കണ്ണൂർ ∙ മാനേജ്മെന്റ് ക്വാട്ടയിൽ വന്ന ആളാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയെന്നും അദ്ദേഹത്തോട് സഹതാപം മാത്രമേ ഉള്ളൂവെന്നും മേയർ മുസ്‌ലിഹ് മഠത്തിൽ. മരക്കാർകണ്ടി മലിനജല ശുദ്ധീകരണ പ്ലാന്റ് കരാറുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി കെ.െക. രാഗേഷ് ഉയർത്തിയ ആരോപണങ്ങൾ തള്ളിക്കൊണ്ടാണ് മേയർ ഇക്കാര്യം പറഞ്ഞത്. യാതൊരു വിവരവുമില്ലാത്ത ആളാണ് സിപിഎം ജില്ലാ സെക്രട്ടറി. പ്ലാന്റ് നിർമാണവുമായി ബന്ധപ്പെട്ട് അമൃത് മിഷനിൽ നിന്ന് ലഭിച്ച നിർദേശ പ്രകാരമാണ് എല്ലാ കാര്യങ്ങളും ചെയ്തത്. അക്കാര്യം സിപിഎം ജില്ലാ സെക്രട്ടറിക്ക് മനസ്സിലാക്കാൻ സാധിച്ചില്ല എന്നതിൽ സഹതാപമുണ്ട്. ഉന്നതരായ ആളുകളെ തഴഞ്ഞുകൊണ്ടാണ് ഇദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനം തട്ടിപ്പറിച്ചത്. 140 കോടി രൂപയുടെ പദ്ധതിയിൽ 100 കോടി അഴിമതി എന്നു പറഞ്ഞാൽ പിന്നെ എന്താണ് ആ പദ്ധതി എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം ആളുകൾക്ക് ഉണ്ടെന്ന് അദ്ദേഹം മനസ്സിലാക്കണമായിരുന്നു.
Read More
- 40 കോടിയുടെ ടെൻഡർ 140 കോടി ആക്കിയെന്ന് ഒറ്റവരിയിൽ രേഖപ്പെടുത്തി; വിവരങ്ങൾ പുറത്തുവിട്ട് കെ.കെ.രാഗേഷ് Kannur
രാറുകാരൻ അദ്ദേഹത്തെ ചെന്ന് കണ്ടിരുന്നെങ്കിൽ അപ്പോൾ തന്നെ വെളിപ്പെടുത്തണമായിരുന്നു. ഒരുപക്ഷേ കരാറുകൾ ചെന്നിട്ടുണ്ടാകും. അവരുമായി പറഞ്ഞ തുക കിട്ടാത്തതിന്റെ നിരാശ കൊണ്ടായിരിക്കാം ഇപ്പോൾ ആരോപണവുമായി രംഗത്തെത്താൻ കാരണം. അണികളെ ഭീഷണിപ്പെടുത്തിയാണ് പ്രതിഷേധം നടത്തുന്നത്. കാര്യങ്ങൾ ഞങ്ങൾക്ക് അറിയാം പക്ഷേ പാർട്ടി നിർദേശം പാലിക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നാണ് സിപിഎം കൗൺസിലർമാർ പറഞ്ഞത്. കോർപറേഷൻ ഭരണം കൈക്കലാക്കാൻ നടത്തുന്ന നുണപ്രചാരണം മാത്രമാണിത്. ഉദ്യോഗസ്ഥരാണ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിച്ചിട്ടുള്ളത്. മേയറും ഡെപ്യൂട്ടി മേയറും അതിൽ ഇടപെടേണ്ട കാര്യമുണ്ടായിരുന്നില്ല.
അവസാന ഘട്ടത്തിൽ എൽസി ഇൻഫ്രയും കോയ ആൻഡ് കമ്പനിയുമാണ് ടെൻഡറിലുണ്ടായിരുന്നത്. ഇതിൽ എൽസി ഇൻഫ്ര പ്രതിനിധികൾ അവതരിപ്പിച്ച പദ്ധതിരേഖ അപൂർണമായിരുന്നു. ടെക്നിക്കൽ കമ്മിറ്റി ഉന്നയിച്ച സംശയങ്ങൾക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. മറുപടി നൽകുന്നതിന് സമയം അനുവദിച്ചിട്ടും പ്രതികരണമുണ്ടായില്ല. കോയ ആൻഡ് കമ്പനി അവതരിപ്പിച്ച പദ്ധതി രേഖയിൽ കമ്മിറ്റി അംഗങ്ങൾ തൃപ്തരായിരുന്നു. ഇതോടെയാണ് കോയ ആൻഡ് കമ്പനിക്ക് കരാർ നൽകുന്നതിന് ശുപാർശ നൽകിയത്.
140 കോടി എന്നതിന് പകരം 40 കോടി എന്നെഴുതിയത് അന്നത്തെ ഓവർസിയർക്ക് പറ്റിയ തെറ്റാണ്. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പിറ്റേന്ന് രാവിലെ തന്നെ സൂപ്രണ്ടിങ് എൻജിനീയർ തിരുത്തുകയും ചെയ്തു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യങ്ങളിലെല്ലാം 140 കോടി എന്നു തന്നെയാണ് കാണിച്ചത്. സിപിഎമ്മിന്റെ കൗൺസിലർമാരുൾപ്പെടെ അംഗീകരിച്ച ശേഷമാണ് പ്രവർത്തികളുമായി മുന്നോട്ടു പോയതെന്നും മേയർ പറഞ്ഞു.
അതേ സമയം, മേയർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോർപറേഷൻ ഓഫിസിലേക്ക് പ്രതിേഷധ മാർച്ച് നടത്തി. തനതായി ഒരു പദ്ധതിയും നടപ്പാക്കാതെ അഞ്ച് വർഷമായി യുഡിഎഫ് കോർപറേഷൻ കട്ടുമുടിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. ബാരിക്കേഡ് തകർത്ത് അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഇത് അൽപനേരം സംഘർഷത്തിനിടയാക്കി.
English Summary:
Kannur Mayor Muslih Madathil refutes allegations made by CPM Kannur District Secretary regarding the Marakkar kandi project. He claims the allegations are baseless and a political move to undermine the corporation\“s governance. The mayor defends the project\“s transparency and the selection process, stating that all procedures were followed correctly. |
|