മലയിൻകീഴ് ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘കുട്ടി സ്ഥാനാർഥി’. മലയിൻകീഴ് പഞ്ചായത്തിലെ ഒന്നാം വാർഡായ തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇരുപത്തൊന്നുകാരി മച്ചിനാട് അജി ഭവനിൽ അജന്യ എസ്.അജിയാണ്. മലയിൻകീഴ് മാധവ കവി സ്മാരക ഗവ.ആർട്സ് ആൻഡ് സയൻസ് കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്. എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗമായും കോളജിലെ മൂന്നാം വർഷ പ്രതിനിധിയായും വിദ്യാർഥി രാഷ്ട്രീയം തുടരുമ്പോഴാണ് അപ്രതീക്ഷിതമായി സ്ഥാനാർഥിയായി തിരഞ്ഞെടുപ്പ് ഗോദയിൽ എത്തിയത്.
വനിത സംവരണമായ വാർഡിൽ വിദ്യാസമ്പന്നരായ യുവതിയെ സ്ഥാനാർഥിയാക്കണമെന്ന പാർട്ടിയുടെ വിലയിരുത്തലാണ് അജന്യയ്ക്ക് അവസരം ഒരുങ്ങിയത്. വിദ്യാർഥി എന്ന നിലയിൽ വോട്ടർമാരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും വിജയ പ്രതീക്ഷ ഉണ്ടെന്നും അജന്യ പറയുന്നു. പാർട്ടി പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് അജന്യയുടെ വരവ്. ഡ്രൈവറായ പിതാവ് എസ്.അജി പാർട്ടി പ്രവർത്തകനാണ്. മാതാവ് എസ്.സംഗീത സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്നു. സഹോദരി അനന്യ എസ്.അജി മലയിൻകീഴ് ഗവ.കോളജിലെ രണ്ടാം വർഷം ബിരുദ വിദ്യാർഥിയാണ്. English Summary:
Young candidate is contesting in the local election in Malayinkeezhu. This student is creating waves in the election with her political presence and background. |