കഴക്കൂട്ടം ∙ രാത്രി ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ചു കയറി ടെക്നോപാർക്ക് ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിടിയിലായ മധുര സ്വദേശി ബെഞ്ചമിൻ തമിഴ്നാട്ടിൽ സമാനമായ ഒട്ടേറെ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നു പൊലീസ്. മോഷണവും പതിവായിരുന്നു. എന്നാൽ കേരളത്തിൽ ഇയാളുടെ പേരിൽ കേസുകൾ ഉള്ളതായി കണ്ടെത്തിയിട്ടില്ല. ആറ്റിങ്ങൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത ബെഞ്ചമിനെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ആക്രമണത്തിനു വിധേയയായ യുവതി ഇയാളെ തിരിച്ചറിഞ്ഞു. ബെഞ്ചമിൻ
മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് മധുരയിൽ എത്തിയ കഴക്കൂട്ടം പൊലീസിന്റെ ഡാൻസാഫ് സംഘം കുറ്റിക്കാട്ടിൽ നിന്ന് ഓടിമറയാൻ ശ്രമിച്ച ബെഞ്ചമിനെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. പൊലീസിനു നേരെ കല്ലേറുമുണ്ടായി. താനാണ് പെൺകുട്ടിയെ ആക്രമിച്ചെന്ന് സമ്മതിച്ച ബെഞ്ചമിൻ മോഷണമായിരുന്നു പ്രധാന ലക്ഷ്യമെന്നു പൊലീസിനോടു പറഞ്ഞു. തമിഴ്നാട്ടിൽ തെരുവുകളിൽ കഴിയുന്ന സ്ത്രീകൾ ഉൾപ്പെടെ പലരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് ഇയാൾ വെളിപ്പെടുത്തി. സ്വന്തം ലോറിയിൽ മധുരയിൽ നിന്നു കേരളത്തിലേക്ക്
ചരക്കെത്തിക്കുന്നതാണ് ബെഞ്ചമിന്റെ തൊഴിൽ. ലോറി പാർക്കു ചെയ്യുന്നതിന് സമീപത്ത് മോഷണങ്ങൾ നടത്തും. ഹോസ്റ്റൽ മുറിയിൽ കയറുന്നതിനു മുൻപ് സമീപത്തെ രണ്ടു വീടുകളുടെ ഉമ്മറത്തിരുന്ന ഹെഡ് സെറ്റും തൊപ്പിയും കുടയും മോഷ്ടിച്ചു. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ കുട പിടിച്ചു നടന്നാണ് ഹോസ്റ്റലിലെത്തിയത്.
സുരക്ഷിതമല്ല മിക്ക ഹോസ്റ്റലും;പട്രോളിങ്ങും പേരിനു മാത്രം
മുക്കാൽ ലക്ഷത്തോളം ടെക്കികൾ തിങ്ങിപ്പാർക്കുന്ന കഴക്കൂട്ടം ടെക്നോപാർക്ക് പരിസരത്തെ മിക്ക ഹോസ്റ്റലുകളും പ്രവർത്തിക്കുന്നത് സുരക്ഷാ സംവിധാനങ്ങളില്ലാതെ. മിക്കതിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരോ ക്യാമറകളോ ഇല്ല. യുവതി പീഡനത്തിനു വിധേയയായ ഹോസ്റ്റലിലും ക്യാമറ ഇല്ലായിരുന്നു. തൊട്ടടുത്ത വീടുകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയിലേക്ക് പൊലീസ് എത്തിയത്. ലോറിയുടെ ഡോർ അടയ്ക്കുന്ന ശബ്ദം കേട്ടതായുള്ള അയൽവാസിയുടെ മൊഴിയും സഹായകമായി.
വനിതകൾക്ക് കൂടുതൽ സുരക്ഷിതത്വം വേണമെന്ന് ടെക്നോപാർക്ക് ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി കഴിഞ്ഞു പോയ യുവതികൾക്കു നേരെ മുൻപ് അതിക്രമങ്ങൾ ഉണ്ടായപ്പോൾ കർശന സുരക്ഷയ്ക്ക് തീരുമാനം എടുത്തെങ്കിലും ക്രമേണ പൊലീസ് ഇതെല്ലാം മറന്നു. രാത്രി പട്രോളിങ്ങും പേരിനു മാത്രമായി.
ടെക്നോപാർക്ക് മേഖലയിൽ സുരക്ഷ ശക്തമാക്കാൻ പൊലീസ്
തിരുവനന്തപുരം ∙ കഴക്കൂട്ടത്തെ ഹോസ്റ്റൽ മുറിയിൽ ഉറങ്ങുന്നതിനിടെ ഐടി ജീവനക്കാരി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിന് പിന്നാലെ ടെക്നോപാർക്ക് മേഖലയിൽ സുരക്ഷ ശക്തമാക്കാൻ പദ്ധതിയുമായി പൊലീസ്. രാത്രികാല പട്രോളിങ്ങിന് കൺട്രോൾ റൂമിൽ നിന്നു 2 വാഹനങ്ങൾ കൂടി എത്തിക്കാനും ഹോസ്റ്റൽ ഉടമകളുടെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വിളിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനും പൊലീസ് തീരുമാനിച്ചു. സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കോർപറേഷൻ തയാറാണെങ്കിലും ദേശീയപാത അതോറിറ്റി അനുമതി നൽകിയിട്ടില്ല.
ഇക്കാര്യം ആവശ്യപ്പെട്ട് വീണ്ടും ദേശീയപാത അതോറിറ്റിക്ക് കത്തു നൽകി കാത്തിരിക്കുകയാണെന്ന് കമ്മിഷണർ തോംസൺ ജോസ് ‘മനോരമ’യോട് പറഞ്ഞു.ആദ്യഘട്ടമായി ഹോസ്റ്റലുകളുടെ വിവരശേഖരണം പൊലീസ് ആരംഭിച്ചു. വിവരങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷം സുരക്ഷാപ്രശ്നങ്ങളുള്ള സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ നടപടിയെടുക്കും. ഇതിനായി കോർപറേഷന്റെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹായവും തേടും.ഇന്ധന ക്വോട്ട കുറവാണെന്ന കാരണത്താൽ രാത്രികാല പട്രോളിങ് വെട്ടിക്കുറച്ചതു സംബന്ധിച്ചു ‘മനോരമ’ കഴിഞ്ഞ ദിവസം വാർത്ത നൽകിയതിനെ തുടർന്നാണ് പട്രോളിങ്ങിന് കൂടുതൽ വാഹനം എത്തിക്കുന്നത്. English Summary:
Technopark sexual assault case highlights the urgent need for improved security in and around the Technopark area of Kazhakoottam. The police are initiating measures to enhance patrolling and assess security arrangements in hostels following the recent attack on an IT employee, while also seeking cooperation from the corporation and resident associations to install surveillance cameras and improve overall safety. |