കോഴിക്കോട് ∙ കോവിഡിനു ശേഷം റെയിൽവേ അടച്ചു പൂട്ടാൻ നിർദേശിച്ച വെള്ളയിൽ റെയിൽവേ സ്റ്റേഷൻ ജനകീയ പ്രതിഷേധത്തെ തുടർന്നു പ്രവർത്തനം തുടങ്ങി മൂന്നര വർഷം പിന്നിട്ടപ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. നേരത്തെ 6 ട്രെയിനുകൾക്ക് സ്റ്റോപ് ഉണ്ടായിരുന്നു. എന്നാൽ കോവിഡിനു ശേഷം 4 ട്രെയിനുകൾക്ക് മാത്രമാണ് സ്റ്റോപ്. യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ ഇതു വഴി സർവീസ് നടത്തുന്ന രണ്ട് പാസഞ്ചർ ട്രെയിനുകൾക്ക് കൂടി സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമായി.
കോവിഡിനു ശേഷം വെള്ളയിൽ റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള നീക്കം നടന്നിരുന്നു. ചോയുണ്ണി മാസ്റ്റർ റോഡ് റസിഡന്റ്സ് അസോസിയേഷന്റെയും വെള്ളയിൽ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് 2022 ഓഗസ്റ്റിലാണ് വീണ്ടും 4 ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചത്. പിന്നീട് സ്റ്റേഷൻ പുതുക്കി നിർമിച്ചു. ആദ്യം നിത്യം 100 യാത്രക്കാരുണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞ 6 മാസമായി യാത്രക്കാരുടെ എണ്ണം പ്രതിദിനം 450 – 500 ഇടയിലായി.
ഇതോടെ കഴിഞ്ഞ മാസം മുതൽ ഇലക്ട്രോണിക് ടിക്കറ്റ് സംവിധാനം നിലവിൽ വന്നു.വെള്ളയിൽ നിന്നു ഷൊർണൂർ, കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്കു മാത്രം ടിക്കറ്റ് നൽകിയ സംവിധാനം മാറ്റി രാജ്യത്തെ മുഴുവൻ റെയിൽവേ സ്റ്റേഷനിലേക്കും ജനറൽ ടിക്കറ്റ് ലഭിക്കുന്ന സംവിധാനം നിലവിൽ വന്നു.രാവിലെ 6.50നും വൈകിട്ട് 3.03നും കണ്ണൂരിലേക്കും വൈകിട്ട് 5നും 7.15നും ഷൊർണൂരിലേക്കുമാണ് ട്രെയിനുള്ളത്. English Summary:
Vellayil Railway Station sees a significant increase in passenger count after reopening. This resurgence follows community protests against its closure, highlighting the station\“s importance to local commuters. |
|