പാലക്കാട് ∙ മാതാപിതാക്കളുടെ മുന്നിൽവച്ചു യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. 2015 മാർച്ച് 26ന് ഒറ്റപ്പാലം അമ്പലപ്പാറ പിലാത്തറ മുഹമ്മദിന്റെ മകൻ റിസാസ് (26) കൊല്ലപ്പെട്ട കേസിലാണു ശിക്ഷാവിധി.
ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി കോലോത്തുകുന്ന് മട്ടയ്ക്കൽ എച്ച്. മുഹമ്മദ് നിഷാദ് (39), ഇയാളുടെ സഹോദരൻ എച്ച്.സുധീർ (45), ഈസ്റ്റ് ഒറ്റപ്പാലം കോലോത്തുകുന്ന് കാളിയത്ത് എം.ബഷീർ (47) എന്നിവർക്കാണു പാലക്കാട് അഡീഷനൽ സെഷൻ കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ആറു പ്രതികളാണു കേസിലുണ്ടായിരുന്നത്. ഇതിൽ രണ്ടു പ്രതികൾ വിദേശത്തേക്കു കടന്നു. ഒരാളെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു.
2015 മാർച്ച് 26നു രാത്രി റിയാസിനെ പ്രതികൾ വീട്ടിൽ നിന്നു വലിച്ചിറക്കി കുത്തിക്കൊലപ്പെടുത്തിയെന്നാണു കേസ്. റിയാസിന്റെ മാതാ വിന്റെയും പിതാവിന്റെയും കൺമുന്നിലായിരുന്നു സംഭവം. മാതാവിന്റെ മടിയിൽ കിടന്നാണു റിയാസ് മരിച്ചത്. മരണത്തിനു നാലു ദിവസം മുൻപാണ് റിയാസ് വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയത്. റിയാസിന്റെ സഹോദരനെക്കുറിച്ച് പ്രതികൾ നാട്ടിൽ അപവാദം പറഞ്ഞു നടക്കുന്നുണ്ടെന്നു റിയാസിനു വിവരം ലഭിച്ചു. ഇതു റിയാസ് ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യമാണു കൊലപാതകത്തിനു കാരണമായതെന്നാണു കോടതി കണ്ടെത്തിയത്. ഒളിവിൽപോയ നാലുപേരെ ഒറ്റപ്പാലം ഇൻസ്പെക്ടറായിരുന്ന എം.വി.മണികണ്ഠന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. രണ്ടു പേർ വിദേശത്തേക്കു കടന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.വി.ജയപ്രകാശ് ഹാജരായി. ലെയ്സൺ ഓഫിസർ എഎസ്ഐ എൻ.ബിജിത കോടതി നടപടികൾ ഏകോപിപ്പിച്ചു. English Summary:
Palakkad Murder Case: Three convicts get life imprisonment in a youth murder case. The incident occurred in Ottapalam in 2015, where a youth was stabbed to death in front of his parents. |