തിരുവനന്തപുരം ∙ ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിന്റെ ജനറൽ കോച്ചിൽനിന്നു പെൺകുട്ടിയെ ചവിട്ടി പുറത്തിട്ട കേസിലെ പ്രതി സുരേഷ്കുമാർ പറഞ്ഞ നുണകൾ റെയിൽവേ പൊലീസിനെ ഒന്നരമണിക്കൂർ ചുറ്റിച്ചു. പിടിയിലായപ്പോൾ കുറ്റം നിഷേധിച്ച സുരേഷ്, പെൺകുട്ടിയെ തള്ളിയിട്ടതു ബംഗാളിയാണെന്നും അയാളെ കണ്ടാൽ അറിയാമെന്നും പറഞ്ഞ് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചു. മദ്യപിച്ചിട്ടില്ലെന്നായിരുന്നു രണ്ടാമത്തെ കള്ളം.
Also Read ഫോൺ തട്ടിയെടുത്തു; പിന്തുടർന്ന് പിടികൂടി വനിതാ എഎസ്ഐ
മദ്യപിച്ചതായി പരിശോധനയിൽ തെളിഞ്ഞിട്ടും സുരേഷ് സമ്മതിച്ചില്ല. ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിടുന്നത് യാത്രക്കാരൻ മൊബൈൽ ഫോണിൽ പകർത്തിയിട്ടുണ്ടെന്നും ആ ദൃശ്യം കണ്ടെന്നും പൊലീസ് അറിയിച്ചതോടെ സുരേഷ് അങ്കലാപ്പിലായി. ട്രെയിനിൽ ശ്രീക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അർച്ചന, പ്രതിയുടെ ചിത്രം ഫോണിൽ കണ്ട് തിരിച്ചറിഞ്ഞതോടെയാണു സുരേഷ് കുറ്റം സമ്മതിച്ചത്. അപ്പോഴും പെൺകുട്ടി പ്രകോപനം ഉണ്ടാക്കിയെന്നു കള്ളം പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചു. കോച്ചിനുള്ളിൽ വഴി തടസ്സപ്പെടുത്തിനിന്ന പെൺകുട്ടിയോടു മാറിനിൽക്കാൻ ആവശ്യപ്പെട്ടപ്പോൾ തട്ടിക്കയറിയെന്നും തുടർന്നാണു ചവിട്ടിയതെന്നും സുരേഷ് പറഞ്ഞു.
Also Read യാത്രക്കാരുടെ സുരക്ഷ പ്രഖ്യാപനങ്ങളേറെ; നടപടി പേരിന്
ശ്രീക്കുട്ടിയെ ചവിട്ടി പുറത്തിട്ടതിനു പിന്നാലെ യാത്രക്കാരാണു സുരേഷിനെ തടഞ്ഞുവച്ചു പൊലീസിനു കൈമാറിയത്. അർച്ചനയെയും ഇയാൾ തള്ളിയിടാൻ ശ്രമിച്ചിരുന്നു. വാതിൽപിടിയിൽ തൂങ്ങിക്കിടന്ന അർച്ചനയെ മറ്റു യാത്രക്കാരാണു രക്ഷിച്ചത്. കൊച്ചുവേളി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ സുരേഷിനെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പേട്ട പൊലീസിനു കൈമാറി.
ഇന്ത്യയെ വിറപ്പിച്ച ലോറ, ഗുജറാത്തിന്റെ കരുത്ത്; 13ാം വയസ്സിൽ അണ്ടർ 19 ബെസ്റ്റ്; ‘പഠിപ്പി’യുടെ ടെക്സ്റ്റ്ബുക് ടെക്‌നിക്; ക്രിക്കറ്റിലെ പാട്ട് ഡോക്ടർ...
ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
സുരേഷ് ഏത് സ്റ്റേഷനിൽനിന്നാണു ട്രെയിനിൽ കയറിയത് എന്നതിൽ അവ്യക്തത തുടരുകയാണ്. കോട്ടയത്തുനിന്നു കയറിയെന്നാണു പ്രതിയുടെ മൊഴി. എന്നാൽ, ഇയാൾ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയെന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. റെയിൽവേ സ്റ്റേഷന്റെ നാഗമ്പടം ഭാഗത്തു സിസിടിവി ഇല്ലാത്തതും അന്വേഷണത്തിനു തടസ്സമായി. മറ്റു ഭാഗങ്ങളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
ശ്രീക്കുട്ടിയുടെ അമ്മ പറയുന്നു; ‘മകളെ ജീവനോടെ വേണം’; ചികിത്സ തൃപ്തികരമല്ലെന്ന് ആരോപണം
തിരുവനന്തപുരം ∙ ശ്രീക്കുട്ടിക്കു മെഡിക്കൽ കോളജ് ആശുപത്രിയിൽ നൽകുന്ന ചികിത്സ തൃപ്തികരമല്ലെന്നും മകളെ ജീവനോടെ വേണമെന്നും അമ്മ പ്രിയദർശിനി പറഞ്ഞു. ‘തലയിലും നെറ്റിയിലും മുതുകിലും ഗുരുതരപരുക്കുണ്ട്. ശരീരമാകെ 20 മുറിവുകൾ. അവൾ അബോധാവസ്ഥയിലാണ്. ഇവിടെയായാലും എവിടെയായാലും വിദഗ്ധ ചികിത്സ കിട്ടണം’ – മെഡിക്കൽ കോളജ് ആശുപത്രിക്കു മുന്നിലിരുന്നു പൊട്ടിക്കരഞ്ഞ പ്രിയദർശിനി കണ്ണീർക്കാഴ്ചയായി.
സമൂഹമാധ്യമങ്ങളിലെ വിഡിയോ കണ്ടാണ് മകൾക്ക് അപകടം പറ്റിയെന്ന വിവരം പ്രിയദർശിനി അറിഞ്ഞത്. ബെംഗളൂരുവിലെ ജോലിസ്ഥലത്തുനിന്നാണ് ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ എത്തിയത്. സഹോദരി മിനിക്കൊപ്പമാണു പ്രിയദർശിനി ആശുപത്രിയിലെത്തിയത്. ആരും സഹായിക്കാനില്ലെന്നും അവർ പറഞ്ഞു. വിവരം അറിഞ്ഞത് വാർത്തകളിലൂടെയാണെന്നു മുത്തശ്ശി ഗിരിജ പറഞ്ഞു.
നിർധനകുടുംബമാണെന്നും അടിയന്തരചികിത്സ നൽകണമെന്നും ആശുപത്രിയിൽ എത്തിയ നന്ദിയോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈലജ രാജീവ് ആവശ്യപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പരിഹരിക്കണം. എന്നാൽ, തലയിലെ പരുക്കുകൾ ഭേദപ്പെട്ടു തുടങ്ങിയാൽ മാത്രമേ പുരോഗതി പറയാനാവൂ എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
ശ്രീക്കുട്ടിയുടെ ജീവിതം പണിതീരാത്ത വീട്ടിൽ പുലിയൂരിൽ ശ്രീക്കുട്ടി താമസിക്കുന്ന വീട്.
പാലോട് ∙ പ്രാരബ്ധങ്ങൾക്കിടയിലാണു ശ്രീക്കുട്ടിയുടെ ജീവിതം. ഒരു വർഷം മുൻപായിരുന്നു വിവാഹം. ഭർത്താവ് എറണാകുളത്താണ്. ഭർത്താവിനെ കണ്ട് മടങ്ങുമ്പോഴാണ് ആക്രമണത്തിന് ഇരയായത്. പ്രിയദർശിനി ബെംഗളൂരുവിൽ ജോലിക്കു പോയതോടെ ശ്രീക്കുട്ടി പുലിയൂരിൽ മുത്തശ്ശി ഗിരിജയോടൊപ്പമാണ്. ലൈഫ് ഭവനപദ്ധതിയിൽ ലഭിച്ച വീട് പണി പൂർത്തിയാകാതെ കിടക്കുകയാണ്. English Summary:
Kerala Express Attack: Kerala Express train incident reveals the attack on Sreekutty, where a passenger was assaulted and pushed off a train. The accused initially denied the crime but later confessed after evidence surfaced, leading to further investigation by the railway police.