എലപ്പുള്ളി ∙ സിനിമയെയും പുസ്തകങ്ങളെയും ഒരുപോലെ സ്നേഹിച്ച അതുല്യപ്രതിഭയായിരുന്നു സിനിമാക്കാരുടെ മുഴുവൻ ‘ഭാസി’യായ വി.ആർ.ബാലസുബ്രഹ്മണ്യൻ. മലയാള സിനിമയുടെ സുവർണകാലങ്ങളിൽ നിറഞ്ഞുനിന്നെങ്കിലും സ്വന്തമായൊരു സിനിമ സംവിധാനം ചെയ്യണമെന്ന മോഹം ഉള്ളിലൊതുക്കിയാണ് ബാലസുബ്രഹ്മണ്യൻ വിടപറഞ്ഞത്. എലപ്പുള്ളി ലോവർ പ്രൈമറി സ്കൂളിലെയും ഹൈസ്കൂളിലെയും പഠനകാലത്ത് വായനയും ഫുട്ബോളുമായിരുന്നു ഭാസിയുടെ ലോകം. ഫുട്ബോൾ കളിക്കാൻ നാടെങ്ങും ചുറ്റിക്കറങ്ങുന്നതായിരുന്നു ഇഷ്ടം. നല്ല ഭംഗിയുള്ള കയ്യക്ഷരത്തിൽ എഴുന്നതിനാൽ സ്കൂളിലെ അധ്യാപകരുടെയും പ്രിയപ്പെട്ടവനായിരുന്നു. ഹൈസ്കൂൾ പഠനത്തിനു ശേഷം സിനിമാമോഹവുമായി മദ്രാസിലേക്കു വണ്ടി കയറി. ആദ്യം പലയിടങ്ങളിലായി ലോഡ്ജിലും മറ്റും ഏറെക്കാലം താമസിച്ചു. സിനിമാക്കാരുമായി ബന്ധമുണ്ടാക്കി പിന്നീട് അവരുടെ ഇഷ്ടക്കാരനായി മാറി. ഭരതൻ എന്ന മലയാള സിനിമയിലെ ചലച്ചിത്രപ്രതിഭയാണ് അദ്ദേഹത്തെ അവിടെ വരവേറ്റത്.
അക്കാലത്ത് ജയരാജായിരുന്നു ഭരതന്റെ സഹസംവിധായകരിലൊരാൾ. അവർക്കിടയിലേക്കാണ് ഭാസിയും കടന്നെത്തിയത്. ഭരതനും പത്മരാജനും ചേർന്നുള്ള മലയാള സിനിമയുടെ സുവർണകാലത്തിനു ഭാസി സാക്ഷിയായി. എം.ടി.വാസുദേവൻ നായർക്കൊപ്പമുള്ള സിനിമകളിലും ഭാസിയാണ് സഹായിയായി പ്രവർത്തിച്ചത്. തകര, രതിനിർവേദം, ആരവം, ചാമരം, ചാട്ട, നിദ്ര, പാളങ്ങൾ, സന്ധ്യ മയങ്ങും നേരം തുടങ്ങിയ സിനിമകളിൽ ഭരതനോടപ്പം പ്രവർത്തിച്ചു. ലൈനിൻ രാജേന്ദ്രന്റെ വേനൽ, ചില്ല് സിനിമകളിലും അദ്ദേഹം സംവിധാനസഹായിയായി. ഈ സമയത്ത് 3 വർഷത്തോളം ഹരിഹരനൊപ്പവും പ്രവർത്തിച്ചു. പിന്നീട് ഏറെക്കാലം ബ്ലെസിയുടെ സിനിമകളിലും സംവിധാനസഹായിയായി.
സിനിമയ്ക്കൊപ്പമുള്ള ജീവിതത്തിൽ അദ്ദേഹം കുടുംബജീവിതം മറന്നു. വിവാഹം കഴിച്ചില്ല. എപ്പോഴെങ്കിലും നാട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു മടങ്ങുന്നതായിരുന്നു പതിവ്. 60 വയസ്സിനു ശേഷം മദ്രാസിലെ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും സിനിമയോടും വായനയോടും പ്രണയം തുടർന്നു. പബ്ലിക് ലൈബ്രറികളിലും പുസ്തകശാലങ്ങളിലും സ്ഥിരം സന്ദർശകനായിരുന്നു. സാംസ്കാരിക വേദികളിലും സാന്നിധ്യമായിരുന്നു. മലയാള ചലച്ചിത്ര ലോകത്തെ പ്രഗൽഭർക്കൊപ്പം പ്രവർത്തിച്ചെങ്കിലും സിനിമയെയും സിനിമാക്കാരെയും ഏറെ സ്നേഹിച്ച പാലക്കാട്ടുക്കാർക്കിടയിൽ അധികം അറിയപ്പെടാതെയാണ് അദ്ദേഹത്തിന്റെ വിയോഗം. English Summary:
V.R. Balasubrahmanyan was a dedicated assistant director in Malayalam cinema\“s golden era. Although he worked with legends like Bharathan and Padmarajan, he never directed his own film. He was also passionate about books and was a regular visitor to libraries. |
|