കണ്ണൂർ∙ 40 വർഷമായി ഒരേ വാർഡിനെ പ്രതിനിധീകരിക്കുന്ന പഞ്ചായത്തംഗമായ റിട്ട. അധ്യാപിക ഇത്തവണയും മത്സരത്തിന്. പ്രചാരണത്തിന് ഫ്ലക്സുകളോ ബോർഡുകളോ ഇല്ല. കാരണം ആ വാർഡിലെ എന്നല്ല, പഞ്ചായത്തിലെ വരെ കൊച്ചുകുട്ടിക്കുപോലും മെംബർ ലളിതാ ദേവിയെ അറിയാം. ഇത്തവണ വീണ്ടും തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോഴും പ്രചാരണത്തിനു പോസ്റ്ററുകളൊന്നുമില്ല. എല്ലാ വീടുകളിലും അഭ്യർഥനപത്രം നൽകുന്നുണ്ട്. വളപട്ടണം പഞ്ചായത്തിലെ ആറാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയാണ് രാമപുരം യുപി സ്കൂളിൽ നിന്ന് വിരമിച്ച അധ്യാപികയായ ലളിതാ ദേവി. രണ്ട് തവണ പഞ്ചായത്ത് പ്രസിഡന്റും ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ലളിത ഒരേ വാർഡിൽ തന്നെയാണ് ഇക്കാലമത്രയും മത്സരിച്ചത്.
1979ലാണ് ആദ്യമായി മത്സരിച്ചതെന്ന് ലളിതാ ദേവി മനോരമ ഓൺലൈനോടു പറഞ്ഞു. ‘‘ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോട് ആഭിമുഖ്യമോ പാർട്ടി കുടുംബമോ ആയിരുന്നില്ല. അച്ഛൻ പൊലീസിലായിരുന്നതിനാൽ അനാവശ്യമായി പുറത്തിറങ്ങാൻ പോലും സാധിക്കില്ലായിരുന്നു. 1979ൽ ജനതാ പാർട്ടിക്കാരാണ് ആദ്യം സമീപിച്ചത്. എന്നാൽ താൽപര്യമില്ലെന്ന് പറഞ്ഞു. പിന്നീട് കോൺഗ്രസുകാർ എത്തി. ഇന്ദിരാ ഗാന്ധിയോട് ഇഷ്ടമുണ്ടായിരുന്നതിനാൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. രാമപുരം യുപി സ്കൂൾ അധ്യാപികയായിരുന്നെങ്കിലും എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് മത്സരിക്കുന്നതിനു തടസമുണ്ടായിരുന്നില്ല. പിന്നീടങ്ങോട്ട് ഒരു തവണ മാത്രമാണ് മത്സരിക്കാതിരുന്നത്. 2005ൽ വാർഡ് പട്ടികജാതി സംവരണമായപ്പോൾ മത്സരത്തിൽ നിന്ന് വിട്ടുനിന്നു. വാർഡ് വനിത സംവരണമായാലും ജനറൽ ആയാലും താൻ തന്നെയാണ് മത്സരിക്കുന്നത്. 2000ത്തിൽ രണ്ടര വർഷം പ്രസിഡന്റായി. പിന്നീട് 2017 മുതൽ 2020 വരെ വീണ്ടും പ്രസിഡന്റായി. ഒരു തവണ വൈസ് പ്രസിന്റുമായി. 2001ൽ ഹെഡ്മിസ്ട്രസ് ആയി വിരമിച്ചു. ഹെഡ്മിസ്ട്രസ് ആയിരിക്കുമ്പോഴാണ് പ്രസിഡന്റുമായത്. ഇതോടെ ആറ് മാസം ജോലിയിൽ നിന്ന് ലീവ് എടുക്കേണ്ടി വന്നു. പ്രസിഡന്റായിരുന്ന കാലത്ത് പഞ്ചായത്തിനു രണ്ട് കോടി രൂപ വരെ നീക്കിയിരിപ്പുണ്ടാക്കാൻ സാധിച്ചു.
- Also Read നാടിന്റെ മേക്കപ്പ്മാനാകാൻ ‘മോർച്ചറിയിലെ മേക്കപ്പ്മാൻ’; ടി.പി.ചന്ദ്രശേഖരന്റേതുൾപ്പെടെ 7,159 മൃതദേഹങ്ങൾ ഒരുക്കിയ വിൽഫ്രഡ് സ്ഥാനാർഥി
ജില്ലാ പഞ്ചായത്തിലേക്കോ മറ്റോ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെടുകയോ താൻ അവസരം ചോദിക്കുകയോ ചെയ്തില്ല. വാർഡിലെ എല്ലാവരുമായും ദീർഘകാലമായി അടുത്ത ബന്ധമുണ്ട്. അതിനാൽ പോസ്റ്ററടിച്ച് പ്രചാരണം നടത്തേണ്ട ആവശ്യമില്ല. പരേതനായ ഈശാനനാണ് ഭർത്താവ്. മനോജും മീനയുമാണ് മക്കൾ. ഭർത്താവും മക്കളും പൊതുപ്രവർത്തനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പ്രചാരണത്തിനു വരാറില്ല. ഇത്തവണയും ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ല’’– ലളിതാ ദേവി പറഞ്ഞു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- അവർ മൂന്നും കഴിഞ്ഞിട്ടു മാത്രം സഞ്ജുവിനു സാധ്യത; കാത്തിരുന്നിട്ട് കാര്യമുണ്ടോ? രോഹിതും കോലിയുമല്ല കാരണം; രാഹുൽ ക്യാപ്റ്റനായതിന്റെ ഉദ്ദേശ്യം വേറെ!
- ‘പ്രായം’ കുറയും, ശരീരകാന്തിയും ലൈംഗിക ശേഷിയും കൂട്ടും; തൈലം പുരട്ടി കുളിച്ചാൽ ഗുണങ്ങളേറെ; ശാസ്ത്രീയമായ തേച്ചുകുളി എങ്ങനെ?
MORE PREMIUM STORIES
English Summary:
Panchayat Member Lalitha Devi Contesting Again Representing same ward for 40 years: she relies on her long-standing relationships rather than traditional campaign methods. She aims to continue her service to the Valapattanam Panchayat. |