അവധി തുടങ്ങി. കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഒട്ടേറെ പേർ വരുന്നുണ്ട്. മറയൂർ – ഉദുമൽപേട്ട സംസ്ഥാനപാതയുടെ വനമേഖലയിലൂടെ കടന്നുപോകുന്ന 25 കിലോമീറ്റർ ദൂരം റോഡിന് വീതിക്കുറവാണ്. ഇത് കുരുക്ക് രൂക്ഷമാക്കുന്നു. ഒരു വശം കൊക്കയും മറുവശം തിട്ടയുമായുള്ള ഭാഗങ്ങളിൽ പോലും വീതികൂട്ടാൻ വനംവകുപ്പ് അനുവദിക്കുന്നില്ല എന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ന്യായീകരണം. വിനോദസഞ്ചാരികളുടെ വരവ് നിത്യേന വർധിച്ചുകൊണ്ടിരിക്കുകയാണ്. English Summary:
Munnar traffic is currently experiencing significant congestion due to a surge in tourists. This has resulted in travelers facing extensive delays, highlighting the need for better traffic management strategies during peak seasons. |