സ്‌ത്രീകൾ ക്രൂരമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങളടക്കം ട്രെയിനുകളിൽ തുടർക്കഥയാവുമ്പോൾ ശുഭയാത്ര എന്ന റെയിൽവേ മുദ്രാവാചകം നാണംകെട്ടു തലതാഴ്ത്തിനിൽക്കുകയാണ്. കേരള എക്സ്പ്രസിൽ യാത്രചെയ്ത പെൺകുട്ടിയെ വർക്കലയ്ക്കു സമീപം അക്രമി പുറത്തേക്കു ചവിട്ടിവീഴ്ത്തിയ സംഭവം കേരളത്തെ നടുക്കുന്നതായി.
ട്രെയിനിൽനിന്നുള്ള വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ആ പെൺകുട്ടി റെയിൽവേയുടെ സുരക്ഷാവീഴ്ചകളുടെകൂടി ഇരയല്ലേ? തടയാൻ ശ്രമിച്ച മറ്റൊരു യാത്രക്കാരിയെയും മദ്യലഹരിയിലായിരുന്ന അക്രമി ചവിട്ടിവീഴ്ത്തിയെങ്കിലും ചവിട്ടുപടിയിൽ പിടിച്ചുകിടന്നതുകൊണ്ട് അപകടത്തിൽനിന്നു രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തിന്റെ തൊട്ടുപിറ്റേന്ന്, കൊല്ലം ശാസ്താംകോട്ടയിൽ ട്രെയിൻ യാത്രയ്ക്കിടെ ഭിന്നശേഷിക്കാരനെ യുവാവ് ക്രൂരമായി മർദിച്ചതും തൃശൂരിനടുത്ത് ട്രെയിനിൽനിന്നു ടിക്കറ്റ് പരിശോധകന്റെ (ടിടിഇ) കയ്യിൽ പിടിച്ചുവലിച്ചു പുറത്തേക്കു ചാടാൻ മദ്യലഹരിയിൽ യുവാവു ശ്രമിച്ചതും കേരളം കേട്ടു. തുടർച്ചയായ ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രക്കാരെ കടുത്ത അരക്ഷിതാവസ്ഥയിലെത്തിക്കുകയാണ്. 1) വർക്കലയിൽ ശ്രീക്കുട്ടി വീണ സ്ഥലത്തിന്റെ ആകാശദൃശ്യം. a. അയന്തി ഗ്രൗണ്ട്. b. ശ്രീക്കുട്ടിയെ തള്ളിയിട്ട സ്ഥലം.c. അയന്തി റെയിൽവേ മേൽപാലം. 2) പുലിയൂരിൽ ശ്രീക്കുട്ടി താമസിക്കുന്ന വീട്. 3) പരുക്കേറ്റ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി കണ്ടശേഷം പുറത്തേക്കു വന്ന അമ്മ പ്രിയദർശിനി (വലത്ത്) കരയുന്നു. 2) ശ്രീക്കുട്ടിയുടെ വല്യമ്മ മിനി സമീപം. (ഇൻസെറ്റിൽ ശ്രീക്കുട്ടിയെ തള്ളിയിട്ട സുരേഷ്)
ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യവേ 2011ൽ, ക്രൂരപീഡനത്തിനിരയായി പെൺകുട്ടി മരിച്ച സംഭവത്തിനുശേഷം ട്രെയിനുകളിൽ സുരക്ഷ വർധിപ്പിച്ചെന്ന പ്രഖ്യാപനം വെറുതേയെന്നു തെളിയിക്കുന്നതാണ് വർക്കല സംഭവം. ഷൊർണൂർ സംഭവത്തിനുശേഷം ട്രെയിനുകളിൽ വനിതാ യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കാൻ പല നടപടികളും റെയിൽവേ പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 6നും രാവിലെ 6നും ഇടയിൽ ലേഡീസ് കോച്ചുകളിൽ റെയിൽവേ സുരക്ഷാസേന (ആർപിഎഫ്) പരിരക്ഷ നൽകും, കൂടുതൽ വനിതാ കോൺസ്റ്റബിൾമാരെ ട്രെയിനിലും സ്റ്റേഷനിലും നിയോഗിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളിൽ ഉൾപ്പെട്ട ടോൾ ഫ്രീ നമ്പറും (139) പ്രധാന സ്റ്റേഷനുകളിൽ സിസിടിവി സംവിധാനവും നിലവിൽവന്നെങ്കിലും ലേഡീസ് കോച്ചുകൾ മധ്യഭാഗത്തേക്കു മാറ്റുന്ന നടപടി ചില പാസഞ്ചർ ട്രെയിനുകളിൽ മാത്രമാണു നടപ്പായത്.
- മാതാപിതാക്കളുടെ വിശ്വാസം തെറ്റ്, മക്കൾ മനസ്സു തുറക്കുന്നത് ‘ജീവനില്ലാത്ത’വയോടും; മന്ത്രവാദത്തിലും വിശ്വാസം! ലൈംഗിക അതിക്രമം തുറന്നു പറയുമോ?
- അയാൾ ഉണരും രാത്രി ഒന്നിനും മൂന്നിനും ഇടയ്ക്ക്; കേരളത്തിലെ ട്രെയിനുകളിൽ ഇപ്പോഴും യാത്ര ചെയ്ത് ‘ഗോവിന്ദച്ചാമിമാർ’; ഇനിയും തിരിച്ചറിഞ്ഞില്ലേ ഈ ‘ക്രൈം സ്പോട്ട്’?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
MORE PREMIUM STORIES
എല്ലാ ട്രെയിനിലും പരിരക്ഷ നൽകാനുള്ള ആൾബലം ആർപിഎഫിനോ ഗവ. റെയിൽവേ പൊലീസിനോ (ജിആർപി) ഇപ്പോഴുമില്ല. ഭീഷണസാഹചര്യങ്ങളിൽ ഇവരുടെ സഹായം മിക്ക ട്രെയിനുകളിലും ലഭിക്കാറില്ല. എല്ലാ ട്രെയിനുകളിലും കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് ആർപിഎഫിന്റെയും ജിആർപിയുടെയും അംഗബലം വർധിപ്പിക്കണമെന്ന ആവശ്യം വർക്കല സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ പ്രസക്തമാകുന്നു.
- Also Read വിവരം ലഭിച്ചതും മെമു വേഗം കുറച്ചു, മഹേഷ് കണ്ടു രക്തത്തിൽ കുളിച്ചുകിടക്കുന്ന ശ്രീക്കുട്ടിയെ
എറണാകുളം മുളന്തുരുത്തിയിൽ 2021ഏപ്രിലിൽ മോഷണശ്രമത്തിനിരയായ യുവതി ട്രെയിനിൽനിന്നു വീണു പരുക്കേറ്റ സംഭവം വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. ഇതെത്തുടർന്ന്, ട്രെയിൻ യാത്രക്കാരുടെ സുരക്ഷാപ്രശ്നത്തിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി, അടിയന്തരഘട്ടങ്ങളിൽ അപായബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്ന ശുപാർശ റെയിൽവേയുടെ മുന്നിലില്ലേ എന്നു ചോദിക്കുകയുണ്ടായി. കഴിഞ്ഞ വർഷം തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനടുത്തുവച്ച്, ടിടിഇ കെ.വിനോദിനെ ഒഡീഷ സ്വദേശി ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും കേരളത്തിനുണ്ട്.
മദ്യപർക്കും ലഹരി ഉപയോഗിക്കുന്നവർക്കുമെല്ലാം ഒരു പരിശോധനയുമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന സംവിധാനമായി ട്രെയിനുകൾ മാറിയിരിക്കുകയാണ്. പേരിനുപോലും ഇത്തരക്കാരെ പരിശോധിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നു യാത്രക്കാർ പറയുന്നു. മോഷ്ടാക്കൾക്ക് ഏതുവഴിക്കും കയറാനും ഇറങ്ങിപ്പോകാനും കഴിയുന്ന തരത്തിലാണു റെയിൽവേ സ്റ്റേഷനുകളും ട്രെയിനുകളും. സ്റ്റേഷനുകളിൽ മാത്രം ട്രെയിൻ വാതിലുകൾ തുറക്കുന്ന സംവിധാനം മിക്ക രാജ്യങ്ങളിലുമുണ്ട്. ഈ സംവിധാനപ്രകാരം, വാതിൽ അടഞ്ഞാൽ മാത്രമേ ട്രെയിൻ നീങ്ങൂ. ട്രെയിനിന്റെ ചലനം പൂർണമായി നിന്നാലേ വാതിലുകൾ തുറക്കാനുമാവൂ. രാജ്യത്തെ മെട്രോ ട്രെയിനുകളിലും വന്ദേഭാരത് പോലുള്ള കുറച്ചു ട്രെയിനുകളിലും ഇതുണ്ടെങ്കിലും മറ്റു ട്രെയിനുകളിലും അത്തരം ഓട്ടമാറ്റിക് ഡോറുകൾ വേണ്ടതല്ലേ എന്നു റെയിൽവേ ചിന്തിക്കുന്നില്ല. പുതുതായി നിർമിക്കുന്ന കോച്ചുകളിൽപോലും അതുണ്ടാവണമെന്ന വിചാരമുണ്ടായിട്ടില്ല. എല്ലാ ട്രെയിനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കുന്നതും വൈകിക്കൂടാ.
- Also Read രണ്ടു ബാറിൽ മദ്യപിച്ചതിനുശേഷം ട്രെയിനിൽ കയറി; പെൺകുട്ടിയെ ചവിട്ടി വീഴ്ത്തിയത് പുകവലി ചോദ്യം ചെയ്തതിന്; റിമാൻഡ് റിപ്പോർട്ട്
യാത്രാസൗകര്യത്തോടൊപ്പം സുരക്ഷയും ചേരുന്ന ഇരട്ടപ്പാളത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ സഞ്ചരിക്കേണ്ടതെന്ന സങ്കൽപം പതിവായി പാളംതെറ്റുന്നതാണു നാം കാണുന്നത്. രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനത്തിൽനിന്ന് അതിനുതക്ക സുരക്ഷ കിട്ടുന്നില്ലെങ്കിൽ വലുപ്പപ്പെരുമകൊണ്ടും ശുഭയാത്രാ ആശംസകൊണ്ടും എന്തു കാര്യം? English Summary:
Kerala Train Safety Crisis: Recurring Incidents Expose Railway Security Lapses |
|