കൊച്ചി ∙ മെസിയുടെ വരവുമായി ബന്ധപ്പെട്ട് കലൂർ സ്റ്റേഡിയം നവീകരണ വിവാദം പൂർണമായ രാഷ്ട്രീയ പോരിലേക്ക്. സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ)യ്ക്കും സ്പോൺസർക്കും പൂര്‍ണ പിന്തുണയുമായി സിപിഎം രംഗത്തെത്തി. എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് സ്റ്റേഡിയം നവീകരണത്തിന് വിട്ടു നൽകിയതെന്നാണ് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻ പിള്ള ഇന്ന് വ്യക്തമാക്കിയത്. എന്നാൽ തങ്ങൾക്ക് സ്പോൺസറുമായി കരാറില്ലെന്നും പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനാണ് സ്റ്റേഡിയം കൈമാറിയത് എന്ന നിലപാടും ജിസിഡിഎ ചെയർമാൻ സ്വീകരിച്ചിട്ടുണ്ട്. ജിസിഡിഎയ്ക്കും കായിക വകുപ്പിനുമെതിരെ വലിയ പ്രതിഷേധമാണ് കോൺഗ്രസും ബിജെപിയും ഉയർത്തുന്നത്. ഇന്ന് ജിസിഡിഎ യോഗം നടക്കുന്നിടത്തേക്ക് യുവമോർച്ച പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുകയും കായിക മന്ത്രി വി.അബ്ദുറഹ്മാന്റെ കോലം കത്തിക്കുകയും ചെയ്തു. ഉച്ച കഴിഞ്ഞ് കോൺഗ്രസും സമരപരിപാടികൾ തീരുമാനിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പ് കൂടി അടുത്തു വരുന്ന സാഹചര്യത്തിൽ സ്റ്റേഡിയം വിഷയം ഇനിയും ചൂടുപിടിക്കുമെന്ന് ഉറപ്പ്.  
  
 -  Also Read  ‘പാക്കിസ്ഥാനിലെ ഓരോ ജില്ലയിലും ജയ്ഷെ വനിതാ ബ്രിഗേഡ്, കർശന പരിശീലനം’; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഭീകരൻ മസൂദ് അസ്ഹർ   
 
    
 
സ്റ്റേഡിയം കൈമാറ്റം വിവാദമായ സാഹചര്യത്തിലാണ് ജിസിഡിഎ ഇന്ന് അടിയന്തര യോഗം ചേരുന്നത്. സ്റ്റേഡിയം വിഷയം ചര്‍ച്ച ചെയ്യില്ലെന്ന് ചന്ദ്രൻ പിള്ള പറഞ്ഞെങ്കിലും ഇതുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കോൺഗ്രസ് നേതാക്കളും സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച ടർഫ് നശിപ്പിച്ചു എന്നും അത് ക്രിമിനൽ പ്രവർത്തിയാണെന്നും ഇക്കാര്യം ചർച്ച ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ‘‘കോൺഗ്രസ് നേതൃത്വം അവിടെ കയറി വൃത്തികേട് കാണിച്ചു. ടര്‍ഫ് മെച്ചപ്പെടുത്തി വരികയായിരുന്നു. അവർ ചെയ്തത് തെറ്റാണ്. മെസിയൊക്കെ വന്ന കളിക്കണമെങ്കിൽ ടർഫ് നന്നായി കിടക്കണം. മെസി വരണ്ട എന്നാണ് കോൺഗ്രസ് നിലപാടെങ്കിൽ അതു പറഞ്ഞാൽ മതി’’, ചന്ദ്രൻ പിള്ള പറഞ്ഞു. ജിസിഡിഎ യോഗത്തിനു മുന്നോടിയായി സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേർന്നിരുന്നു. ചന്ദ്രൻ പിള്ളയും ജിസിഡിഎ കൗൺസിൽ അംഗം കൂടിയായ എംഎൽഎ വി.പി.ശ്രീനിജിന്‍, പാർട്ടി ജില്ലാ സെക്രട്ടറി എസ്.സതീഷ് അടക്കം യോഗം ചേർന്ന് സ്റ്റേഡിയം വിഷയം ചർച്ച ചെയ്തു. കോൺഗ്രസിന് രാഷ്ട്രീയ മുതലെടുപ്പിന് അവസരം നൽകരുത് എന്നും യോഗം തീരുമാനിച്ചിരുന്നു. സ്റ്റേഡിയം വിഷയത്തിൽ ജിസിഡിഎയ്ക്ക് ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി പിന്നീട് പ്രസ്താവിച്ചിരുന്നു.  
  
 -  Also Read   1200 കി.മീ. അകലെ ചുഴലിക്കാറ്റ് വീശുമ്പോൾ കേരളത്തില്‍ എന്താണിത്ര മഴ? അതിവൃഷ്ടിക്ക് പിന്നിൽ ‘ഗൾഫ്’ കണക്‌ഷന്‍’; പഴയ കാലവർഷം ഇനിയില്ല?   
 
    
 
ഇതിനു പിന്നാലെയാണ് എല്ലാ കാര്യങ്ങളും നിയമപരമാണെന്ന വാദവുമായ ചന്ദ്രൻ പിള്ള പ്രതകരിച്ചത്. എല്ലാ വ്യവസ്ഥകളും പാലിച്ചാണ് സ്റ്റേഡിയത്തിലെ പ്രവർത്തനങ്ങൾ നടത്തുന്നത്. ‘‘സ്പോൺസർക്ക് ജിസിഡിഎ സ്റ്റേഡിയം കൈമാറിയിട്ടില്ല. ജിസിഡിഎയ്ക്ക് കരാർ ഉള്ളത് പൊതുമേഖലാ സ്ഥാപനമായ കേരള സ്പോർട്സ് ഫൗണ്ടേഷനുമായിട്ടാണ്. അവിടെ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും പരിശോധിക്കാൻ കൃത്യമായ മോണിറ്ററിങ് കമ്മിറ്റിയുണ്ട്. അവിടെ മരം മുറിച്ചത് അനുവാദത്തോടെയാണ്. അങ്ങനെയല്ല എന്നു കണ്ടാൽ നടപടി എടുക്കും’’, ചന്ദ്രൻ പിള്ള പറഞ്ഞു. സ്റ്റേഡിയം നവീകരണത്തിന് 70 കോടി രൂപയാണ് ചിലവഴിക്കുക എന്നാണ് സ്പോൺസർ പറയുന്നത് എന്നതിനോട് ചന്ദ്രൻ പിള്ള പ്രതികരിച്ചത് ‘അത് ഏറ്റെടുക്കണോ’ എന്നാണ്. നവംബര്‍ 30നകം സ്റ്റേഡിയം നവീകരണം  പൂർത്തിയാക്കുമെന്നും ഡിസംബറിൽ ഐഎസ്എൽ ഫുട്ബോൾ മത്സരങ്ങൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  
         
  
 -    ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...  
 
        
  -    ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും  
 
        
  -    സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ  
 
        
   MORE PREMIUM STORIES  
  
 
എന്നാൽ സ്റ്റേഡിയം നവീകരണത്തിൽ എതിർപ്പ് ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മെസിയും അർജന്റീന ടീമും നവംബറിൽ വരുന്നില്ല എന്നു വ്യക്തമായതിനു പിന്നാലെ സ്റ്റേഡിയം സന്ദർശിച്ച് സ്ഥലം എംപി ഹൈബി ഈഡനാണ് കോൺഗ്രസ് നീക്കത്തിന് തുടക്കം കുറിച്ചത്. ‘ദുരൂഹതയുള്ള ഇടപാട്’ എന്നാണ് സ്റ്റേഡിയം കൈമാറ്റത്തെക്കുറിച്ച് ഹൈബി പ്രസ്താവിച്ചത്. കാര്യങ്ങൾ വിശദമാക്കണമെന്ന് ആവശ്യപ്പെട്ട് ജിസിഡിഎ ചെയർമാന് ഹൈബി കത്തയയ്ക്കുകയും ചെയ്തു. പിന്നാലെ ജിസിഡിഎ കൗണ്‍സിൽ അംഗവും സ്ഥലം എംഎൽഎയുമായ ഉമ തോമസും സ്റ്റേഡിയം വിഷയത്തിൽ എതിർപ്പുമായി രംഗത്തെത്തി. ഹൈബി ഈഡൻ, എംഎല്‍എമാരായ ഉമ തോമസ്, ടി.ജെ.വിനോദ് തുടങ്ങിയവർ സ്റ്റേഡിയം സന്ദർശിക്കുകയും ചെയ്തു. പിന്നാലെയാണ് ഇന്നലെ വൈകിട്ട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കോൺഗ്രസ് കൗൺസിലർമാർ അടക്കമുള്ള ഒട്ടേറെ നേതാക്കളും സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. അനുവാദം കൂടാതെ പ്രവേശിച്ച് ടർഫ് നശിപ്പിച്ചു എന്നു കാണിച്ചാണ് ജിസിഡിഎ സെക്രട്ടറി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. English Summary:  
Kaloor Stadium Renovation sparks political controversy in Kochi. The renovation plans face opposition from Congress and BJP, while CPM supports the GCDA and the sponsor. The issue is becoming a point of contention ahead of upcoming local elections. |