കോഴിക്കോട്∙ നഗരത്തിൽ ഓൺലൈൻ ടാക്സികളെ മറ്റു ടാക്സി ഡ്രൈവർമാർ തടഞ്ഞതിനെ തുടർന്നു കോഴിക്കോട് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ പ്രതിഷേധ കൂട്ടായ്മ നടത്തി. ഊബർ, ഓല തുടങ്ങിയവയുടെ ഓൺലൈൻ ബുക്കിങ് എടുത്തു സർവീസ് നടത്തുന്ന ടാക്സി കാറുകളെയാണു പാവമണി റോഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിൽ മറ്റു ടാക്സിക്കാർ തടഞ്ഞത്. മുൻപ് ഇത്തരം ടാക്സികളെ തടയുകയും സംഘർഷം ഉണ്ടാകുകയും ചെയ്തിരുന്നെങ്കിലും പിന്നീട് പ്രശ്നങ്ങൾ ഇല്ലായിരുന്നു.
മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ തെറ്റിധരിപ്പിക്കുന്ന പ്രസ്താവനയാണു പ്രശ്നത്തിനു കാരണമെന്ന് ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. ഓൺലൈൻ സർവീസ് നടത്തുന്ന ടാക്സികൾ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന മന്ത്രിയുടെ പ്രസ്താവനയാണു ടാക്സി ഡ്രൈവർമാർക്കു പ്രചോദനമായതെന്നു നേതാക്കൾ ആരോപിച്ചു. ലൈസൻസ് തരേണ്ടതു സർക്കാരാണ്.
കോടതി നിർദേശിച്ച എല്ലാ കാര്യങ്ങളും ഡ്രൈവർമാർ ചെയ്തിട്ടുണ്ടെന്നും സർക്കാർ നടപടി സ്വീകരിച്ചാൽ ലൈസൻസ് ആകുമെന്നും നേതാക്കൾ പറഞ്ഞു. ജനങ്ങൾക്കു ന്യായമായ വാടകയിൽ സുരക്ഷിത യാത്ര ഉറപ്പു നൽകുന്ന ഓൺലൈൻ സർവീസിനെ എന്തിനാണ് എതിർക്കുന്നതെന്നും നേതാക്കൾ ചോദിച്ചു. പ്രതിഷേധ കൂട്ടായ്മയിൽ യൂണിയൻ പ്രസിഡന്റ് പി.പി.രമേശ്, സെക്രട്ടറി വലിയകത്ത് സിറാജ്, റംഷാദ് പറമ്പത്ത്, കെ.കെ.ജുനൈദ്, റഫീഖ് മേപ്പയൂർ തുടങ്ങിയവർ പ്രസംഗിച്ചു.
English Summary:
Kozhikode taxi strike: The online taxi drivers are protesting against the obstruction of their services by other taxi drivers in Kozhikode. This obstruction follows a controversial statement made by Minister K.B. Ganesh Kumar regarding the licensing of online taxi services. |