എരുമപ്പെട്ടി (തൃശൂർ)∙ വാടകയ്ക്ക് കൊടുത്ത കാർ തിരികെ എടുക്കാൻ ചെന്ന കാറുടമയെ കാർ ഇടിപ്പിച്ച് വധിക്കാൻ ശ്രമം. കാറുടമ കാറിന്റെ ബോണറ്റിൽ അള്ളിപ്പിടിച്ച് തൂങ്ങിക്കിടന്നിട്ടും ഇയാളെ അപകടകരമായ നിലയിൽ വച്ച് കാറോടിച്ച് 7 കിലോമീറ്റർ സംസ്ഥാനപാതയിലൂടെ കൊണ്ടുപോയി. ആലുവ പാനായിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ സോളമനാണ് അതിക്രമം നേരിട്ട കാറുടമ.
കാറോടിച്ചിരുന്ന തൃശൂർ തിരൂർ പോട്ടോർ സ്വദേശി നാലകത്ത് വീട്ടിൽ ബക്കറിനെ (54) എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. രാവിലെ 9 മണിയോടെ എരുമപ്പെട്ടിയിലാണ് സംഭവം.
ഒക്ടോബർ 20നാണ് സോളമന്റെ കാർ ബക്കർ മാസ വാടകയ്ക്ക് എടുത്തത്. പറഞ്ഞ സമയം കഴിഞ്ഞിട്ടും കാർ തിരികെ കൊടുത്തില്ല. വാടകയും നൽകിയിരുന്നില്ല. കാർ തിരികെ കൊടുക്കാൻ പല തവണ സോളമൻ ആവശ്യപ്പെട്ടങ്കിലും തയാറാകാത്തതിനെ തുടർന്ന് സോളമൻ ബിനാമിപുരം പൊലീസിൽ ബക്കറിനെതിരെ പരാതി നൽകിയിരുന്നു.
1 ലക്ഷം പേരുള്ള കുഞ്ഞൻ രാജ്യം മെസ്സിയെ ‘നേരിടുന്നു’; നമ്മളിന്നും സ്റ്റേഡിയം പോലുമില്ലാതെ മെസ്സിയെ കാത്തിരിക്കുന്നു! ക്യുറസാവോ വളർത്തിയ ‘ബ്ലൂ വേവ്’
വിദേശികൾ ‘കണ്ണുവച്ച’ അതിവേഗക്കാരൻ; അഭിമാനത്തോടെ പറന്നിറങ്ങിയവരിൽ മോദിയും: 32 വർഷം കാത്തിരുന്നു കിട്ടിയ ഇന്ത്യയുടെ ‘സ്വന്തം’ തേജസ്സ്
പോർവിമാനങ്ങളും ടാങ്കുകളും തുരത്തി ടൊയോട്ട പിക്കപ്പുകൾ: ഗദ്ദാഫി വിറച്ച ഹൈബ്രിഡ് ആക്രമണം: മണലിലെ ചുവന്ന വര കടന്ന ലിബിയയെ തകർത്ത ‘ഫ്രഞ്ച് തന്ത്രം’
MORE PREMIUM STORIES
കാറിന്റെ ജിപിഎസ് ലൊക്കേഷൻ നോക്കി കാർ കണ്ടുപിടിക്കാൻ ഇന്നലെ പുലർച്ചെ മുതൽ സ്വന്തം നിലയിൽ ശ്രമം നടത്തുകയായിരുന്നു. പെരിന്തൽമണ്ണയിൽ കാർ ഉണ്ടെന്ന് മനസ്സിലാക്കി അവിടെച്ചെന്ന് സുഹൃത്തിനൊപ്പം കാറിനെ പിന്തുടർന്ന സോളമൻ വെള്ളറക്കാട് തിപ്പലശ്ശേരി റോഡിൽ കാർ തടഞ്ഞു. കാറിനു പുറത്തിറങ്ങിയ ബക്കറുമായി വാഗ്വാദമായി.
രോഷാകുലനായി കാറിനുള്ളിൽ തിരികെ കയറിയ ബക്കർ, കാർ മുന്നോട്ടെടുത്ത് സോളമനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ചു. കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ സോളമൻ വൈപ്പറിൽ തൂങ്ങിപ്പിടിച്ച് കിടന്നിട്ടും ബക്കർ കാർ നിർത്താതെ വാഹനത്തിരക്കേറിയ സംസ്ഥാന പാതയിലൂടെ അതിവേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
കാറിന്റെ മുൻഭാഗത്തു തൂങ്ങിക്കിടന്ന് അലറിവിളിച്ച സോളമൻ ഒരു കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണിൽ ഇതെല്ലാം സ്വയം ചിത്രീകരിച്ചു. ഇൗ ദൃശ്യം കണ്ട വഴിയാത്രക്കാർ സിനിമാ ചിത്രീകരണം നടക്കുകയാണെന്നാണ് കരുതിയത്. നിലവിളി കേട്ട് അപകടം മനസ്സിലാക്കിയ ചിലർ ഇടയ്ക്കുള്ള ജംക്‌ഷനുകളിൽ കാർ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും ബക്കർ കാർ വെട്ടിച്ചുമാറ്റി അതിവേഗം മുന്നോട്ടു പാഞ്ഞു.
എരുമപ്പെട്ടി പൊലീസ് സ്റ്റേഷനു മുന്നിലേക്ക് കാർ എത്തിയപ്പോൾ ഓട്ടോഡ്രൈവർമാരുടെ സഹായത്തോടെ വാഹനങ്ങൾ കുറുകെയിട്ട് കാർ തടഞ്ഞ് പൊലീസ് സോളമനെ രക്ഷപ്പെടുത്തി. ഉള്ളിലുണ്ടായിരുന്ന ബക്കറിനെ കസ്റ്റഡിയിലെടുത്തു വധശ്രമത്തിന് കേസെടുത്തു. ബക്കറും സോളമനും തമ്മിൽ ഭൂമി, പണ ഇടപാടുകൾ ഉണ്ടെന്ന് സൂചനയുണ്ട്. ഇരുവരും തമ്മിൽ അടുത്തകാലത്ത് നടത്തിയ ഭൂമിയിടപാടിൽ പണത്തിനു പകരം നൽകിയതാണോ ആഡംബര കാർ എന്ന് സംശയമുണ്ട്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു വരുന്നു. English Summary:
Attempted Murder: Car Owner Attacked, Driven 7km Clinging to Bonnet in Thrissur