2006 നവംബർ 1. അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ. മൻമോഹൻ സിങ്ങിനെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് രാജ്‌ഭവനിലേക്കു കൊണ്ടുപോകുന്നതിനിടെ പൈലറ്റ് വാഹനമോടിച്ച ഡ്രൈവർക്കു വഴി തെറ്റി. തുടർന്ന് വാഹനവ്യൂഹം 5 മിനിറ്റോളം നിശ്‌ചലമായി. കേരളത്തിൽ വിവിഐപി സന്ദർശനത്തിനിടെയിലുണ്ടായ ഏറ്റവും ഗുരുതരവീഴ്ചയായിരുന്നു അത്.
- Also Read കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചിട്ടും നടപടി വൈകി; രാഷ്ട്രപതിയെ എത്തിച്ചത് ട്രയൽ റൺ നടത്താതെ
കേരള സർവകലാശാലാ ആസ്‌ഥാനത്തിനു മുന്നിലെ ആശാൻ സ്‌ക്വയർ ചുറ്റി റോഡിന്റെ ഇടതുവശം ചേർന്നാണ് വാഹനവ്യൂഹം പോകേണ്ടിയിരുന്നത്. അതിനു പകരം ആശാൻ സ്ക്വയർ ചുറ്റാതെ കാർ വലത്തേക്കു തിരിഞ്ഞു.
തുടർന്ന് മുന്നോട്ടു പോകാൻ കഴിയാതായതോടെ പ്രധാനമന്ത്രി സഞ്ചരിച്ച കറുത്ത ബിഎംഡബ്ല്യു കാർ ഉൾപ്പെടെയുള്ള വാഹനവ്യൂഹം നിന്നു. പ്രധാനമന്ത്രിയുടെ കാറിനു ചുറ്റും സ്‌പെഷൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് കമാൻഡോകൾ വലയം തീർത്തു. വഴി തെറ്റിയ കാറുകൾ പിന്നീട് പിറകോട്ടെടുത്ത് ആശാൻ സ്‌ക്വയർ ചുറ്റി യാത്ര തുടർന്നു. വാഹനമോടിച്ചിരുന്ന ടാക്‌സി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.
2018 ഓഗസ്റ്റ് 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന സമയത്ത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ റഡാറുകൾ പ്രവർത്തിക്കാതെ വന്നതും വലിയ സുരക്ഷാവീഴ്ചയായിരുന്നു. കാലാവസ്ഥയും മറ്റു വിമാനങ്ങളുടെ സാന്നിധ്യവും പരിശോധിക്കുന്ന 2 റഡാറുകളും പ്രധാനമന്ത്രിയുടെ സന്ദർശനസമയത്തു തകരാറിലായിരുന്നു.
മുൻ രാഷ്ട്രപതിയെന്ന നിലയിൽ ഡോ. എ.പി.ജെ.അബ്‌ദുൽ കലാമിന് നൽകേണ്ട സുരക്ഷയിൽ വീഴ്ചയുണ്ടായത് 2010 ജൂലൈ 13നായിരുന്നു. തക്കലയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ശേഷം രാത്രി കിങ്‌ഫിഷർ വിമാനത്തിൽ തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകാനായിരുന്നു നിശ്ചയിച്ചിരുന്നത്. സാധാരണ ഈ വിമാനം രാത്രി 7.15ന് വന്ന ശേഷം 7.45ന് മടങ്ങും. അതനുസരിച്ച് 7.25ന് അബ്‌ദുൽ കലാമിനെ പൊലീസ് വിമാനത്താവളത്തിൽ എത്തിച്ചു.
ഒരു സിഐയുടെയും എസ്‌ഐയുടെയും സുരക്ഷ ഏർപ്പെടുത്തിയ ശേഷം 7.40ന് അസിസ്‌റ്റന്റ് കമ്മിഷണർ ഉൾപ്പടെയുള്ള ഉദ്യോഗസ്‌ഥർ മടങ്ങി. എന്നാൽ, അന്നു വിമാനം വൈകി 8.21നാണ് എത്തിയത്. മടങ്ങിയത് 8.50നും. അങ്ങനെ മുൻ രാഷ്‌ട്രപതി നിർദിഷ്ട സുരക്ഷാ സന്നാഹങ്ങളില്ലാതെ ഒരു മണിക്കൂറിലേറെ വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ കഴിച്ചുകൂട്ടി. English Summary:
Past VVIP Security Lapses: Incidents Involving PMs Manmohan Singh, Modi & President Kalam |