തിരുവനന്തപുരം ∙ പാർട്ടി പിളർന്നാൽ ആദ്യ അടി ചിഹ്നത്തിനു വേണ്ടിയാണ്, പിന്നെ നിയമപോരാട്ടമായിരിക്കും. ഓരോ പാർട്ടിയ്ക്കും സ്ഥാനാർഥികളേക്കാൾ പ്രധാനമാണ് പലപ്പോഴും അവരുടെ ചിഹ്നം. ക്രിസ്മസ് മാസത്തിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് സിഎംപിയുടെ സ്ഥാനാർഥികളായ 79 പേർ മത്സരിക്കുന്നത് പാർട്ടിയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചു നൽകിയ ചിഹ്നമായ നക്ഷത്രത്തിൽ. തിരഞ്ഞെടുപ്പിനു വോട്ടെണ്ണുമ്പോൾ നന്മയുടെ നക്ഷത്രം വിരിയുമെന്നാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി സി.പി. ജോൺ പറയുന്നത്.
- Also Read ‘15 പെൺകുട്ടികളും ഒരു ആൺകുട്ടിയും പീഡിപ്പിക്കപ്പെട്ടു; രാഹുലിനെ സംരക്ഷിക്കുന്നത് കോൺഗ്രസിന്റെ അധോലോക സംഘം’
ഞായറാഴ്ച രാത്രി നക്ഷത്രം തെളിയിച്ച് പദയാത്ര നടത്താൻ ഒരുങ്ങുകയാണ് തൈക്കാട് വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയും സിഎംപി ജില്ലാ സെക്രട്ടറിയുമായ എം.ആർ.മനോജ്. തിരഞ്ഞെടുപ്പിന്റെ അവസാനറൗണ്ടിൽ വീടുകളിൽ നക്ഷത്രങ്ങൾ വിതരണവും ചെയ്യും. വോട്ട് ചോദിച്ചു പോകുന്ന വീടുകളിലും നഗരത്തിലെ കടകളിലും നക്ഷത്രം തൂക്കി തുടങ്ങിയെന്നും ഡിസംബർ ആകുന്നതോടെ പരാമവധി വീട്ടുകാർ തന്റെ ചിഹ്നം വീടിനു മുന്നിൽ തൂക്കുമെന്നും മനോജ് പറയുന്നു. വീടിനു മുന്നിൽ നക്ഷത്രം തൂക്കണമോയെന്ന് എതിർ പാർട്ടിക്കാർ രണ്ടാമതൊന്ന് ആലോചിക്കുമോയെന്ന് കണ്ടറിയണം.
- Also Read ‘എന്റെ കന്നിവോട്ട് എനിക്കുതന്നെ’; വാഴയൂർ പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായി അദൃശ്യ സുരേഷ്
തൈക്കാടിനോടു ചേർന്നു കിടക്കുന്ന ജഗതി വാർഡിൽ കേരള കോൺഗ്രസ് (ബി) സ്ഥാനാർഥിയായി മത്സരിക്കുന്ന പാർട്ടിയുടെ ജില്ലാ പ്രസിഡന്റും നടനുമായ പൂജപ്പുര രാധാകൃഷ്ണന്റെ ചിഹ്നം ബസ്സാണ്. പാർട്ടിയുടെ ഏക മന്ത്രിയായ ഗണേഷ് കുമാർ ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുമ്പോൾ കിട്ടിയ ബസ് ചിഹ്നം പരമാവധി ഉപയോഗപ്പെടുത്തുകയാണ് കേരള കോൺഗ്രസ് (ബി). സംസ്ഥാനത്ത് 64 സീറ്റുകളിലാണ് ബസ് ചിഹ്നത്തിൽ കേരള കോൺഗ്രസ് (ബി) മത്സരിക്കുന്നത്. ഗണേഷിന്റെ വകുപ്പ് എന്നത് മാത്രമല്ല പൂജപ്പുര രാധാകൃഷ്ണനു ബസുമായുള്ള ബന്ധം. 23 വർഷം കെഎസ്ആർടിസി കണ്ടക്ടറായിരുന്നു അദ്ദേഹം. താൻ ഇപ്പോഴും അരി വാങ്ങി കഴിക്കുന്നത് ആ പണം കൊണ്ടാണെന്നും ബസ്സ് ചതിക്കില്ലെന്നും പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
ബിജെപി സ്ഥാനാർഥികളുടെ അപരന്മാർക്കു ‘താമര’ ചിഹ്നത്തോടു സാമ്യമുള്ള ‘റോസാപ്പൂ’ അനുവദിച്ചതാണ് ബിജെപിയെ ആശങ്കയിലാക്കുന്നത്. ഉള്ളൂർ വാർഡിൽ ബിജെപി സ്ഥാനാർഥിയുടെയും അപരന്റെയും പേര് എസ്.അനിൽകുമാർ. ബിജെപി സ്ഥാനാർഥിക്കു താമര ചിഹ്നം. അപരന് റോസാപ്പൂ. ഗൗരീശപട്ടം വാർഡിൽ ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി എം.രാധികാ റാണിക്കെതിരെ മത്സരിക്കുന്ന അപര സ്ഥാനാർഥി ആർ.ബി.രാധികയ്ക്കു ലഭിച്ചതും റോസാപ്പൂ. മെഡിക്കൽ കോളജ് വാർഡിലെ ബിജെപി സ്ഥാനാർഥി ദിവ്യ എസ്.പ്രദീപിന്റെ അപര സ്ഥാനാർഥി വി.ദിവ്യ, വഞ്ചിയൂർ വാർഡിലെ ബിജെപി സ്ഥാനാർഥി എസ്.സുരേന്ദ്രൻ നായരുടെ അപരൻ സുരേന്ദ്രൻ നായർ, കടകംപള്ളി വാർഡിലെ ജയ രാജീവിന്റെ അപര ജയകുമാരി, കഴക്കൂട്ടത്ത് കഴക്കൂട്ടം അനിലിന്റെ അപരൻ അനിൽകുമാർ, കാട്ടായിക്കോണത്ത് രേഷ്മ രാജിന്റെ അപര രേഷ്മ ബി.സജീവ്, സൈനിക സ്കൂൾ വാർഡിൽ വി.സുദേവൻ നായരുടെ അപരൻ സുദേവൻ, ചെമ്പഴന്തിയിൽ അഞ്ജു ബാലന്റെ അപര ജെ.ആർ.അഞ്ജു രാജ്, കാര്യവട്ടത്ത് എസ്.എസ്.സന്ധ്യറാണിയുടെ അപര എസ്.സന്ധ്യ തുടങ്ങിയവർക്കും റോസാപ്പൂ ആണ് ചിഹ്നം. ഇതോടെ തലസ്ഥാനത്ത് താമരപ്പൂ വിരിയിക്കാനുള്ള നീക്കത്തിൽ ആശങ്കയിലാണ് ബിജെപി.
ചിഹ്നം സംബന്ധിച്ച കൗതുകങ്ങളും തർക്കങ്ങളും ഇന്ന് തുടങ്ങിയതല്ല. ആദ്യകാല തിരഞ്ഞെടുപ്പ് മുതൽ ചിഹ്നത്തിനു വേണ്ടി ചിന്നം വിളിക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ പതിവാണ്.
പഴക്കം അരിവാൾ നെൽക്കതിരിന്, സിപിഐ മോഹിച്ച ആ ചിഹ്നം
ഐക്യ കേരളത്തിൽ ഒരേ ചിഹ്നത്തിൽ മത്സരിച്ച ഏക പാർട്ടി സിപിഐ ആണ്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തിരഞ്ഞെടുപ്പ് ചിഹ്നമാണ് ധാന്യക്കതിരും അരിവാളും. 1964ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായിരുന്ന അരിവാളും നെല്‍ക്കതിരും പിളര്‍പ്പിനു ശേഷം സിപിഐക്ക് ലഭിക്കുകയായിരുന്നു. 1964നു ശേഷം ഇതുവരെ മാർക്സിസ്റ്റ് പാർട്ടിയും ഒരേ ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. അരിവാള്‍ ചുറ്റിക നക്ഷത്രമാണ് മാർക്സിസ്റ്റ് പാർട്ടിയുടെ ചിഹ്നം. ഉത്തരേന്ത്യയില്‍ സിപിഐയുടെ ചിഹ്നത്തെ അരിവാളും ഗോതമ്പും, അരിവാളും ചോളവും എന്നിങ്ങനെ പ്രാദേശികമായി കൃഷിയുടെ പേരില്‍ വ്യത്യസ്തമാക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ അരിവാളും നെല്‍ക്കതിരും എന്ന് തന്നെയാണ് വിശേഷണം.
1952 ല്‍ ആദ്യ തിരഞ്ഞെടുപ്പില്‍ സിപിഐ തങ്ങള്‍ക്ക് ചുറ്റിക അരിവാള്‍ ചിഹ്നമായി ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയുടെ കൊടി തന്നെ ചിഹ്നമായി അനുവദിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിസമ്മതിച്ചു. അങ്ങനെയാണ് സിപിഐ ചുറ്റികയ്ക്കുപകരം നെല്‍ക്കതിര്‍ വച്ച് പ്രശ്‌നം പരിഹരിച്ചത്. 1964ൽ പാർട്ടി പിളർന്നെങ്കിലും ചിഹ്നത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുന്നത് 1967 ലാണ്. അന്ന് സിപിഐ മോഹിച്ച അരിവാൾ ചുറ്റിക സിപിഎമ്മിനാണ് ലഭിച്ചത്.
മാറിമറിഞ്ഞ കോൺഗ്രസ് ചിഹ്നങ്ങൾ
രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചിഹ്നം പിളർപ്പുകളെ തുടർന്ന് മൂന്നു തവണയാണ് മാറിമറിഞ്ഞത്. നെഹ്റുവിന്റെ കാലത്ത് നുക മേന്തിയ കാളകളായിരുന്നു ആദ്യ ചിഹ്നം. 1969ൽ പാർട്ടി പിളർന്നതിനെ തുടർന്ന് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് (ആർ) കാളയും കിടാവും ചിഹ്നമാക്കി. 1978ൽ പാർട്ടി രണ്ടാം തവണ പിളർന്നപ്പോൾ ഇന്ദിരാഗാന്ധി കോൺഗ്രസ് ഐ രൂപീകരിക്കുകയും കൈപ്പത്തി ചിഹ്നം സ്വീകരിക്കുകയും ചെയ്തു.
ഫോർവേഡ് ബ്ലോക്കിന്റെ കൈപ്പത്തി
1952ലെ ആദ്യ തിരഞ്ഞെടുപ്പിൽ ഫോർവേഡ് ബ്ലോക്കാണ് കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ചത്. സുഭാഷ് ചന്ദ്ര ബോസ് രൂപീകരിച്ച ഫോര്‍വേഡ് ബ്ലോക്ക് ആശയത്തിന്റെ പേരില്‍ ഒന്നാം തിരഞ്ഞെടുപ്പില്‍ തന്നെ പിളര്‍ന്നിരുന്നു. പാര്‍ട്ടിയിലെ സുഭാഷിസ്റ്റ് വിഭാഗം കോണ്‍ഗ്രസിലേക്ക് തിരികെ പോകണം എന്നാവശ്യപ്പെട്ടു. എന്നാല്‍ പാര്‍ട്ടിയിലെ മാര്‍ക്‌സിസ്റ്റ് വിഭാഗം ആ നിലപാടിനെ എതിര്‍ത്തു. സുഭാഷിസ്റ്റ് വിഭാഗക്കാര്‍ ഫോര്‍വേഡ് ബ്ലോക്ക് (റൂയിക്കര്‍) എന്ന പേരില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചപ്പോള്‍ എതിർവിഭാഗം എഴുന്നേറ്റ് നിന്ന് ഗര്‍ജിക്കുന്ന സിംഹം ചിഹ്നത്തില്‍ ജനവിധി തേടി. തിരഞ്ഞെടുപ്പിനു ശേഷം നേതാജിയുടെ സഹോദരന്‍ ശരത്ചന്ദ്ര ബോസ് ഇടപ്പെട്ട് ഇരുകൂട്ടരെയും യോജിപ്പിച്ചു. പാര്‍ട്ടി ലയനം ഉണ്ടായതോടെ ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് എന്ന പൊതു പാര്‍ട്ടി പേര് സ്വീകരിക്കുകയും ഗര്‍ജിക്കുന്ന സിംഹത്തെ തിരഞ്ഞെടുപ്പ് ചിഹ്നമായി അംഗീരിക്കുകയും ചെയ്തു.
താമര വിരിഞ്ഞ വഴി
1951ല്‍ ശ്യാമപ്രസാദ് മുഖര്‍ജി രൂപം നല്‍കിയ ‘അഖില ഭാരതീയ ജനസംഘം’ എന്ന പാര്‍ട്ടിയായിരുന്നു ബിജെപിയുടെ ആദ്യരൂപം. ‘എണ്ണവിളക്ക്’ ആയിരുന്നു ചിഹ്നം. അടിയന്തരാവസ്ഥക്കാലത്ത് ജനസംഘം മറ്റു പല പാര്‍ട്ടികളുമായി ലയിച്ച് ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെട്ടു. ചിഹ്നം ‘കലപ്പയേന്തിയ കര്‍ഷകന്‍’. 1980 ബിജെപി എന്ന പേരില്‍ ജനതാ പാര്‍ട്ടി പുനര്‍ജനിക്കുനത്. കുങ്കുമ നിറത്തിലുള്ള താമര ഒരു പൂവ് ആണ് ബിജെപിയ്ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നം. 45 വർഷമായി പാർട്ടിയുടെ ചിഹ്നം മാറിയിട്ടില്ല.
അന്ന് ഡിമാൻഡ് കലപ്പയ്ക്ക്
എല്ലാ രാഷ്ട്രീയ പാർട്ടുകളും ചിഹ്നമായി ആദ്യകാലത്ത് ആവശ്യപ്പെട്ടിരുന്നത് കലപ്പയായിരുന്നു. ആവശ്യം കൂടിയതോടെ ആർക്കും കലപ്പ കൊടുക്കേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചു. English Summary:
Election symbols play a crucial role in Kerala politics, especially during local elections: These symbols, like the CMP\“s star and the Kerala Congress (B)\“s bus, are vital for connecting with voters and can significantly influence election outcomes. |