കൊച്ചി∙ മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചെന്ന ആക്ഷേപം ഉന്നയിച്ച് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ എന്‍. സുബ്രഹ്‌മണ്യനെ അറസ്റ്റ് ചെയ്യുകയും കേസില്‍പ്പെടുത്തുകയും ചെയ്ത നടപടി ഏകാധിപതിയായ ഒരു ഭരണാധികാരിയുടെ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ‘‘ഇത് സ്റ്റാലിന്റെ റഷ്യയോ ഈദി അമീന്റെ ഉഗാണ്ടയോ അല്ല, ജനാധിപത്യ കേരളമാണ്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുഖ്യമന്ത്രി കണ്ടതിന്റെ വിഡിയോ എല്ലാ മാധ്യമങ്ങളിലും വന്നതാണ്. പോറ്റിയെ മുഖ്യമന്ത്രി കണ്ടില്ലെന്നു പറഞ്ഞ ഏക ആള്‍ എം.വി ഗോവിന്ദന്‍ മാത്രമാണ്. സോണിയ ഗാന്ധിക്കെതിരെ വ്യാപകമായി സിപിഎം കള്ളപ്രചാരണം നടത്തിയതിനു മറുപടിയായാണു മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിന്റെ പേരിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്’’– സതീശൻ പറഞ്ഞു.
Also Read 4 അംഗങ്ങളുള്ള ബിജെപിക്ക് കോൺഗ്രസിന്റെ 8 അംഗങ്ങളുടെ പിന്തുണ ! മറ്റത്തൂരിൽ ‘ഓപറേഷൻ കമൽ’; പിന്നിൽ ഈ കാരണങ്ങൾ
വി.ഡി.സതീശന്റെ വാർത്താസമ്മേളനത്തിൽ നിന്ന്
വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെയും സിപിഎം സൈബര്‍ സംഘങ്ങള്‍ എത്ര കടന്നാക്രമണങ്ങളാണു നടത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമൊക്കെ എതിരെ എത്രയോ വ്യക്തിപരമായ കടന്നാക്രമണങ്ങളാണു നടത്തിയത്. ഞങ്ങള്‍ നല്‍കിയ പരാതികളില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നാണു പൊലീസ് പറയുന്നത്. ലൈംഗിക ചുവയുള്ള ആരോപണങ്ങള്‍ വരെ നടത്തുകയാണ്. എഐ ടൂള്‍ ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ അധിക്ഷേപം നടത്തിയതും സിപിഎമ്മാണ്. വയനാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്കാഗന്ധിയും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഡാന്‍സ് ചെയ്യുന്ന വിഡിയോയാണ് സിപിഎം എഐ ടൂള്‍ ഉപയോഗിച്ച് നിര്‍മിച്ചതും പ്രചരിപ്പിച്ചതും. അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുമോ?
Also Read അൽഹിന്ദ് എയർ: തുടക്കത്തിൽ 76 സീറ്റുള്ള വിമാനം, ആസ്ഥാനം കൊച്ചി, പ്രവാസികൾ കാത്തിരിക്കണം
സംസാരിച്ചു കൊണ്ടിരിക്കെ ശുചിമുറിയിൽ പോയി തൂങ്ങി...; അമ്മായിയമ്മയോട് പ്രതികാരം ചെയ്യാൻ ജീവനൊടുക്കിയ അറുപതുകാരൻ; ‘നൈമിഷിക’ ആത്മഹത്യയ്ക്കു പിന്നിൽ?
പൃഥ്വിക്കും ബേസിലിനുമുള്ള പ്ലാനിങ് പോലും ഫുട്ബോൾ ഫെഡറേഷനില്ലേ? ഐഎസ്എൽ വഴിയിൽ കിടക്കുമ്പോഴും കണ്ണ് കോടികളിൽ
മിസ്റ്റര്‍ പിണറായി വിജയന്‍, നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? നിങ്ങള്‍ ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കുകയാണോ? നിങ്ങളുടെ ഭരണത്തിന്റെ അവസാന കാലമാണിത്. അതിന്റെ അഹങ്കാരമാണ് നിങ്ങള്‍ ഇപ്പോള്‍ കാട്ടുന്നത്. മുഖ്യമന്ത്രിയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഇട്ടതിനാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റു ചെയ്തും ക്രിമിനലിനെ കൊണ്ടുപോകുന്നതു പോലെ പൊലീസ് കൊണ്ടു പോയതും. പൊലീസ് ജീപ്പിന് ബോംബ് എറിഞ്ഞതിന് 20 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ച സിപിഎം നേതാവിനെ ജയിലില്‍ എത്തി ഒരു മാസം തികയുന്നതിന് മുന്‍പ് പരോളില്‍ വിട്ട സര്‍ക്കാരാണിത്. നിങ്ങള്‍ പൊലീസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് മന്ത്രിയല്ലേ പിണറായി വിജയന്‍? എന്നിട്ടാണ് പൊലീസുകാരെ ബോംബ് എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച് ജയിലിലായ സിപിഎം നേതാവിന് ഒരു മാസം തികയുന്നതിന് മുന്‍പ് പരോള്‍ നല്‍കിയത്. ഇതാണോ നിങ്ങളുടെ ഭരണം? നിങ്ങളുടെ ഡിഐജി കൈക്കൂലി വാങ്ങി എല്ലാവര്‍ക്കും പരോള്‍ നല്‍കുകയല്ലേ? അതിന്റെ വിഹിതം ഉന്നത ഉദ്യോഗസ്ഥര്‍ കൈപ്പറ്റുകയല്ലേ? ടിപിയെ കൊലപ്പെടുത്തിയ ക്രിമിനലുകള്‍ ഇപ്പോഴും പുറത്തല്ലേ? ലഹരി മരുന്ന് മാഫിയകള്‍ക്ക് നിങ്ങള്‍ സഹായം ചെയ്ത് കൊടുക്കുകയല്ലേ? ജയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നിങ്ങള്‍ ജയിലുകളില്‍ കഞ്ചാവും ലഹരിവസ്തുക്കളും എത്തിച്ചു കൊടുക്കുകയല്ലേ? എന്നിട്ടാണ് മാനം മര്യാദയായി ജീവിക്കുന്നവരെ രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്യുന്നത്. ഞങ്ങളെ പേടിപ്പിക്കാനൊന്നും വരേണ്ട. അത്രയ്ക്ക് നിങ്ങള്‍ ആയിട്ടില്ല. അതുകൊണ്ടൊന്നും കേരളത്തിലെ കോണ്‍ഗ്രസും യുഡിഎഫും പിന്തിരിയില്ല. നിങ്ങള്‍ ഏകാധിപതി ചമഞ്ഞ് ഞങ്ങളെ പേടിപ്പിക്കാന്‍ നോക്കേണ്ട. ഞങ്ങളെ എല്ലാവരെയും വീടുകളില്‍ വന്ന് അറസ്റ്റു ചെയ്യേണ്ടി വരും. പിണറായി വിജയനെ പോലൊരു മുഖ്യമന്ത്രി കേരളത്തിന് എന്തൊരു നാണക്കേടാണ്. നിങ്ങള്‍ കേരളത്തിന് അപമാനമാണ് മിസ്റ്റര്‍ പിണറായി വിജയന്‍. ശബരിമലയില്‍ പാട്ടുപാടിയതിനു കേസെടുത്ത് നാണംകെട്ട് പിന്‍വലിച്ച് ഓടിയ വഴിയില്‍ പുല്ല് പോലും മുളച്ചിട്ടില്ല. എന്തും ചെയ്യാമെന്ന ധാരണയൊന്നും വേണ്ട. ജനങ്ങള്‍ താക്കീത് തന്നിട്ടും അതില്‍ നിന്നൊന്നും നിങ്ങള്‍ പഠിക്കാന്‍ തയാറായിട്ടില്ല. 2026-ല്‍ ഇതിലും വലിയൊരു താക്കീത് ജനം നിങ്ങള്‍ക്ക് തരും. അത് ഏറ്റുവാങ്ങാന്‍ തയാറായിക്കോളൂ. ഭയപ്പെടുത്താനൊന്നും നില്‍ക്കേണ്ട.
Also Read അപമാനിക്കപ്പെട്ട വിവാഹം; ഭാര്യയ്ക്കു നേരെ ചാണകമേറ്; കുഞ്ഞിനെ കൊന്ന് കിണറ്റിലെറിഞ്ഞ ആ അമ്മയെ മറന്നില്ല; ‘അംബേദ്കറുടെ മുൻഗാമി’യെ ഇന്നും ഭയക്കുന്നതാര്?
സമീപകാലത്തല്ലേ ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തത്. 2019-ല്‍ ശബരിമലയില്‍ കൊള്ള നടന്നെന്ന് സിപിഎം നേതാക്കള്‍ക്ക് അറിയാമായിരുന്നല്ലോ. ഇവരുടെ ഇന്റലിജന്‍സ് എവിടെയായിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കുഴപ്പം പിടിച്ച ആളാണ് പങ്കെടുക്കുന്നതെന്നു പൊലീസിന് അറിയില്ലായിരുന്നോ? എന്നിട്ടും മുഖ്യമന്ത്രി സ്വര്‍ണക്കൊള്ള നടത്തിയെന്ന് ഞങ്ങള്‍ പറഞ്ഞില്ല. പക്ഷേ സ്വര്‍ണക്കൊള്ളക്കാരെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. കൊള്ള മറച്ചുവയ്ക്കുന്നതിനു വേണ്ടിയാണ് കേസും അറസ്റ്റുമായി ഇറങ്ങിയിരിക്കുന്നത്. പാട്ടു ചിത്രവും കണ്ട് എന്ത് കലാപമാണ് ഉണ്ടാകുന്നത്. ഇവര്‍ക്കൊക്കെ നിയമ ഉപദേശം നല്‍കുന്നവര്‍ക്ക് നല്ല നമസ്‌ക്കാരം. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ പാരഡിക്കെതിരെ കേസെടുക്കില്ല. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിന്റെ പേരിലാണ് അറസ്റ്റെങ്കില്‍ എത്രയോ സിപിഎം നേതാക്കള്‍ ജയിലിലായേനെ. പോറ്റിക്കൊപ്പം നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ പടം എല്ലാവരും ഇടാന്‍ പോകുകയാണ്. എന്തായാലും അങ്ങനെ ഒരു ചിത്രമുണ്ട്. പോറ്റിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നവരെല്ലാം സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളാണോ? മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കുന്നതിനേക്കാള്‍ എളുപ്പമാണ് സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുക്കാന്‍. കേസുകളൊക്കെ വരുന്നതിന് മുന്‍പാണ് സോണിയ ഗാന്ധിക്കൊപ്പം ഫോട്ടോ എടുത്തത്. നമ്മളെ കാണാന്‍ വരുന്നവരൊക്കെ സത്യസന്ധന്മാരാണെന്ന് കണ്ടെത്താനാകുമോ. മുഖ്യമന്ത്രിയെ പോലെ ഫോട്ടോ എടുക്കാന്‍ വരുന്നവരെ തള്ളിമാറ്റാറില്ല.
അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ ജയിലിലാണ്. എന്നിട്ടും അവര്‍ക്കെതിരെ സിപിഎം എന്തുകൊണ്ടാണ് നടപടി എടുക്കാത്തത്? എല്ലാ ക്രിമിനലുകളെയും സിപിഎം സംരക്ഷിക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സിപിഎം, ബിജെപി, എസ്ഡിപിഐ പിന്തുണ വേണ്ടെന്ന നിലപാടാണ് യുഡിഎഫ് സ്വീകരിച്ചിരിക്കുന്നത്. ഇങ്ങനെ ഏതെങ്കിലും പാര്‍ട്ടി കേരളത്തില്‍ ചെയ്തിട്ടുണ്ടോ? നടപടിക്രമം അനുസരിച്ചാണ് തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്‍മാരെ കണ്ടെത്തിയത്. സിപിഎമ്മില്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. സ്ഥാനം ലഭിക്കാത്ത ആള്‍ക്ക് എന്തു വേണമെങ്കിലും പറയാം. ട്വന്റി20 യെ അകറ്റി നിര്‍ത്തിയിട്ടില്ല. അവരുടെ പിന്തുണ സ്വീകരിക്കരുതെന്നും പറഞ്ഞിട്ടില്ല. സിപിഐ പിന്തുണ നല്‍കിയാലും സ്വീകരിക്കും. പക്ഷേ സിപിഎമ്മിന്റെ പിന്തുണ യുഡിഎഫിന് വേണ്ട. English Summary:
\“This is Not Stalin\“s Russia\“: VD Satheesan criticizes Kerala CM for arresting a Congress leader, likening it to authoritarian rule. The arrest was over a social media post, and Satheesan alleges hypocrisy regarding cyber attacks and protection of criminals by the CPM government.