കാലമെത്ര കഴിഞ്ഞാലും, കെടാതെ സൂക്ഷിച്ച കനവുകൾ കൈവിടാൻ പോരാട്ടവീര്യമുള്ള ആർക്കും സാധിക്കില്ലെന്നുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വിളംബരമാണിത്. 2005ലും 2017ലും കയ്യകലെ വഴുതിപ്പോയ ഏകദിന ക്രിക്കറ്റിലെ ലോകകിരീടം ഞായറാഴ്ച അർധരാത്രി അവർ വിജയാകാശത്തേക്ക് ഉയർത്തിയപ്പോൾ സ്വന്തം മണ്ണും മനുഷ്യരും അതിനു സാക്ഷിയായി ഉണ്ടായത് കാലത്തിന്റെ കാവ്യനീതി.
- Also Read ലോകകപ്പിന് മുൻപ് 75 ലക്ഷം, ഇപ്പോൾ വാങ്ങുന്നത് ഒന്നരക്കോടി! കുതിച്ചുയർന്ന് ജമിമ റോഡ്രിഗസിന്റെ ‘ബ്രാൻഡ് വാല്യു’
കല്ലും മുള്ളും നിറഞ്ഞ കഠിനപാതപോലെയായിരുന്നു ടീം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ ടൂർണമെന്റ്. വിജയവീര്യത്തോടെ ആളിക്കത്തിയ തുടക്കത്തിൽനിന്ന് പരാജയങ്ങളിലേക്കു ടീം വീണത് വളരെ പെട്ടെന്നാണ്. ഇനിയൊരു തിരിച്ചുവരവില്ലെന്നു ക്രിക്കറ്റ് പണ്ഡിതർ വിധിച്ചിട്ടും വിട്ടുകൊടുക്കാൻ അവർ തയാറായില്ല. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായകമത്സരത്തിൽ പൊരുതിനേടിയ ജയവുമായാണ് ടീം സെമിഫൈനലിൽ കടന്നത്. അവിടെ അവരെ കാത്തിരുന്നതാവട്ടെ നിലവിലെ ലോകചാംപ്യന്മാരായ ഓസ്ട്രേലിയ; രണ്ടു വർഷം മുൻപ് മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ പുരുഷടീമിന്റെ കിരീടമോഹം തച്ചുടച്ച അതേ മഞ്ഞക്കുപ്പായക്കാർ!
എന്നാൽ, അവിടെയും ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള സംഘം പതറിയില്ല. വനിതാ ഏകദിന ലോകകപ്പിലെ റെക്കോർഡ് റൺ ചേസുമായി ഓസ്ട്രേലിയൻ വെല്ലുവിളിയെ മറികടക്കുകയായിരുന്നു ഇന്ത്യ. ആ ആത്മവിശ്വാസം തന്നെയാണ് സമ്മർദം തളംകെട്ടിയ ഫൈനൽ പോരാട്ടത്തിൽ, കരുത്തരായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സധൈര്യം വിജയത്തേര് തെളിക്കാൻ ടീമിനെ സഹായിച്ചത്. ടീം തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കൃത്യമായ ഗൃഹപാഠം നടത്തിയാണ് ഇന്ത്യ വനിതാ ലോകകപ്പിന് ഇറങ്ങിയത്. കളിക്കാരുടെ താരത്തിളക്കത്തെക്കാൾ സമീപകാല ഫോം മാത്രമായിരുന്നു ടീം തിരഞ്ഞെടുപ്പിലെ മാനദണ്ഡം.
- Also Read കിരീടം നേടി ഇന്ത്യ; പിന്നാലെ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാത്ത പാക്ക് ടീമിന്റെ കോച്ചിനെ പുറത്താക്കി പിസിബി
- മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
ഇന്ത്യൻ വനിതാ ക്രിക്കറ്റിനു പുതിയ മേൽവിലാസംകൂടി സമ്മാനിച്ചുകൊണ്ടാണ് ഈ ലോകകപ്പിനു തിരശീല വീഴുന്നത്. 10 വർഷം മുൻപുവരെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് എന്നാൽ മിതാലി രാജും ജുലൻ ഗോസ്വാമിയും മാത്രമായിരുന്നു. പിന്നീട് ഹർമൻപ്രീത് കൗറും സ്മൃതി മന്ഥനയുമായി വനിതാ ക്രിക്കറ്റിന്റെ പതാകവാഹകർ. എന്നാൽ, ഈ ടൂർണമെന്റ് അവസാനിക്കുമ്പോൾ ടീമിന്റെ ഭാഗമായ 16 പേരും സൂപ്പർതാര പരിവേഷത്തോടെയാണ് മടങ്ങുന്നത്. പ്ലെയർ ഓഫ് ദ് സീരീസ് പുരസ്കാരം നേടിയ ദീപ്തി ശർമ മുതൽ സെമിഫൈനലിൽ അവിസ്മരണീയ ഇന്നിങ്സ് കളിച്ച ജമീമ റോഡ്രീഗ്സും ഫൈനലിലെ താരമായ ഷെഫാലി വർമയും ഉൾപ്പെടെ ടീമിലെ ഓരോ താരവും തങ്ങളുടെ റോൾ ഭംഗിയാക്കി. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട്, ടൂർണമെന്റിലെ ഓരോ മത്സരത്തിലും ഓരോ മാച്ച് വിന്നർമാരെ സൃഷ്ടിക്കാനും ഇന്ത്യയ്ക്കു സാധിച്ചു.
ഈ രീതിയിലേക്കു ടീമിനെ വളർത്തിയെടുക്കാൻ മുന്നിൽനിന്ന പരിശീലകൻ അമോൽ മജുംദാറിന്റെ സംഭാവനയും ഈ ഘട്ടത്തിൽ മറന്നുകൂടാ. കിരീടനേട്ടത്തിനു പിന്നാലെ ട്രോഫിയുമായി മിതാലി രാജിന്റെയും ജുലൻ ഗോസ്വാമിയുടെയും അടുത്തേക്ക് ഓടിയെത്തിയ ഹർമൻപ്രീത് കൗറിന്റെ മുഖത്ത് ടീമംഗങ്ങൾക്കൊപ്പം ഒരു രാജ്യം മുഴുവനും ഒരുമിച്ചുകണ്ട ആ സ്വപ്നം സത്യമായതിന്റെ ചാരിതാർഥ്യമുണ്ടായിരുന്നു.
- Also Read എല്ലാ യോഗ്യതയുമുണ്ടായിട്ടും ഇന്ത്യന്‍ ടീമിലെത്തിയില്ല, പരിശീലകനായപ്പോഴും വിമർശനം; ഒടുവിൽ ‘കപ്പടിച്ച്’ അമോൽ, അമൂല്യം ഈ മജുംദാർ
അലയടങ്ങാത്ത ആഘോഷങ്ങൾക്കിടയിലും ചില ഓർമപ്പെടുത്തലുകൾ ബാക്കിവച്ചാണ് ഈ ലോകകപ്പ് അവസാനിക്കുന്നത്. സാമ്പത്തികമായും സംഘാടനപരമായും പുരുഷ ക്രിക്കറ്റിനൊപ്പം ഓടിയെത്താൻ വനിതാ ക്രിക്കറ്റിന് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. കളിക്കാരുടെ വാർഷിക വേതനത്തിൽ അടക്കമുള്ള വിവേചനം ഇന്നും മറയില്ലാതെ തുടരുന്നു. അനന്തമായി നീളുന്ന ഈ അന്തരം അവസാനിപ്പിക്കാൻ വനിതാ ലോകകപ്പിലെ കന്നിക്കിരീട നേട്ടം ബിസിസിഐക്കു പ്രചോദനമാകുമെന്നു പ്രത്യാശിക്കാം. English Summary:
Editorial: Indian Women\“s Cricket Team\“s recent victory marks a significant milestone, showcasing their resilience and teamwork. This win underscores the rising prominence of women\“s cricket and the contributions of each player in the team, proving cricket is truly a team game. |
|