കണ്ണൂർ ∙ ജില്ലയിൽ എൽഡിഎഫ് മാത്രം ജയിച്ച് പ്രതിപക്ഷമില്ലാതിരുന്ന തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണത്തിൽ കുറവ്. ജില്ലയിലാകെ യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കിയതിനൊപ്പം ചിറ്റാരിപ്പറമ്പ്, ഏഴോം, എരമം കുറ്റൂർ എന്നിവിടങ്ങളിൽ എൽഡിഎഫിന്റെ സമഗ്രാധിപത്യവും നഷ്ടമായി.2020ൽ പ്രതിപക്ഷമില്ലാത്ത 10 പഞ്ചായത്ത് ഉണ്ടായിരുന്നിടത്ത് ഇക്കുറി 8 ആയി. ചെറുതാഴം (19), കതിരൂർ (20), കല്യാശ്ശേരി (20), കാങ്കോൽ ആലപ്പടമ്പ് (15), കണ്ണപുരം (15), കരിവെള്ളൂർ പെരളം (16), പിണറായി (21), പന്ന്യന്നൂർ (16) എന്നിവിടങ്ങളിലാണ് ഇത്തവണ എൽഡിഎഫ് ഏകപക്ഷീയമായി ജയിച്ചത്. പ്രതിപക്ഷമുണ്ടായിരുന്ന ചെറുതാഴത്ത് ഇത്തവണ എല്ലാ സീറ്റിലും എൽഡിഎഫ് ജയിച്ചു.
കഴിഞ്ഞ തവണ പ്രതിപക്ഷമില്ലാതിരുന്നത് ഏഴോം, കണ്ണപുരം, കല്യാശ്ശേരി, എരമം കുറ്റൂർ, കാങ്കോൽ ആലപ്പടമ്പ്, കരിവെള്ളൂർ പെരളം, പിണറായി, ചിറ്റാരിപ്പറമ്പ്, പന്ന്യന്നൂർ, കതിരൂർ പഞ്ചായത്തുകളിലും തലശ്ശേരി, പാനൂർ ബ്ലോക്കിലും ആന്തൂർ നഗരസഭയിലുമായിരുന്നു. ആന്തൂർ നഗരസഭയും പാനൂർ ബ്ലോക്കും എൽഡിഎഫ് ആധിപത്യം നിലനിർത്തിയപ്പോൾ തലശ്ശേരിയിൽ 2 വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. ചിറ്റാരിപ്പറമ്പ്, ഏഴോം, എരമം കുറ്റൂർ പഞ്ചായത്തുകളിലും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലും പ്രതിപക്ഷ ശബ്ദം ഉയരും.
ഏഴോം പഞ്ചായത്തിൽ 15 സീറ്റിൽ 2 സീറ്റാണ് യുഡിഎഫ് നേടിയത്. പ്രതിപക്ഷമില്ലാതെ 10 കൊല്ലം എൽഡിഎഫ് ഭരിച്ച ചിറ്റാരിപ്പറമ്പിൽ യുഡിഎഫിന് രണ്ടും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചു. എരമം കുറ്റൂർ പഞ്ചായത്തിൽ 2 സീറ്റാണ് യുഡിഎഫിനു ലഭിച്ചത്.
English Summary:
Kannur Local Body Election saw a decrease in local bodies without opposition. UDF made significant gains across the district, breaking LDF\“s dominance in several panchayats. The election results reflect a changing political landscape in Kannur. |