നെയ്യാറ്റിൻകര ∙ കഴിഞ്ഞ മാസം അവസാനം ഒട്ടേറെ പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാക്കിയ ‘ചെമ്പല്ലി’ മീൻ എത്തിച്ചത് തമിഴ്നാട്ടിൽ നിന്നാണെന്ന് ഫിഷറീസ് വകുപ്പ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ നിന്ന് മീൻ കയറ്റുമതി ചെയ്യുന്ന കമ്പനികൾ, ഉപേക്ഷിച്ച മത്സ്യങ്ങളാണ് ചെറിയ വിലയ്ക്കു വാങ്ങി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ വിറ്റഴിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ ചേർന്നു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ പരിശോധിക്കാൻ സ്ഥിരം സംവിധാനമൊരുക്കണമെന്ന അഭ്യർഥന ഇതുവരെ പാലിച്ചിട്ടില്ല.
വിവിധ മീൻ ചന്തകളിൽ നിന്ന് വാങ്ങിയ ചെമ്പല്ലി മീൻ കഴിച്ച് മുപ്പതോളം പേർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൊച്ചു കുട്ടികൾക്കു മുതൽ വയോധികർക്കു വരെ ഭക്ഷ്യവിഷബാധ പിടിപെട്ടു. അന്നതു വലിയ വാർത്തയായതിനെ തുടർന്നാണ് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾ ചേർന്ന് അന്വേഷണം നടത്തിയത്. കച്ചവടക്കാരെയും ഇടനിലക്കാരെയും ചുവടു പിടിച്ചു നടത്തിയ അന്വേഷണമാണ് വകുപ്പുകളെ തമിഴ്നാട്ടിലെ മീൻ കയറ്റുമതി കമ്പികളുടെ മുന്നിൽ എത്തിച്ചത്. അവർ ഉപേക്ഷിക്കുന്ന മീൻ വൻ വിലക്കുറവിൽ ആണ് ലഭിക്കുക. ഇതു മാത്രം കച്ചവടം ചെയ്യുന്നവരുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പുകൾക്ക് ലഭിച്ച ഞെട്ടിക്കുന്ന വിവരം.
ഈ സാഹചര്യത്തിൽ മീൻ കയറ്റുമതി ചെയ്യുന്ന കമ്പനികളിൽ നിന്ന് ഇത്തരം മത്സ്യം വിൽപ്പനയ്ക്ക് എടുക്കരുതെന്ന് ഫിഷറീസ് വിഭാഗം കച്ചവടക്കാരോട് അഭ്യർഥിച്ചിട്ടുണ്ട്. എന്നാൽ അതു തടയാൻ കർശന നടപടി സ്വീകരിക്കാൻ തങ്ങൾക്ക് സംവിധാനങ്ങൾ ഇല്ലെന്നാണ് ഭക്ഷ്യ സുരക്ഷാ, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ജീവനക്കാരുടെ എണ്ണം കുറവാണ്. മീൻ പരിശോധിച്ച് ഉടനടി റിപ്പോർട്ട് നൽകാൻ ലാബ് സംവിധാനങ്ങളില്ല. സാംപിൾ ശേഖരിച്ചു ലാബിൽ അയച്ചാലും റിപ്പോർട്ട് ലഭിക്കണമെങ്കിൽ ആഴ്ചകൾ കഴിയും എന്നതാണ് സ്ഥിതി. ഈ രീതിയിൽ തങ്ങൾ മാത്രം വിചാരിച്ചാൽ കാര്യങ്ങൾ നടക്കില്ലെന്ന് അവർ പറയാതെ പറഞ്ഞു.
മീൻ കേടാകാതിരിക്കാൻ രാസവസ്തു
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന മീൻ, കേടാകാതിരിക്കാൻ അപകടകാരിയായ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു പരാതിയുണ്ട്. നെയ്യാറ്റിൻകര നഗരസഭാ പരിധിയിൽ, നഗരസഭയുടെ ടിബി ജംക്‌ഷൻ, ആറാലുംമൂട്, അമരവിള മാർക്കറ്റുകളിലും വ്ലാങ്ങാമുറി, ഓലത്താന്നി, പെരുമ്പഴുതൂർ, തൊഴുക്കൽ തുടങ്ങിയ ഇടങ്ങളിലും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്. താലൂക്കിലെ തന്നെ തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ, കോട്ടുകാൽ പഞ്ചായത്തുകളിലെ മീൻ കച്ചവടം നടത്തുന്ന ഇടങ്ങളിലെല്ലാം ഇതര സംസ്ഥാന മീനിന്റെ സാന്നിധ്യമുണ്ട്. ഫോമാലിൻ, അമോണിയ തുടങ്ങിയ രാസപദാർഥങ്ങളാണ് മീൻ കേടാകാതിരിക്കാൻ വേണ്ടി ഉപയോഗിക്കുന്നത് എന്നാണ് വിവരം.
ഇതിൽ ഫോമാലിൻ മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിക്കാൻ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുവാണ്. വേറെയും രാസ പദാർഥങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അറിവുണ്ട്. ഇക്കാര്യം പകൽ വെളിച്ചം പോലെ ഉദ്യോഗസ്ഥർക്ക് അറിയാമെങ്കിലും തങ്ങൾ നിസഹായരെന്നാണ് അവർ പറയുന്നത്. സർക്കാർ ഇതിനെ ലാഘവത്തോടെ കാണുമ്പോൾ സാധാരണക്കാരൻ രാസവസ്തുക്കൾ ചേർത്ത മീൻ വാങ്ങി ഭക്ഷിച്ച് മാരക രോഗങ്ങൾക്ക് അടിമയാകുന്നു. ഇതിനൊരു ശാശ്വത പരിഹാരം വേണം എന്നതാണ് ജനത്തിന്റെ ആവശ്യം.
English Summary:
Food poisoning outbreak in Neyyattinkara was traced back to contaminated fish imported from Tamil Nadu. Investigations revealed that discarded fish from export companies were being sold cheaply, raising concerns about food safety and the lack of adequate inspection mechanisms. Urgent action is needed to prevent the sale of chemically treated fish and protect public health. |