മലയാളകവിത മരിച്ചെന്ന നിലവിളി പല കാലങ്ങളിലും നമ്മുടെ നിരൂപകരിൽനിന്ന്, ചിലപ്പോൾ കവികളിൽനിന്നു തന്നെയും ഉയർന്നിട്ടുണ്ട്. മാറ്റങ്ങൾക്ക് എതിർനിൽക്കുന്നവരാണ് എക്കാലവും ഇങ്ങനെ നിലവിളിച്ചിട്ടുള്ളത്. പരിണാമത്തിന്റെ ഓരോ പടവിലും നാം ഈ കരച്ചിലും താക്കീതും കേട്ടു. പക്ഷേ കവിത പുതിയ ദിശകളിൽ മുന്നേറുകതന്നെ ചെയ്തു. ആ നിലവിളികളോ നിലവിളിച്ചവരോ ആണ് വാസ്തവത്തിൽ മറക്കപ്പെട്ടത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ, ഇരുപതാംനൂറ്റാണ്ടിൽ കവിത എഴുതിത്തുടങ്ങിയവരിൽ പ്രതിഭയുള്ളവർ സ്വയം നവീകരിച്ചുകൊണ്ടു തുടരുന്നത് നാം ഒരു ഭാഗത്ത് കാണുന്നു. ഒപ്പം പല രീതികളിൽ കവിത നവീകരിക്കപ്പെടുകയും ചെയ്യുന്നു.
അച്ചടി മാധ്യമങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന കവിതകൾ ശ്രദ്ധിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുന്ന കാര്യം വാസനയുള്ള ധാരാളം പേർ കവിത എഴുതുന്നുവെന്നത് മാത്രമല്ല, ഇതുവരെ വായനക്കാർ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിച്ചിരുന്ന വിഭാഗങ്ങൾ കവിതയെ തങ്ങളുടെ ആദ്യത്തെ ആവിഷ്കാരരൂപമായി സ്വീകരിക്കുന്നു എന്നതു കൂടിയാണ്. 10 വർഷത്തിനിടെ എഴുതിത്തുടങ്ങിയ മുപ്പതു കവികളെങ്കിലും ഇതു പറയുമ്പോൾ എന്റെ മനസ്സിലുണ്ട്. പേരുകൾ പറയാത്തത് ചിലവ വിട്ടുപോയാലോയെന്നു ഭയന്നു മാത്രമാണ്. അതിനുപകരം മുന്നോട്ടു വരുന്ന ചില പ്രവണതകൾ മാത്രം ചൂണ്ടിക്കാണിക്കാം.
ഒന്നാമതായി, ചെറിയവരും മുതിർന്നവരുമായ പെൺകുട്ടികൾ ധാരാളമായി കവിതയിൽ തങ്ങളെത്തന്നെ കണ്ടെത്തുന്നു; അവരിൽ ഒരു വലിയ വിഭാഗം ഇന്നു മതത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്ന വിഭാഗത്തിൽപെടുന്നവരാണ് എന്നതും ശുഭസൂചകമാണ്.
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
- വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
MORE PREMIUM STORIES
രണ്ടാമതായി, അനേകം കവിക്കൂട്ടായ്മകൾ ഉണ്ടാകുന്നു. അവ പ്രാദേശികമാകാം, ചിലപ്പോൾ ‘പെൺകവികൾ’പോലുള്ള ലിംഗാടിസ്ഥാനമുള്ള സംഘങ്ങൾ ആകാം, ഫെയ്സ്ബുക്കിലോ വാട്സാപ്പിലോ ആകാം: ഇവർ കവിതയെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യുന്നുണ്ട്.
മൂന്നാമതായി എൽജിബിടിഐക്യു വിഭാഗങ്ങളിൽനിന്ന് അവരുടെ സവിശേഷമായ ജീവിതങ്ങളും അനുഭവങ്ങളും സമൂഹത്തിലെ അനുഭവങ്ങളും ആവിഷ്കരിക്കുന്ന കവിതകൾ ഉണ്ടാകുന്നു.
നാലാമതായി പ്രത്യേകതൊഴിലുകൾ ചെയ്യുന്ന സമുദായങ്ങൾ (ഉദാ:മത്സ്യത്തൊഴിലാളികൾ), ആദിവാസികൾ മുതലായവർ അവരുടെ പരിസരവുമായി ബന്ധപ്പെട്ട ഭാഷകളിലോ മാനകമലയാളത്തിൽനിന്ന് വ്യത്യസ്തമായ സ്വന്തം ഭാഷകളിലോ കവിതകൾ രചിക്കുകയും അങ്ങനെ ഭാഷയ്ക്കുള്ളിലെ ഭാഷകൾക്കു ജീവൻ നൽകുകയും ചെയ്യുന്നു.
അഞ്ചാമതായി, കവിതയുടെ പ്രകാശനം കൂടുതൽ അനായാസമാകുന്നു- ഇന്ന് അതിനു പല മാധ്യമങ്ങളുമുണ്ട്. ആറാമതായി, വസ്തുക്കളും വാക്കുകളും വരകളും ചേർത്തോ സൂചനകളിലേക്ക് നയിച്ചോ പെർഫോം ചെയ്യപ്പെട്ടോ കവിതകൾ പുതുക്കപ്പെടുന്നു (കോൺക്രീറ്റ് പോയട്രി, മെറ്റാ പോയട്രി, പെർഫോമൻസ് പോയട്രി).
ഏഴാമതായി, അനാവിഷ്കൃതമായിരുന്ന പല ജീവിതഭേദങ്ങളിൽനിന്നുമുള്ള ദൈനംദിനാനുഭവങ്ങൾ - ‘മനോഹരം’ അല്ലാത്തതുകൊണ്ട് കവിതയിൽനിന്ന് പണ്ട് അകറ്റിനിർത്തപ്പെട്ടിരുന്നവ- കൂടുതലായി കവിതയിൽ കടന്നുവരുന്നു.
എട്ടാമതായി, സാഹിത്യോത്സവങ്ങളിലും ഇതരചർച്ചാവേദികളിലും കവിത ഒരു പ്രധാന ചർച്ചാവിഷയമായി മാറി, അങ്ങനെ അരങ്ങിന്റെ പാർശ്വങ്ങളിൽനിന്ന് അത് അരങ്ങിന്റെ നടുവിലേക്ക് എത്തിത്തുടങ്ങുന്നു. ഇതൊക്കെ പറയുമ്പോൾ ഒരുപാടു പിറുപിറുപ്പുകൾ എനിക്കു കേൾക്കാം: ഇവരുടെ കൂട്ടത്തിൽ ഒരു വൈലോപ്പിള്ളി ഉണ്ടോ,ഇടശ്ശേരി ഉണ്ടോ, കുഞ്ഞിരാമൻ നായർ ഉണ്ടോ, സുഗതകുമാരി ഉണ്ടോ- അവർക്കു മുൻപും പിൻപും ഉള്ള പേരുകളും വരാം- എന്നെല്ലാം. ഒരു സംശയവും വേണ്ട, അവർ, അതിനു മുൻപുള്ള ആശാനും എഴുത്തച്ഛനും ഉൾപ്പെടെയുള്ള കവികൾ സഹിതം, സഹൃദയർക്കെല്ലാം പ്രിയപ്പെട്ടവർ തന്നെ.
മറ്റൊരു പൊതുവായ ചോദ്യം ഇവരിൽ എത്ര നല്ല കവികൾ ഉണ്ട് എന്നതാണ്. ക്ഷമിക്കണം, ഈ പറയുന്നവർക്ക് അറിയാമോ, നേരത്തേ പറഞ്ഞ വലിയ കവികളുടെ കാലത്ത് എത്രയോ കവികൾ കവിത എഴുതിയിരുന്നുവെന്ന്. അവരിൽ ചിലർ ഇവരെക്കാൾ ജനപ്രിയർ ആയിരുന്നുവെന്ന്, പല പ്രസ്ഥാനങ്ങളും അവർ സൃഷ്ടിക്കുകയും അവരെ കൊണ്ടാടുകയും ചെയ്തിരുന്നുവെന്ന്, അവരിൽ ഇങ്ങനെ ചിലരേ ഇന്ന് അവശേഷിക്കുന്നുള്ളൂവെന്ന്. കൂടുതൽ കേരളീയർ സാക്ഷരതയും ഉന്നതവിദ്യാഭ്യാസവും സാഹിത്യാധ്യയനവും ഇന്നു നടത്തുന്നുണ്ട്. അതിന് ആനുപാതികമായി കവികളും ഉണ്ടാകുന്നു. അവരിൽ ആര് അതിജീവിക്കുമെന്നോ ആരെല്ലാം വളർന്ന് വലിയ കവികൾ ആകുമെന്നോ പ്രവചിക്കാൻ നിങ്ങൾ ആരാണ്?
നിങ്ങൾ നിങ്ങളുടെ ഇഷ്ടവും അഭിരുചിയുടെ നിലവാരവും അനുസരിച്ച് തിരഞ്ഞെടുക്കുന്നു; ഞാനും അതു ചെയ്യുന്നു; മറ്റുള്ളവരും അങ്ങനെ ചെയ്യട്ടെ. പ്രാണവായു പോലെ മനുഷ്യന് ആവശ്യമായിരിക്കുന്നിടത്തോളം കാലം കവിത നിലനിൽക്കും. അതു പഴയ രൂപത്തിൽ തന്നെ നിലനിൽക്കണമെന്നു ശഠിക്കുന്നതു കവികളുടെ പ്രശ്നമല്ല, നിങ്ങളുടേതാണ്. English Summary:
Sachidanandan: The Vibrant Evolution of Modern Malayalam Poetry |
|