കൊച്ചി ∙ നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷകൾ മുതൽ വിചാരണ നടപടികൾ പ്രസിദ്ധീകരിച്ച ദൃശ്യമാധ്യമത്തിനെതിരായ കേസ് വരെ എത്തിനിൽക്കുന്ന ഹൈക്കോടതിയിൽ ഉടൻതന്നെ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലുമെത്തും. സെഷൻസ് കോടതിയുടെ ശിക്ഷാവിധി കൂടി എത്തുന്നതോടെ അപ്പീലിനു കളമൊരുങ്ങും. ദൃശ്യമാധ്യമത്തിനെതിരായ കേസിലെ അന്വേഷണ പുരോഗതി അറിയിക്കാൻ ഒരാഴ്ച മുൻപ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. 2022ൽ റജിസ്റ്റർ ചെയ്ത 5 എഫ്ഐആറുകളിലെ പുരോഗതി അറിയിക്കാനാണ് നിർദേശിച്ചത്.
Also Read ഗൂഢാലോചനാവാദങ്ങൾ തള്ളി: ഉത്തരം തേടുന്ന ചോദ്യം; ദീലീപിന്റേതല്ലെങ്കിൽ ആരുടെ ക്വട്ടേഷൻ?
കേസിലെ നിർണായക തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചതിൽ കോടതിയുടെ മേൽനോട്ടത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്. അന്വേഷണസംഘത്തെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയാണ് മറ്റൊന്ന്. വിചാരണ നടപടികൾ നീളുന്നതായുള്ള പരാതിയും ഹൈക്കോടതിയിലെത്തിയിരുന്നു. കേസിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ഏപ്രിലിൽ ശരിവച്ചു. ദിലീപ് 2019ൽ നൽകിയ അപ്പീൽ തീർപ്പാക്കിയായിരുന്നു ഉത്തരവ്.
Also Read ‘ജയ്’ വിളികൾ, നിരാശ: വിധി ദിനത്തിൽ ഭാവങ്ങൾ മാറിമറിഞ്ഞ് കോടതി വളപ്പ്; ദിലീപിന്റെ ആലുവയിലെ വീട്ടിലും ആഘോഷം
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെത്തുടർന്നുള്ള കേസും ഹൈക്കോടതിയിൽ പരിഗണനാ വിഷയമായി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിനു ലഭിച്ചെന്നും കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്കു ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിനെത്തുടർന്നായിരുന്നു കേസ്. ദിലീപിന്റെ ഫോണിൽനിന്നു രഹസ്യസന്ദേശങ്ങളും ചിത്രങ്ങളുമടങ്ങുന്ന തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചെന്നത് അടക്കമുള്ള വിഷയങ്ങളും ഹൈക്കോടതിയിലെത്തി.
എഫ് വൺ: ബ്രിട്ടനിലെ ആ പ്രതിഭകൾക്കൊപ്പം ഇനി നോറിസും; ബൈക്കിൽ നിന്ന് കാർട്ടിലേക്ക് തിരിച്ചുവിട്ടത് പിതാവ്; കാറിന്റെ വികസിപ്പിച്ച പിൻഭാഗം പ്ലസ് പോയിന്റ്
ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
MORE PREMIUM STORIES
English Summary:
Actress assault case: The ongoing legal battle surrounding the Kerala actress assault case, currently involving appeals and related cases in the High Court. The High Court is reviewing various aspects, including the probe into unauthorized access of the memory card and allegations of conspiracy, as the legal proceedings continue to unfold.