കാക്കനാട്∙ വീട്ടുമുറ്റത്തെ ചെടികളിലെ പൂവ് പറിക്കരുത്, വീടിന്റെ സിറ്റൗട്ടിലേക്ക് എല്ലാവരും കൂടി കയറരുത്, മുണ്ട് മടക്കിക്കുത്തരുത് .... സ്ഥാനാർഥിക്കൊപ്പം സ്ക്വാഡായി പോകുന്ന പ്രവർത്തകർക്കു പാർട്ടികൾ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യഘട്ടം സ്ക്വാഡുകളിൽ ചിലയിടങ്ങളിലെങ്കിലും മര്യാദകേടുകൾ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെയാണ് കർശന നിബന്ധനകൾ. പരിചയം പറഞ്ഞു വീടിനകത്തേക്ക് ഓടിക്കയറുന്ന പ്രവണത വേണ്ട. ആത്മബന്ധമുള്ള ഇടങ്ങളിൽ മാത്രം വീടിനകത്തേക്കു കയറിയാൽ മതി.
വിളിച്ചിട്ടോ കോളിങ് ബെൽ അടിച്ചിട്ടോ ആരെയും കാണുന്നില്ലെങ്കിൽ ആളുണ്ടോയെന്നു നോക്കാൻ വീടിന്റെ പിന്നാമ്പുറത്തേക്കുള്ള പോക്കും വേണ്ട. ആ വീട്ടിൽ പിന്നീട് ആളുള്ളപ്പോൾ പോയാൽ മതി. രാത്രിയിലെ ഭവന സന്ദർശനം പരമാവധി ഒഴിവാക്കണം. സന്ധ്യാസമയത്തെ പ്രാർഥനാ വേളകളിലും ഉച്ചയുറക്കത്തിന്റെ സമയത്തും വീടുകളിൽ വോട്ട് ചോദിച്ചു പോകരുത്. അതിരാവിലെ കുട്ടികളെ സ്കൂളിൽ അയയ്ക്കാനും മുതിർന്നവർ ജോലിക്കു പോകാനുമുള്ള തിരക്കിനിടയിലെ ഭവനസന്ദർശനവും ഒഴിവാക്കണം.
പ്രായം ചെന്നവരെയും കിടപ്പു രോഗികളെയും കാണാൻ സ്ക്വാഡിലെ പ്രവർത്തകർ കൂട്ടത്തോടെ വീടിനകത്തേക്കു കയറരുത്. വളർത്തു നായ്ക്കളുള്ള വീടുകളുടെ ഗേറ്റ് തുറക്കും മുൻപ് വീട്ടുകാരുടെ സാന്നിധ്യം ഉറപ്പാക്കണം. തൃക്കാക്കര ഓലിക്കുഴി വാർഡിൽ സ്ഥാനാർഥിക്കൊപ്പം വോട്ടു ചോദിച്ചെത്തിയ ഭർത്താവിനെ നായ കടിച്ചിരുന്നു. സ്ഥാനാർഥിയും ഭർത്താവും ഗേറ്റ് തുറന്ന് വീട്ടുവളപ്പിലേക്കു പ്രവേശിച്ച ഉടനെ പാഞ്ഞെത്തിയ നായ സ്ഥാനാർഥിയുടെ ഭർത്താവിനെ കടിക്കുകയായിരുന്നു. സ്ഥാനാർഥി വീടിനുള്ളിലേക്ക് ഓടിക്കയറിയതിനാലാണു രക്ഷപ്പെട്ടത്. English Summary:
Election Conduct: This article highlights the code of conduct for political squads visiting homes during elections in Kerala, emphasizing respectful behavior and avoiding disturbances. It also details specific incidents and guidelines to ensure a smooth and ethical campaigning process. |
|